ഉമ്മൻ ചാണ്ടി പഠിപ്പിക്കുന്നത്...
Friday, July 21, 2023 9:08 AM IST
തിരുവനന്തപുരത്തു ജഗതിയിൽനിന്നു കോട്ടയം തിരുനക്കരയിലെത്താൻ 28 മണിക്കൂർ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള ആ വിലാപയാത്രയ്ക്കിടെ വെയിലും മഴയും വന്നു. പകൽ മാറി ഇരുട്ടു പരന്നു, വീണ്ടും പകൽ പിറന്നു. ഈ മണിക്കൂറുകളിൽ എംസി റോഡിലേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങൾ മലയാളിക്ക് ഉമ്മൻ ചാണ്ടി ആരായിരുന്നു, എന്തായിരുന്നു എന്നു വിളിച്ചുപറഞ്ഞു തരുകയായിരുന്നു.
രാഷ്ട്രീയത്തിലെ കൗശലക്കാരൻ, എതിരാളിയുടെ നീക്കങ്ങൾ കാലേക്കൂട്ടി കണ്ടു മറുനീക്കങ്ങൾ നടത്തുന്ന ചാണക്യൻ, മികച്ച ഭരണകർത്താവ്, അതിവേഗം തീരുമാനമെടുക്കുന്ന രാഷ്ട്രീയ നേതാവ്, അസാമാന്യ ഓർമശക്തിയുള്ള പൊതുപ്രവർത്തകൻ തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾ ഉമ്മൻ ചാണ്ടിക്കുണ്ട്.
എന്നാൽ അലറിക്കരഞ്ഞും മുദ്രാവാക്യം മുഴക്കിയും ഇക്കഴിഞ്ഞ മൂന്നു ദിനങ്ങൾ ജനലക്ഷങ്ങൾ ഉമ്മൻ ചാണ്ടിയെ കാണാൻ മണിക്കൂറുകളോളം കാത്തുനിന്നത് ഉമ്മൻ ചാണ്ടി എന്ന ആത്മാർഥതയുള്ള രാഷ്ട്രീയക്കാരനോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രമാണ്. ഉമ്മൻ ചാണ്ടി ജനങ്ങൾക്കു നൽകിയ കലർപ്പില്ലാത്ത സ്നേഹം അവർ പല മടങ്ങായി തിരിച്ചു നൽകുകയായിരുന്നു.
കേരളം കണ്ട ഏറ്റവും ജനകീയ നേതാവ്
ജനങ്ങൾക്കിടയിൽ നിസ്വാർഥമായി പ്രവർത്തിച്ച് ജനകീയരായ നിരവധി നേതാക്കൾ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാൽ, ഇനിയങ്ങോട്ട് കേരളം കണ്ട ഏറ്റവും വലിയ ജനീകയ നേതാവ് ആരെന്നു ചോദിച്ചാൽ അത് ഉമ്മൻ ചാണ്ടി എന്നു നിസംശയം പറയേണ്ടി വരും.
എ.കെ.ജിയെയും ഇ.എം.എസിനെയും ഇ.കെ. നായനാരെയും കെ. കരുണാകരനെയുമൊന്നും മറന്നു കൊണ്ടല്ല ഇതു പറയുന്നത്. ജനകീയതയുടെ കാര്യത്തിൽ ഇവരെയെല്ലാം ഉമ്മൻ ചാണ്ടി കടത്തി വെട്ടി എന്നു തെളിയിച്ച ദിവസങ്ങളാണു കഴിഞ്ഞു പോയത്.
ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത് കോണ്ഗ്രസുകാർ മാത്രമായിരുന്നില്ല. എംസി റോഡിനിരുവശവും അണിനിരന്ന ജനസഞ്ചയത്തിൽ എല്ലാ പാർട്ടിയിൽ പെട്ടവരുമുണ്ടായിരുന്നു. എല്ലാ മത, സമുദായങ്ങളിൽ പെട്ടവരുമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും യുവാക്കളുമെല്ലാം ഉണ്ടായിരുന്നു.
കൈക്കുഞ്ഞുങ്ങളെയുമായി രാത്രി വൈകിയും മണിക്കൂറുകളോളം കാത്തുനിന്ന സ്ത്രീകൾ, ഗർഭിണികൾ ഒക്കെയുണ്ടായിരുന്നു. ഭിന്നശേഷിക്കാരുണ്ടായിരുന്നു. ഇവരിൽ പലരും ഉമ്മൻ ചാണ്ടിയുടെ കാരുണ്യത്തിന്റെ മഹത്വമറിഞ്ഞവരാണ്.
സഹായങ്ങൾ കിട്ടിയവരാണ്. മറ്റു ചിലർ ഉമ്മൻ ചാണ്ടിയെ ജീവിതത്തിൽ ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്തവരാണ്; ഇവരെയെല്ലാം ജീവനില്ലാത്ത ഉമ്മൻ ചാണ്ടിയിലേക്ക് അടുപ്പിച്ചത് ആ മനുഷ്യൻ ആറു പതിറ്റാണ്ടോളംനീണ്ട പൊതുപ്രവർത്തനകാലയളവിൽ ചെയ്തുകൂട്ടിയ നന്മകളാണ്. പകർന്നു നൽകിയ സ്നേഹമാണ്. ഇത്രയേറെ മനുഷ്യരെ സഹായിക്കാൻ ഒരു ജന്മംകൊണ്ടു സാധിക്കുമോ എന്ന് അദ്ഭുതപ്പെടുകയാണ് സാധാരണ മനുഷ്യർ.
വളഞ്ഞിട്ട് ആക്രമിച്ചവർ
കേരള രാഷ്ട്രീയത്തിൽ ഇത്രയേറെ ക്രൂരമായി വേട്ടയാടപ്പെട്ട മറ്റൊരു മനുഷ്യൻ ഉണ്ടോ എന്നു സംശയിക്കണം. മക്കളും കൊച്ചുമക്കളുമെല്ലാമുള്ള ഒരു മനുഷ്യൻ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത അതിക്രൂരമായ ആരോപണങ്ങളാണ് ഉമ്മൻ ചാണ്ടിക്കെതിരേ അഴിച്ചുവിട്ടത്.
രാഷ്ട്രീയനേതാക്കൾ ആരോപണങ്ങൾ കേൾക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാൽ അതിന്റെ സർവപരിധികളും ലംഘിച്ചുകൊണ്ടായിരുന്നു ഉമ്മൻ ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിച്ചത്.
ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് തെരഞ്ഞെടുപ്പു സമയത്തു പുറത്തു വിട്ടു.
പിന്നാലെ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്തു. മന്ത്രിസഭാ യോഗം കഴിഞ്ഞാൽ ഒരു വാർത്താസമ്മേളനം പോലും നടത്താത്ത സംവിധാനത്തിൽ നിന്നാണ് ഈ ഉത്സാഹമുണ്ടായതെന്നോർക്കണം. പോലീസ് അന്വേഷണം പല വട്ടം നടത്തി. ഒന്നും കിട്ടാതെ വന്നപ്പോൾ സിബിഐ അന്വേഷണത്തിനു വിട്ടു. അവരും അന്വേഷിച്ച് ക്ലീൻ ചിറ്റ് നൽകി.
അന്ന് ഉമ്മൻ ചാണ്ടിക്കെതിരേ ആരോപണങ്ങളുടെ പെരുമഴ പെയ്യിച്ചവർ ഇന്നു പൊതുസമൂഹത്തിൽ വന്നു തെറ്റുപറ്റി എന്നു കുറ്റസമ്മതം നടത്തുന്നു. ഉമ്മൻ ചാണ്ടിക്കെതിരേ നടത്തിയ ആക്രമണത്തിലൂടെ എതിരാളികൾക്കു രാഷ്ട്രീയ നേട്ടം ലഭിച്ചു എന്നതിൽ തർക്കമില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഇത്രമാത്രം പോകാമോ എന്ന ചോദ്യം ഉയരുകയാണ്.
ഇത്രയേറെ ആരോപണങ്ങൾ നേരിട്ട മനുഷ്യന് യാത്രാമൊഴിയേകുവാനാണ് സ്ത്രീകൾ അടക്കമുള്ള ജനലക്ഷങ്ങൾ മണിക്കൂറുകളോളം കാത്തുനിന്നതെന്നു മനസിലാക്കണം. രാഷ്ട്രീയക്കാർ എന്തു പറഞ്ഞാലും എത്രയൊക്കെ പ്രചരിപ്പിച്ചാലും സാധാരണക്കാർക്ക് ഓരോ നേതാക്കളെയും കൃത്യമായി തിരിച്ചറിയാം എന്ന പാഠമാണ് ഉമ്മൻ ചാണ്ടിക്കു ലഭിച്ച യാത്രയയപ്പു നൽകുന്നത്.
രാഷ്ട്രീയ എതിരാളികൾക്കുനേരേ പോലീസ് കേസ് ഒരു സാധാരണ രാഷ്ട്രീയ ആയുധമാക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ കേരളം കാണുന്നത്. രാഷ്ട്രീയത്തിൽ എതിരാളികളെ രാഷ്ട്രീയമായി നേരിടുന്ന പഴയ രീതിയിലേക്കു കേരളം മാറാൻ ഉമ്മൻ ചാണ്ടി ഒരു പാഠമാകുമെങ്കിൽ അത്രയും നല്ലത്.
തെറ്റു ചെയ്യാത്ത തനിക്ക് ഒന്നിനെയും ഭയമില്ലെന്നും ഒരിക്കൽ സത്യം പുറത്തു വരുമെന്നുറപ്പുണ്ടെന്നും മാത്രമായിരുന്നു ഉമ്മൻ ചാണ്ടി പറഞ്ഞു കൊണ്ടിരുന്നത്. ഏതായാലും സത്യം പുറത്തുവന്നു. അതുകണ്ട ശേഷമാണ് ഉമ്മൻ ചാണ്ടി മടങ്ങുന്നത്.
പൊതുപ്രവർത്തകന്റെ നിർവചനം മാറ്റിയെഴുതിയ ഉമ്മൻ ചാണ്ടി
ജനങ്ങൾക്കിടയിൽ ഉണ്ടും ഉറങ്ങിയും ജീവിച്ച ഉമ്മൻ ചാണ്ടി സ്റ്റൈൽ വളരെ പണ്ടേ പ്രസിദ്ധമാണ്. ഉമ്മൻ ചാണ്ടിയെ അനുകരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട് എന്നു പല നേതാക്കളും പറയാറുണ്ട്.
ജനസന്പർക്ക പരിപാടി ഉൾപ്പെടെയുള്ള ഉമ്മൻ ചാണ്ടിയുടെ പല കർമപരിപാടികളെയും എതിരാളികൾ പരിഹസിച്ചിട്ടുണ്ട്. എന്നാൽ മറ്റു രൂപത്തിലായാലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പരിപാടികൾ അവരും സംഘടിപ്പിക്കാൻ നിർബന്ധിതരായി. ഉമ്മൻ ചാണ്ടിയിൽ നിന്നു സഹായം ലഭിച്ച എത്രയോ പേരുടെ സാക്ഷ്യങ്ങളാണ് ഈ ദിവസങ്ങളിൽ കേരളം കേട്ടത്.
ഉമ്മൻ ചാണ്ടി സാധാരണക്കാർക്ക് ഏതു സമയത്തും പ്രാപ്യനായിരുന്നു. അദ്ദേഹത്തെ കാണാൻ മറ്റാരുടെയും ശിപാർശ ആവശ്യമുണ്ടായിരുന്നില്ല. ഫോണിൽ വിളിച്ചാൽ പോലും സഹായം വീട്ടുപടിക്കലെത്തും. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന തലമുറ കളംപിടിച്ചപ്പോഴും പഴയ ശൈലിയിലുള്ള രാഷ്ട്രീയ പ്രവർത്തനമാണ് അവസാനം വരെ ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. അതു ജനങ്ങൾ ഇഷ്ടപ്പെടുന്നു എന്നു തെളിയിക്കുന്നതാണ് ഈ ദിവസങ്ങളിലെ സംഭവവികാസങ്ങൾ.
രാഷ്ട്രീയ എതിരാളികളോടു പോലും അങ്ങേയറ്റം മാന്യതയോടെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. ആവശ്യങ്ങളുമായി സമീപിക്കുന്നവരുടെ രാഷ്ട്രീയവും അദ്ദേഹം തിരക്കിയിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം കാലഹരണപ്പെട്ടിട്ടില്ല. അതു തന്നെയാണ് ജനങ്ങൾ പൊതുപ്രവർത്തകരിൽനിന്നു പ്രതീക്ഷിക്കുന്നത്.
രാഷ്ട്രീയക്കാരോടു സാധാരണക്കാരന് പുച്ഛമാണെന്നൊക്കെ പറയപ്പെടുന്ന കാലത്ത് ഉമ്മൻ ചാണ്ടിയോടു കേരളം കാട്ടിയ സ്നേഹവായ്പ് മതിയല്ലോ രാഷ്ട്രീയത്തെ പൊതുജന സേവനമായി കാണുന്ന ഏതൊരു രാഷ്ട്രീയ പ്രവർത്തകനും സന്തോഷിക്കാൻ!