"ഉമ്മന്‍ ചാണ്ടി കോളനി': ഇടുക്കിയിലെ ഈ കൗതുക ഗ്രാമത്തിനും പറയാനുണ്ടൊരു കുഞ്ഞൂഞ്ഞ് കഥ
Tuesday, July 18, 2023 2:30 PM IST
ഒരായുസിനിടയില് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ ഇടംനേടുക എന്നത് അപൂര്‍വം ചിലര്‍ക്കെ സാധിക്കൂ. അത് തീര്‍ച്ചയായും അവരുടെ പ്രത്യേകത നിമിത്തമാണ്. അത്തരത്തില്‍ ജനമനസുകള്‍ കീഴടക്കിയ ഒരു രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.
മുഖ്യമന്ത്രി എന്ന നിലയിലും ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലുമെല്ലാം അദ്ദേഹം ജനങ്ങള്‍ക്കായി നിലകൊണ്ട ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം മലയാളികളെ ആകെ സങ്കടപ്പെടുത്തിയിരിക്കുകയാണ്.
ഉമ്മന്‍ചാണ്ടി എന്ന ആ വലിയ മനുഷ്യനോടുള്ള ഒരു നാടിന്റെ കടപ്പാടിന്റെ കാര്യം ഡീന്‍ കുര്യാക്കോസ് എംപി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
ആ നാടങ്ങ് ഇടുക്കിയിലാണ്. കഞ്ഞിക്കുഴി പട്ടണത്തില്‍ നിന്നും 3.5 കിലോമീറ്റര്‍ അകലെയാണത്. അവിടെയുള്ള ആ ഗ്രാമത്തിന്റെ പേരില്‍ അല്പം കൗതുകം ആര്‍ക്കും തോന്നും. കാരണം ആ നാടിന്റെ പേര് "ഉമ്മന്‍ ചാണ്ടി കോളനി' എന്നാണ്.
ആദിവാസികൾ താമസിച്ചിരുന്ന ഗ്രാമമായിരുന്നത്. 1974-ലാണ് കോളനിക്ക് ഉമ്മന്‍ചാണ്ടിയുടെ പേരിട്ടത്. അതിന് കാരണം ഉമ്മന്‍ചാണ്ടിയുടെ ഇടപെടലാണ് അക്കാലത്ത് അവിടുണ്ടായിരുന്ന 29 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാൻ കാരണമായത്.
ഉമ്മന്‍ ചാണ്ടി ഭരണാധികാരിയല്ലാത്ത, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കാലത്താണ് ഇത്തരത്തില്അദ്ദേഹം ഇടപെട്ടത്. ഉമ്മന്‍ചാണ്ടിയുടെ അടിയുറച്ച അനുയായിയായിരുന്ന കരിമ്പന്‍ ജോസാണ് കഞ്ഞിക്കുഴിയിലെ ആളുകളുടെ ദുരവസ്ഥ ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. അദ്ദേഹത്തിന്റെ കൃത്യമായ ഇടപെടല്‍ ആ നാടിന്റെ അവസ്ഥ തന്നെ മാറ്റിമറിച്ചു.
തങ്ങള്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്ന ആ നേതാവ് കൊല്ലങ്ങള്‍ക്കിപ്പുറം വിടപറയുമ്പോള്‍ "ഉമ്മന്‍ ചാണ്ടി കോളനിയും' ദുഃഖിക്കുകയാണ്. എങ്കിലും അവിടെ ജനിക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിലൂടെ ആ വലിയ നേതാവ് ഇനിയും ജീവിക്കും.