ഒറ്റ പോയിന്റിൽ രാഷ്ട്രീയ എതിരാളികളെ നിലംപരിശാക്കിയ അതികായൻ
കെ. ഇന്ദ്രജിത്ത്
Thursday, July 20, 2023 2:29 PM IST
തിരുവനന്തപുരം: ഒറ്റ പോയിന്റ് കിട്ടിയാൽ മതി ഉമ്മൻ ചാണ്ടിക്കു നിയമസഭയിൽ രാഷ്ട്രീയ എതിരാളികളെ വാക്കുകളാൽ നിലം പരിശാക്കാൻ. അതു മുഖ്യമന്ത്രിക്കസേരയിലായാലും പ്രതിപക്ഷത്ത് ഇരുന്നാലും.
2011ൽ ഉമ്മൻ ചാണ്ടി രണ്ടാംതവണ മുഖ്യമന്ത്രിയായ ശേഷം നവംബറിൽ ചേർന്ന നിയമസഭാ സമ്മേളന കാലം. പ്രതിപക്ഷ ഉപനേതാവായ കോടിയേരി ബാലകൃഷ്ണൻ, ഉമ്മൻ ചാണ്ടിക്കെതിരേ ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി.
മുൻപും പ്രതിപക്ഷത്തിന്റെ ഇതേ ആരോപണത്തിന് നിയമസഭയിൽ ഉമ്മൻ ചാണ്ടി മറുപടി നൽകിയിരുന്നു. അന്നു മറുപടി പറഞ്ഞ തീയതി മാത്രം നൽകാൻ ഒപ്പമുണ്ടായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയോട് ചെവിയിൽ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി, സ്പീക്കർ ജി. കാർത്തികേയന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളോടു തീയതി അറിയാമോയെന്നു ചോദിച്ചു. അടുത്ത നിമിഷം തീയതിയെത്തി. അപ്പോഴൊക്കെ അടിയന്തര പ്രമേയ അവതാരകനായ കോടിയേരി ബാലകൃഷ്ണൻ ഉമ്മൻ ചാണ്ടിക്കെതിരേ ആരോപണം ഉന്നയിച്ചു പ്രസംഗിക്കുകയായിരുന്നു.
അടിയന്തര പ്രമേയം ടിവി ചാനലുകൾക്ക് ലൈവ് ടെലികാസ്റ്റ് ചെയ്യാൻ അനുമതി നൽകിയാലോ? ഉമ്മൻ ചാണ്ടിയുടെ ചോദ്യം സ്പീക്കർ ജി. കാർത്തികേയനോട്. അതുവരെ നിയമസഭയുടെ ചോദ്യോത്തരമല്ലാതെ മറ്റൊന്നും മാധ്യമങ്ങളെ ചിത്രീകരിക്കാൻ അനുവദിച്ചിരുന്നില്ല. സഭാ ടിവി അടക്കമുള്ളവയും അക്കാലത്ത് ഇല്ല. സ്പീക്കർക്കും ആശങ്ക. ടൈറ്റാനിയം ആരോപണത്തിന്റെ നിജസ്ഥിതി ജനം അറിയട്ടെയെന്ന് മുഖ്യമന്ത്രി.
അങ്ങനെ അടിയന്തര പ്രമേയവും ലൈവ് ടെലികാസ്റ്റിന് അനുമതി. ഒരു തീയതി മാത്രം എഴുതിയ കടലാസുമായി ടൈറ്റാനിയം പ്ലാന്റ് എന്തിനായിരുന്നുവെന്നു ഏറെ സമയം നീണ്ട ഉമ്മൻ ചാണ്ടിയുടെ ലൈവായുള്ള വിശദീകരണം. പ്രതിപക്ഷത്തിന്റെ വായടപ്പിക്കുന്ന മറുപടി.
2012 ൽ നിയമസഭയിലുണ്ടായ സംഘർഷത്തിൽ വനിത വാച്ച് ആൻഡ് വാർഡുമാരെ സിപിഎം അംഗങ്ങളായ ടി.വി. രാജേഷും ജയിംസ് മാത്യുവും കൈയേറ്റം ചെയ്തെന്ന ആരോപണം ഉയർന്നു. ഭരണ- പ്രതിപക്ഷ ഉഭയകക്ഷി ചർച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിൽ ഇവർ മാപ്പു പറഞ്ഞതിനെ തുടർന്നു ഇവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്ന പ്രമേയം എഴുതി തയാറാക്കി നൽകാൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നിർദേശിച്ചു.
നിയമസഭാ ചട്ടങ്ങൾക്ക് അനുസരിച്ചു പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ മറുപടി എഴുതി നൽകി. മുഖ്യമന്ത്രിയുടെ മറുപടിക്കിടയിൽ ഒരു പ്രതിപക്ഷ അംഗവും മാപ്പു പറഞ്ഞിട്ടില്ലെന്നു പറഞ്ഞു ജെയിംസ് മാത്യു വെല്ലുവിളിച്ചു.
കടലാസിൽ എഴുതിയിരിക്കുന്നതു മുഖ്യമന്ത്രി വായിക്കുമോയെന്ന ആശങ്ക ഭരണപക്ഷ അംഗങ്ങൾക്ക്. വായിച്ചാൽ സർക്കാർ പ്രതിരോധത്തിലാകും. എന്നാൽ, എല്ലാവരേയും ഞെട്ടിച്ചു കൊണ്ടു ഇരുവർക്കുമെതിരേയുള്ള അച്ചടക്ക നടപടിയാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്.
ചർച്ചയിൽ പങ്കെടുത്തവരും എഴുതി നൽകിയവരുമെല്ലാം ഞെട്ടി. ഒരു നിമിഷം മതി ഉമ്മൻ ചാണ്ടിക്ക് ഏതു തീരുമാനവുമെടുക്കാനെന്നാണ് ഏറെനാൾ നിയമസഭയിൽ ഒപ്പമുണ്ടായിരുന്ന കെ. ബാബു അടക്കമുള്ളവർ ഓർക്കുന്നു. ഇതുപോലെ എത്രയെത്ര സംഭവങ്ങൾ.