കേരളം പുതുപ്പള്ളിയിലേക്ക്
ജോമി കുര്യാക്കോസ്
Thursday, July 20, 2023 1:15 PM IST
ഉമ്മന്‍ ചാണ്ടി ചേര്‍ത്തുപിടിച്ചവരും ആ വലിയ നേതാവിനോടു തോള്‍ചേര്‍ന്നു നിന്നവരുമൊക്കെ ഇന്നലെ പുതുപ്പള്ളി കരോട്ടുവള്ളക്കാലിലെ തറവാട്ടുമുറ്റത്ത് നിറമിഴികളോടെയുണ്ടായിരുന്നു.
ഒരു പക്ഷേ, ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യത്തില്‍ കരോട്ടുവള്ളക്കാലില്‍ വീടും മുറ്റവും അവിടേക്കുള്ള വഴിയും ആള്‍ക്കൂട്ടമായി മാറുന്നത് ഇതാദ്യമാകും. വാരാന്ത്യങ്ങളിലെ പതിവ് ജനകീയ ദര്‍ബാറുകള്‍ക്ക് കാത്തിരിക്കുന്നവരെയും ആ വരവിന് കാതോര്‍ത്തു നില്‍ക്കുന്നവരെയുമാണ് ഇന്നലത്തെ ജനാവലിയും അനുസ്മരിപ്പിച്ചത്.
തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്നു ജന്മനാടായ പുതുപ്പള്ളിയിലേക്കുള്ള ജനനായകന്റെ അവസാനയാത്രയ്ക്ക് ഏറെസമയമെടുത്തു. രാത്രി വളരെ വൈകിയാണു തിരുവല്ല, ചങ്ങനാശേരി വഴി കോട്ടയത്ത് എത്തിച്ചേര്‍ന്നത്. തന്റെ തട്ടകത്തിലേക്ക് ഒരുക്കല്‍കൂടി അദ്ദേഹമെത്തി, വിങ്ങിപ്പൊട്ടി നില്ക്കുന്ന ജനമധ്യത്തിലേക്ക് ചേതനയറ്റ ശരീരമായി.
പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം പുതുപ്പള്ളി കവലയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലാണ് തുടര്‍ന്നുള്ള പൊതുദര്‍ശനം. ഇന്നുച്ചയ്ക്ക് 12നു സംസ്കാര ശുശ്രൂഷകള്‍ വീട്ടില്‍ ആരംഭിക്കും.
കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഇതര ക്രൈസ്തവ സഭകളിലെ മെത്രാപ്പോലീത്തമാരും ബിഷപ്പുമാരും സഹകാര്‍മികത്വം വഹിക്കും. ഒരുമണിക്കു പള്ളിയിലേക്കു വിലാപയാത്ര. പുതുപ്പള്ളി കവല, അങ്ങാടി വഴി പള്ളിമുറ്റത്തേക്കു പ്രവേശിക്കും. പള്ളിയുടെ വടക്കുവശത്ത് പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലില്‍ രണ്ടു മുതല്‍ 3.30 വരെ പൊതുദര്‍ശനം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള, സീറോ മലബാർ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത തുടങ്ങിയവർ പള്ളിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംസ്കാരച്ചടങ്ങിൽ പങ്കെടു ക്കും.
3.30നു സമാപനശുശ്രൂഷകള്‍ ആരംഭിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. പുതുപ്പള്ളി പള്ളി വികാരി ഫാ. വര്‍ഗീസ് വര്‍ഗീസ് നേതൃത്വം നല്‍കും. 4.30ന് അനുശോചനയോഗം.
പള്ളിയുടെ കിഴക്കുവടക്കായി വൈദികരുടെ കബറിടത്തിനുസമീപം പുതിയ കല്ലറയിലാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യനിദ്ര.
ഔദ്യോഗിക ബഹുമതികളില്ലാതെ സംസ്കാരം
തിരുവനന്തപുരം: ഔദ്യോഗിക ബഹുമതികളില്ലാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാരം. ഔദ്യോഗിക ബഹുമതികളൊന്നും സ്വീകരിക്കാതെ സംസ്കാരച്ചടങ്ങു നടത്തണമെന്ന ആഗ്രഹം ഉമ്മൻ ചാണ്ടി പ്രകടിപ്പിച്ചിരുന്നെന്ന് കുടുംബം അറിയിച്ച സാഹചര്യത്തിലാണിത്.
ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന കുടുംബത്തിന്റെ അഭിപ്രായം ഇന്നലെ ചേർന്ന മന്ത്രിസഭായോഗവും ചർച്ച ചെയ്തു. ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കി ചടങ്ങു നടത്തണമെന്ന ആഗ്രഹം കുടുംബത്തിൽനിന്നു രേഖാമൂലം എഴുതി വാങ്ങാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ ഇതു സംബന്ധിച്ച രേഖാമൂലമുള്ള മറുപടി ചീഫ് സെക്രട്ടറിക്കു കൈമാറി.
നിയമസഭ വിജ്ഞാപനമിറക്കി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തത്തുടർന്ന് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഒഴിവു വന്നതായി കേരള നിയമസഭ വിജ്ഞാപനമിറക്കി. ഉപതെരഞ്ഞെടുപ്പു വേണ്ടിവരുമെന്ന വിവരം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇതു സംബന്ധിച്ച വിജ്ഞാപനം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറി.