ആറു മണിക്കൂര്‍ കാത്തുനിന്ന് രഘു കണ്ടു, പ്രിയനേതാവിനെ അവസാനമായി
Friday, July 21, 2023 7:36 AM IST
കഴിഞ്ഞ 19 വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുടെ അപരനായി മിമിക്രിവേദികളില്‍ തിളങ്ങിയ രഘു കളമശേരി, കോട്ടയം തിരുനക്കരയില്‍ ആറുമണിക്കൂര്‍ കാത്തുനിന്നാണ് തന്റെ പ്രിയനേതാവിനെ അവസാനമായി ഒരു നോക്കുകണ്ടത്.
കാണുമ്പോഴെല്ലാം തന്നെ ചേര്‍ത്തുപിടിച്ച് അനുകരണം നന്നായിട്ടുണ്ടെന്ന് സ്നേഹപൂര്‍വം പറയാറുള്ള ഉമ്മന്‍ ചാണ്ടിയുടെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ രഘു വിതുമ്പി. രാവിലെ എട്ടിന് കോട്ടയത്തെത്തിയ അദ്ദേഹത്തിന് ഉച്ചകഴിഞ്ഞു രണ്ടോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം കാണാനായത്.
പ്രൊഡ്യൂസര്‍ ഡയാനാ സില്‍വസ്റ്റര്‍ നിര്‍മിച്ച ജനകീയ ഹാസ്യപരിപാടിയായ സിനിമാലയിലൂടെയായിരുന്നു രഘു കളമശേരി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ അനുകരിച്ചു തുടങ്ങിയത്.
2004 ഓഗസ്റ്റ് 31 ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ എ.കെ. ആന്റണിയുടെ ഡ്യൂപ് ചെയ്തുകൊണ്ടിരുന്ന രാജീവ് കളമശേരിയാണ് രഘുവിനോട് ഉമ്മന്‍ ചാണ്ടിയുടെ ഡ്യൂപ് ചെയ്തു നോക്കാന്‍ പറഞ്ഞത്. ചെറിയൊരു ശ്രമമെന്ന രീതിയില്‍ ചെയ്ത ആ അനുകരണം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ആളുകള്‍ക്കിടയില്‍ തന്നെ തിരിച്ചറിയാനുള്ള എന്‍ട്രി അതിലൂടെ ലഭിച്ചുവെന്ന് രഘു പറയുന്നു.
2006ല്‍ ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവായപ്പോഴും 2011 ല്‍ രണ്ടാമതും മുഖ്യമന്ത്രിയായപ്പോഴും രഘു വീണ്ടും തിളങ്ങി. മൂന്നു തവണ ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ അദ്ദേഹത്തെ അനുകരിക്കാനുള്ള അവസരവും ലഭിച്ചു. കളമശേരിയിലെ ഒരു പ്രോഗ്രാമില്‍ ഉമ്മൻ ചാണ്ടിയെ വേദിയിലിരുത്തി അനുകരിച്ചു.
ചിരിച്ചുകൊണ്ടാണ് അദ്ദേഹം അന്ന് അതു നോക്കിയിരുന്നത്. പരിപാടി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ കിടന്ന ഷാള്‍ തന്നെ അണിയിച്ചതും രഘു ഓർക്കുന്നു. തന്നെ മറ്റുള്ളവര്‍ തിരിച്ചറിയാനും വരുമാനം കിട്ടാനുമൊക്കെ കാരണക്കാരനായ പ്രിയ നേതാവ് ഇനിയില്ലല്ലോ എന്ന സങ്കടത്തിലാണ് രഘു.