ജനസമ്പര്‍ക്കത്തിനു ശേഷം 43 ജനപക്ഷ ഉത്തരവുകള്‍
Thursday, July 20, 2023 3:05 PM IST
2011ൽ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം കേരളത്തിലെ 14 ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞു ഉമ്മൻ ചാണ്ടി സർക്കാർ പുറത്തിറക്കിയത് 43 ഉത്തരവുകളാണ്. നിലവിലുണ്ടായിരുന്ന ഉത്തരവുകൾ ജനപക്ഷമല്ലെന്ന തിരിച്ചറിവില്‍ മാറ്റിയെഴുതിയതാണ്. ഉത്തരവുകളുടെയും നടപടിക്രമങ്ങളുടെയും പഴുതില്‍ പല തീരുമാനങ്ങളും ജനോപകാരപ്രദമാകില്ലെന്നു കണ്ടാണ് ജനപക്ഷ ഉത്തരവുകൾക്ക് ഉമ്മൻ ചാണ്ടി തയാറായത്.
ജനസന്പർക്ക പരിപാടിയിൽ മുഖ്യമന്ത്രിയുടെ മുന്‍പാകെ എത്തിയ പല പരാതികൾക്കും ഉടൻ പരിഹാരം ബുദ്ധിമുട്ടായതോടെ ഭരണപരമായ ചില നടപടിക്രമങ്ങളിൽ മാറ്റം വേണ്ടിവരുമെന്ന് മനസിലാക്കിയാണ് പഴയ ഉത്തരവുകൾ പലതും പുതുക്കാനും പുതിയത് ഇറക്കാനും തീരുമാനിച്ചതെന്ന് ഉമ്മൻ ചാണ്ടി തന്നെ അന്നു വ്യക്തമാക്കിയിരുന്നു. ചുവപ്പുനാടയിലെ കുരുക്ക് എങ്ങനെയും അഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഉത്തരവുകൾ ഇറങ്ങിയതും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിന് അർഹതയായി നിശ്ചയിച്ചിട്ടുള്ള പരമാവധി വാർഷിക വരുമാന പരിധി 20000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർധിപ്പിച്ചതാണ് ഇതിൽ പ്രധാന്യം നേടിയ പ്രധാന ഉത്തരവ്.
ഇതോടൊപ്പം ചികിത്സയ്ക്ക് ആവശ്യമെന്നു ബോധ്യപ്പെട്ടാൽ മറ്റ് അന്വേഷണങ്ങൾ കൂടാതെ തന്നെ മുഖ്യമന്ത്രിക്കു പണം അനുവദിക്കാമെന്ന വ്യവസ്ഥയും ഇതോടൊപ്പം ചേർത്തു. ഒരു ലക്ഷം രൂപയ്ക്കു മേൽ ധനസഹായം അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അനുമതിയും വേണം. ആൺ മക്കൾ ഉണ്ടെങ്കിലും ക്ഷേമപെൻഷനുകൾ നിഷേധിക്കുന്നുവെന്ന പരാതിയേ തുടർന്ന് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വാർധക്യകാല പെൻഷൻ അനുവദിക്കാനുള്ള ഉത്തരവും എത്തി.
കാർഷിക വായ്പകൾക്ക് അഞ്ചുശതമാനം പലിശ ഇളവ്, താത്കാലിക റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, മരണ, ജനന രജിസ്ട്രേഷൻ സ്വന്തം നാട്ടിൽ, തൊഴിലുറപ്പ് പ്രവൃത്തി സമയത്തിൽ ഇളവ്, ദിവസന വേതനക്കാരായ അധ്യാപകരുടെ വേതന വർധന, എയ്ഡഡ് സ്കൂൾ പ്രഥമാധ്യാപകർക്ക് ശന്പള ബില്ല് മാറാനുള്ള അധികാരം, എൻഡോസൾഫാനുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്നവർക്കുള്ള വിവിധ ആനുകൂല്യങ്ങൾ, ജനറിക് മരുന്നുകൾ സൗജന്യം, നെൽകൃഷി ഉത്പാദന ബോണസിൽ വർധന, ബിപിഎല്ലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പുനർനിശ്ചയിച്ചത്.
സ്നേഹപൂർവം പദ്ധതിയിൽ എയ്ഡഡ് സ്കൂൾ കുട്ടികളെയും ഉൾപ്പെടുത്തി തുടങ്ങി 43 ഉത്തരവുകളാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ ഇറങ്ങിയത്. മലയോര കര്‍ഷകര്‍ക്ക് സഹായകരമായ നിരവധി തീരുമാനങ്ങളും ഇതിന്റെ ഭാഗമായുണ്ടായി.
ജനസമ്പര്‍ക്ക പരിപാടിയിലൂടെ 5.5 ലക്ഷം നിവേദനങ്ങളാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. ഇതില്‍ മൂന്നു ലക്ഷത്തോളം പരാതികള്‍ നേരിട്ട് പരിഹരിച്ചു. 22.68 കോടി രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്.