ഉമ്മൻ ചാണ്ടിയുടെ കരുതലിന്റെ ഓർമകളിൽ അസ്ന
Thursday, July 20, 2023 3:02 PM IST
അക്രമരാഷ്ട്രീയം ഒരു കാൽ തകർത്തപ്പോൾ ജീവിതത്തിലേക്കു നടന്നുകയറാൻ സഹായമൊരുക്കിയ ഉമ്മൻ ചാണ്ടിയുടെ വിയോഗവാർത്ത ഒരു ഞെട്ടലോടെയാണ് അസ്ന ശ്രവിച്ചത്.
ചെറുവാഞ്ചേരിയിലെ അസ്നയെ ആരും മറന്നുകാണില്ല. 2000 സെപ്റ്റംബറിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ അക്രമത്തിലാണ് അസ്നയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച സംഭവമുണ്ടായത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തൊട്ടടുത്ത പോളിംഗ് ബൂത്തിൽ ഇരുപാർട്ടികൾ തമ്മിലുണ്ടായ അക്രമത്തിനിടെ നടന്ന ബോംബേറിൽ പരിക്കേറ്റ അസ്നയുടെ ഒരു കാൽ പിന്നീട് മുറിച്ചുമാറ്റി. അന്ന് മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അസ്ന.
പിന്നീട് അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായി അസ്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചേർന്നു. ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു അസ്നയുടെ മുറി.
പടവുകൾ കയറി നാലാംനിലയിലേക്ക് കയറാൻ ബുദ്ധിമുട്ടായപ്പോൾ അന്നത്തെ കെഎസ്യു ജില്ലാ സെക്രട്ടറി മുഖേന മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് നിവേദനം നൽകി. താനുൾപ്പെടെയുള്ള അംഗവൈകല്യം ബാധിച്ച വിദ്യാർഥികൾക്ക് മുകളിലെത്താൻ ലിഫ്റ്റ് അനുവദിച്ചു തരണമെന്ന ആവശ്യം പരിഗണിക്കാം എന്ന മറുപടിയും ലഭിച്ചു. പിറ്റേദിവസം നടന്ന മന്ത്രിസഭാ യോഗത്തിൽ 38 ലക്ഷം രൂപയാണ് ലിഫ്റ്റ് നിർമിക്കാൻ അനുവദിച്ചു നൽകിയത്. ഇപ്പോൾ എംഡി പoനം നടത്തുകയാണ് അസ്ന.