“അച്ചോ, എന്റെ മറിയാമ്മയോട് ഒന്നു പറയണം’’
പാടും പാതിരി ഫാ. പോൾ പൂവത്തിങ്കൽ സിഎംഐ
Friday, July 21, 2023 7:41 AM IST
ഞാൻ ഒരു ദിവസം സംഗീത സാധനയിൽ മുഴുകിയിരിക്കുമ്പോൾ ഒരു ഫോൺ കോൾ വന്നു. മറുവശത്ത് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. അച്ചൻ എത്രയും പെട്ടന്ന് ഞങ്ങളുടെ വീട്ടിലേക്കു വരണം. അച്ചൻ വോക്കളോജിസ്റ്റ് ( ശബ്ദ ചികിത്സകൻ ) ആണെന്ന് ദുബായിലുള്ള എന്റെ സുഹൃത് റൊജിൻ പൈനുംമൂട്ടിൽ പറഞ്ഞു.
അപ്പായുടെ( ഉമ്മൻ ചാണ്ടിയുടെ) ശബ്ദ പ്രശ്നത്തിനു അച്ചന്റെ ശബ്ദചികിത്സ നന്നായിരിക്കുമെന്നു തോന്നി. അച്ചൻ ഗാനഗന്ധർവൻ യേശുദാസ് പറഞ്ഞയച്ച കോളജ് അധ്യാപകന്റെ ശബ്ദവും ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യൻ പറഞ്ഞയച്ച ഗായകന്റെ ശബ്ദവും സുഖമാക്കിയെന്നും അറിഞ്ഞു. എത്രയും വേഗം വീട്ടിൽ വരണമെന്നും അപ്പായെ ചികിൽസിച്ചു ശബ്ദം ശരിയാക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ഞാൻ ഉടനെ തിരുവനന്തപുരത്തുള്ള ഉമ്മൻ ചാണ്ടിയുടെ വീട്ടിലേക്കു പുറപ്പെട്ടു.
വോയ്സ് തെറാപ്പി ആരംഭിച്ചു. ആദ്യം കുറച്ചു വോയ്സ് അഭ്യാസങ്ങൾ. തുടർന്ന് അനുലോമ വിലോമ പ്രാണായാമവും. ശബ്ദഭ്യാസങ്ങൾ ചെയ്തു കഴിഞ്ഞപ്പോൾ ശബ്ദം പെട്ടന്ന് മെച്ചപ്പെട്ടു. ഉമ്മൻ ചാണ്ടി സാറിനും മറിയാമ്മ ചേച്ചിക്കും ചാണ്ടി ഉമ്മനും സന്തോഷമായി. ഉച്ചകഴിഞ്ഞു മറ്റൊരു പ്രാക്ടീസ് സെഷനും നടത്തി. ഇത് സാധിക്കുമെങ്കിൽ എല്ലാ ദിവസവും പരിശീലിക്കണമെന്നു പറഞ്ഞു ഞാൻ അവിടെനിന്നു പടിയിറങ്ങി.
ശബ്ദ ചികിത്സയുടെ രണ്ടാമൂഴം അഞ്ചു മാസത്തിനു ശേഷമായിരുന്നു. ഉമ്മൻ ചാണ്ടി നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ ദിവസം ഞാൻ അതിരാവിലെ അദ്ദേഹത്തിന്റെ ഇടവക പള്ളിയായ പുതുപ്പള്ളി പള്ളിയിലെത്തി. കുർബാനയ് ക്കു ശേഷം കുശലാന്വേഷണങ്ങൾക്ക് ചുരുങ്ങിയ വാക്കുകളിൽ മറുപടി പറയുകയാണ് ഉമ്മൻ ചാണ്ടി. ശബ്ദം വളരെ മോശമായിരിക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ എന്റെ ചെവിയിൽ പറഞ്ഞു. അച്ചന്റെ സഹായം വേണം. ശബ്ദം ശരിയാക്കണമെന്നും പറഞ്ഞു. ഞാൻ സമ്മതിച്ചു.
അപ്പയ്ക്ക് ഈ നിയോജകമണ്ഡലത്തിൽ 12 സ്ഥലത്ത് ഇന്നു പ്രസംഗിക്കണം. മാത്രമല്ല വൈകുന്നേരം നാലിന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സർവകക്ഷി അനുമോദന യോഗത്തിൽ മറുപടി പ്രസംഗം പറയണം. ചാണ്ടി ഉമ്മൻ പറഞ്ഞു നിർത്തി.
അന്നുച്ചയ്ക്ക് ഒരു മണിക്ക് ചാണ്ടി ഉമ്മന്റെ ഫോൺ വന്നു. പോളച്ചൻ ഉടനെ നാട്ടകം ഗസ്റ്റ് ഹൗസിൽ വരണം. അപ്പ വോയിസ് ട്രീറ്റ്മെന്റിനു തയാറാണ്. ഞാൻ ഉടനെ പുതുപ്പള്ളി സിഎംഐ ആശ്രമത്തിൽനിന്നു പാഞ്ഞ് നാട്ടകത്തു ചെന്നു. 45 മിനിറ്റ് ശബ്ദപരിശീലനം നൽകി. ഏകദേശം വോക്കൽ കോഡ് പക്ഷാഘാത ശൈലിയിലായിരുന്ന ശബ്ദം ശാസ്ത്രീയമായ അഭ്യാസത്തിലൂടെ മണി നാദമാക്കി ഞാൻ യാത്രപറഞ്ഞു. രാവിലെ ശബ്ദപ്രശ്നം നേരിട്ടിരുന്ന ഉമ്മൻ ചാണ്ടി അതിഗംഭീര ശബ്ദത്തിൽ വൈകുന്നേരം മറുപടി പ്രസംഗം നടത്തി. ആ രാത്രി വലിയ സന്തോഷത്താൽ ചാണ്ടി ഉമ്മനും മറിയാമ്മ ചേച്ചിയും ഉമ്മൻ ചാണ്ടി സാറും എന്നെ ഫോണിൽ വിളിച്ചു നന്ദി പറഞ്ഞു.
ആറു മാസം കഴിഞ്ഞപ്പോൾ ശബ്ദ ചികിത്സക്കായി ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ഈ പ്രാവശ്യം തൃശൂരിലെ മൈലിപ്പാടത്തുള്ള എന്റെ വോക്കളോജി ക്ലിനിക്കിലായിരുന്നു. തൃശൂരിൽ ഞങ്ങളുടെ ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കളോജി നടത്തുന്ന ദേശീയ വോയ്സ് സെമിനാർ ഉദ്ഘടനം ചെയ്യുന്നതിനയിരുന്നു അദ്ദേഹം വന്നത്. ഉദ്ഘാടനത്തിനു മുൻപ് അദ്ദേഹം എന്റെ മുറിയിലക്കു കയറി വന്നു. അച്ചോ ആ ശബ്ദ അഭ്യാസങ്ങൾ എനിക്ക് ഒരിക്കൽ കുടി പറഞ്ഞു തരണം. അവിടെയിരുന്ന അദ്ദേഹത്തിന് എല്ലാ ശബ്ദ അഭ്യാസങ്ങളും ഒരു പ്രാവശ്യം കൂടി ഞാൻ കാണിച്ചു കൊടുത്തു.
അദ്ദേഹം അതെല്ലാം ഒരു എളിയ വിദ്യാർഥിയെപോലെ വിനയത്തോടെ ചെയ്തു കാണിച്ചു തന്നു. അതിനുശേഷം അദ്ദേഹം അദ്ദേഹത്തിന്റെ ഫോൺ ഓൺ ചെയ്തു എന്റെ കൈയിൽ തന്നിട്ടു പറഞ്ഞു ‘‘എന്റെ മറിയാമ്മയോട് അച്ചൻ ഒന്നു പറയണം ഞാൻ ഈ ശബ്ദ അഭ്യാസങ്ങൾ കൃത്യമായി ചെയ്തെന്ന്’’. ഞാൻ ആ ഫോണിൽ മറിയാമ്മ ചേച്ചിയോട് അദ്ദേഹം കേട്ടുനിൽക്കെ സംസാരിച്ചു. ഉറപ്പ് കൊടുത്തു.
അദ്ദേഹത്തിന്റെ വിനീത ഭാവവും പ്രിയതമയോടുള്ള വിശ്വസ്തതയും ദൈവഭക്തിയും അപാരം തന്നെ. അത് എന്നെ വളരെ സ്പർശിച്ചു. ആ ശബ്ദ പ്രശ്നം പിന്നീട് വളർന്നു വലിയ രോഗമായി അദ്ദേഹത്തിന്റെ അന്ത്യയാത്രയിലേക്കു നയിച്ചു എന്നു കേട്ടപ്പോൾ അതീവ ദുഃഖം തോന്നി. ആ വലിയ മനുഷ്യ സ്നേഹിക്ക് എന്റെ ആദരാഞ്ജലികൾ.
(ഡയറക്ടർ, ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വോക്കളോജി, തൃശൂർ)