വികാരം അണപൊട്ടി; കൂപ്പുകൈകളുമായി നേതാക്കൾ
Thursday, July 20, 2023 12:57 PM IST
ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊട്ടാരക്കരയിൽ എത്തിയപ്പോൾ അണികളുടെ വികാരം അണപൊട്ടി. വാഹനത്തിന് സമീപത്തേയ്ക്ക് തിക്കിത്തിരക്കി എത്തിയ പ്രവർത്തകരെ നിയന്ത്രിക്കാൻ കൂപ്പുകൈകളുമായി നേതാക്കൾക്ക് ഇടപെടേണ്ടി വന്നു.
‘പ്രിയപ്പെട്ടവരെ, നിങ്ങൾ വാഹനത്തിന്റെ ഗ്ലാസ് പൊട്ടിക്കരുത്. നമ്മുടെ യാത്ര മുടങ്ങും. എല്ലാവർക്കും കാണാം. സമയം തരൂ.” അടൂർ പ്രകാശ് എംപിക്ക് ഇത്തരത്തിൽ മൈക്കിലൂടെ അഭ്യർഥന നടത്തേണ്ടിവന്നു. എന്നിട്ടും പ്രവർത്തകർ തിരക്ക്കൂട്ടി പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ.
അണപൊട്ടിയ മനുഷ്യസാഗരം പ്രിയനേതാവിന്റെ മൃതദേഹവും വഹിച്ചുള്ള വാഹനത്തെ അക്ഷരാർഥത്തിൽ പൊതിയുകയായിരുന്നു. പോലീസിനും നേതാക്കൾക്കും നിസഹായരായി നോക്കി നിൽക്കേണ്ടിവന്നു.
രാത്രി 7.30 നാണ് വിലാപയാത്ര കൊട്ടാരക്കരയിൽ എത്തിയത്. വാഹനം എത്തിയ ഉടൻ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പൊതിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കൂപ്പുകൈകളോടെയാണ് സംയമനം പാലിക്കാൻ പ്രവർത്തകരോട് അഭ്യർഥിച്ചത്.