സ്നേഹസാഗരത്തിരയിൽ
Thursday, July 20, 2023 1:08 PM IST
ആൾക്കൂട്ടത്തിന്റെ ആത്മാവിലലിഞ്ഞു ചേർന്ന് മെല്ലെ മെല്ലെ, അകലേക്ക് അകലേക്ക് ഉമ്മൻ ചാണ്ടി നീങ്ങിപ്പോയപ്പോൾ ജനമനസുകളിൽ നഷ്ടബോധത്തിന്റെ മഹാശൂന്യത നിറഞ്ഞു.
പാതയോരങ്ങളിലേക്കൊഴുകിയെത്തിയ മനുഷ്യലക്ഷങ്ങളുടെ സ്നേഹം കണ്ണീർത്തിരയായി പരന്നൊഴുകി. നോവു കീറിയ തൊണ്ടയിൽ നീറുമോർമകൾ മുദ്രാവാക്യമായുയർന്നു. അസ്തമിക്കാത്ത ഓർമകൾ ആർത്തലച്ചെത്തിയ മടക്കയാത്രയിൽ നിയന്ത്രണങ്ങളില്ലാതെ ഒരു പകൽ കടന്നുപോയി; കാലം കണ്ണടച്ചു.
കാരുണ്യത്തിന്റെ കയ്യൊപ്പു ചാർത്തിയ സ്നേഹരാഷ്ട്രീയത്തിലൂടെ ആയിരങ്ങളുടെ കണ്ണീർ തുടച്ച നേതാവിന് ഒരു ജനതയൊന്നാകെ അശ്രുബിന്ദുക്കളാൽ അന്ത്യചുംബനം നൽകി. ഒടുവിലെ യാത്രയിൽ ഒരു വിലാപമായി ഉമ്മൻചാണ്ടി...
ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര മണിക്കൂറുകൾ വൈകിയിട്ടും, വെയിലും മഴയും മാറിമാറി വന്നിട്ടും പകലന്തിയോളം പതിനായിരങ്ങൾ ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ കാത്തു നിന്നു. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിന്റെ മുറ്റം മുതൽ തിരുനക്കര മൈതാനം വരെയുള്ള ദൂരത്തിൽ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അണമുറിയാതെ ജനം ഒഴുകിയെത്തി. എംസി റോഡ് ഒസി റോഡായി മാറി!
നഗരപരിധി കടക്കാൻ മൂന്നുമണിക്കൂറിലധികം
രാവിലെ 7.05ന് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും ആരംഭിച്ച വിലാപയാത്ര അഞ്ചു കിലോമീറ്റർ അകലെയുള്ള നിയമസഭാ മന്ദിരത്തിനു മുന്നിലെത്തിയപ്പോഴേക്കും എട്ടു മണി കഴിഞ്ഞിരുന്നു. നിയമസഭാ ജീവനക്കാരും പൊതുജനങ്ങളും ഇവിടെയെത്തി പ്രിയനേതാവിന് ആദരാഞ്ജലി അർപ്പിച്ചു. നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് ലാസ്റ്റ് സല്യൂട്ട് നൽകി ഉമ്മൻ ചാണ്ടിയെ യാത്രയാക്കിയപ്പോഴേക്കും മുന്നോട്ടുള്ള വഴികളിൽ ജനം നിറഞ്ഞിരുന്നു.
പിഎംജി, പട്ടം, കേശവദാസപുരം എന്നീ സ്ഥലങ്ങളിൽ വൻ ജനാവലിയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം ഒന്നു കാണുന്നതിനായി തിങ്ങിക്കൂടിയത്. ജനത്തിരിക്കുമൂലം 9.30 ഓടെ നാലാഞ്ചിറ മാർ ഇവാനിയോസ് കോളജിനു മുന്നിലെത്താനേ സാധിച്ചുള്ളൂ. ഈ സമയത്ത് ഇവിടെ കനത്ത മഴയായിരുന്നെങ്കിലും പ്രിയനേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ജനങ്ങൾ തിരക്കുകൂട്ടി. മൂന്നു മണിക്കൂറിനു ശേഷവും വിലാപയാത്രയ്ക്ക് നഗരപരിധി കടക്കാൻ കഴിഞ്ഞിരുന്നില്ല.
വെഞ്ഞാറമ്മൂട്ടിലെത്തിയപ്പോഴേക്കും പ്രിയനേതാവിനെ കാണാൻ കാത്തുനിന്ന ജനങ്ങളുടെ തിരക്ക് അനിയന്ത്രിതമായി. വിലാപയാത്ര 25 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും സമയം ഉച്ചയോടടുത്തു. അപ്പൊഴൊക്കെയും എംസി റോഡിനിരുവശവും ജനങ്ങൾ ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ കാത്തുനിൽക്കുകയായിരുന്നു.
ജനസന്പർക്ക പരിപാടിയിൽ ഉൗണും ഉറക്കവും ഉപേക്ഷിച്ച് തങ്ങളെ കേട്ടിരുന്ന പ്രിയ നേതാവിനെ അവസാനമായി കാണാൻ ഉരുകുന്ന വെയിലിലും ഉച്ചച്ചൂടിലും കാത്തു നിൽക്കാൻ അവർക്ക് മടിയില്ലായിരുന്നു. വെഞ്ഞാറമ്മൂട്, കിളിമാനൂർ, നിലമേൽ എന്നിവിടങ്ങളിൽ ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി വിലാപയാത്ര കൊട്ടാരക്കരയിലേക്ക് നീങ്ങി. ഓരോ വളവിലും അനുനിമിഷം ആൾക്കൂട്ടം വളർന്നു. തെരുവോരങ്ങൾ വിലാപങ്ങളിലലിഞ്ഞു.
കൊട്ടാരക്കര സ്നേഹക്കടലായി
വെഞ്ഞാറമ്മൂടുനിന്നും 45 കിലോമീറ്റർ അകലെയുള്ള കൊട്ടാരക്കരയിൽ വിലാപയാത്ര എത്തിച്ചേർന്നപ്പോഴേക്കും സമയം രാത്രി എട്ടു കഴിഞ്ഞിരുന്നു. മണിക്കൂറുകൾ കാത്തു നിന്ന മനുഷ്യർ അവിടമാകെ ഒരു സ്നേഹക്കടലായിരന്പി.
അതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ആൾക്കൂട്ടം. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വാഹനത്തിന് മുന്നോട്ടു നീങ്ങാൻ കഴിയാത്ത സ്ഥിതി. അധികൃതരുടെ നിയന്ത്രണങ്ങളൊന്നും ഫലം കണ്ടില്ല. രാത്രി ഒൻപതിനോടടുത്തപ്പോഴാണ് വിലാപയാത്ര ഏനാത്ത് പിന്നിട്ടത്. പിന്നെ അടൂരും പന്തളവും ചെങ്ങന്നൂരും പിന്നിട്ട് യാത്ര മുന്നോട്ടു പോകുന്തോറും രാത്രി ഏറി വന്നു.
ഓരോയിടത്തും ജനസാഗരത്തിനു നടുവിലൂടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുടെ അവസാനത്തെ മഹാജനസന്പർക്കയാത്ര. പൂക്കൾ അർപ്പിച്ചും കണ്ണീർപൊഴിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും അവർ തങ്ങളുടെ നേതാവിന് അന്ത്യാഞ്ജലിയേകി. ജനങ്ങൾ പകുത്തുനൽകിയ സ്നേഹം പലമടങ്ങായി ഏറ്റുവാങ്ങി ജനനായകന്റെ അവസാന യാത്ര മുന്നോട്ടു നീങ്ങിയത് സ്നേഹത്തിന്റെ തിരമാലകളെ മാടിയൊതുക്കിയാണ്.