പുതുപ്പള്ളിയുടെ മണ്ണില്‍ ഉമ്മന്‍ ചാണ്ടി ലയിച്ചു
ജോമി കുര്യാക്കോസ്
Friday, July 21, 2023 7:33 AM IST
ജീവനു തുല്യം തന്നെ സ്നേഹിച്ച നാടിന്റെയും നാട്ടുകാരുടെയും സ്നേഹോപഹാരങ്ങള്‍ ഏറ്റുവാങ്ങി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയുടെ മണ്ണില്‍ ലയിച്ചു. ഇടവക ദേവാലയമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ പ്രത്യേകം തയാറാക്കിയ കബറിടത്തില്‍ കോണ്‍ഗ്രസ് നേതാക്കളെയും ജനസഞ്ചയത്തെയും സാക്ഷിയാക്കിയാണു ജനപ്രിയ നേതാവ് നാടിനോട് പാതിരാത്രിയോടെ വിടചൊല്ലിയത്.
രണ്ടുദിവസത്തെ വികാരനിര്‍ഭരമായ യാത്രയ്ക്കൊടുവില്‍ ഇന്നലെ വൈകുന്നേരം 5.30നാണു സ്വന്തം നാടായ പുതുപ്പള്ളിയില്‍ എത്തിയത്. അപ്പോഴേക്കും കാത്തുനിന്ന പുരുഷാരത്താല്‍ നിറഞ്ഞുകവിഞ്ഞു പുതുപ്പള്ളി.
കോട്ടയം തിരുനക്കരയിലെ പൊതുദർശനത്തിനു ശേഷമാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി കരോട്ടുവള്ളക്കാലിൽ വീട്ടിലെത്തിച്ചത്. അവിടെ പ്രാർഥനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, വീട്ടുമുറ്റവും പരിസരവും ജനനിബിഡമായിരുന്നു.
ഭവനത്തിലെ ശുശ്രൂഷയ്ക്കു കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ദീയസ്കോറോസ് മുഖ്യകാര്‍മികത്വം വഹിച്ചു. തുടർന്ന് പുതുപ്പള്ളി കവലയിലെ നിര്‍മാണം നടക്കുന്ന ഭവനത്തിലേക്കും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്കു വിലാപയാത്ര നീണ്ടു. പള്ളിയുടെ വടക്കുവശത്ത് പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലിലായിരുന്നു അവസാന പൊതുദര്‍ശനം.
ആയിരങ്ങളാണ് അവിടെയും തടിച്ചുകൂടിയത്. രാത്രി 10.30 വരെ പൊതുദർശനത്തിനു സൗകര്യമൊരുക്കി. തുടർന്നായിരുന്നു ദേവാലയത്തിലെ ശുശ്രൂഷകൾ. മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു.
സഭയിലെ 20 മെത്രാപ്പോലീത്തമാരും നൂറുകണക്കിനു വൈദികരും ശുശ്രൂഷകളിൽ സഹകാർമികരായി. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ഈ ശുശ്രൂഷകളിൽ പള്ളിയില്‍ പങ്കെടുത്തത്. ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദി പറഞ്ഞു. തുടർന്ന് പള്ളിയുടെ കിഴക്കുവശത്ത് പ്രത്യേകം തയാറാക്കിയ കബറിടത്തിലേക്ക് മൃതദേഹം സംവഹിച്ചു സംസ്കാരം നടത്തി.