സ്നേഹമതില് തീര്‍ത്ത് കേരളം
Friday, July 21, 2023 9:14 AM IST
തിരുവനന്തപുരം മുതല്‍ കോട്ടയം വരെ മനുഷ്യമതില്‍ സൃഷ്ടിച്ച് പ്രിയനേതാവ് ഉമ്മന്‍ ചാണ്ടിക്ക് കേരളം വിട നല്കി. ആള്‍ക്കൂട്ടത്തിനു നടുവില്‍ എന്നും ജീവിച്ച ജനകീയ നേതാവിന് ജന്മനാട്ടില് സ്നേഹക്കടലായി ഒഴുകിയെത്തിയ ജനസാഗരം വിടനല്‍കി. വഴിയോരത്ത് ജനം കാത്തുനിന്നു, ഒരു വട്ടംകൂടി കണ്ട് ആ മുഖം ഹൃദയത്തിലുറപ്പിക്കാന്.
തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള 151 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ എടുത്തത് 28 മണിക്കൂര്‍. അതായത്, മണിക്കൂറില്‍ ആ വണ്ടി ഓടിയത് വെറും അഞ്ചു കിലോമീറ്റര്‍. ഇന്ത്യ ഇതിനു മുമ്പൊരു നേതാവിനും ഇതുപോലൊരു അന്തിമയാത്ര നല്‍കിയിട്ടില്ല.
സഹായങ്ങള്‍ കിട്ടിയവരും മറ്റുള്ളവര്‍ അതേക്കുറിച്ചു പറഞ്ഞ് അറിഞ്ഞവരും എംസി റോഡിന്റെ ഇരുവശവും മനുഷ്യമതില്‍ തീര്‍ത്തു. ബസിനുള്ളില്‍ ഇരുന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം എല്ലാം കണ്ട് പൊട്ടിക്കരഞ്ഞു. എത്തിയവര്‍ക്കെല്ലാം തൊഴുകൈയോടെ മകന് നന്ദി പറഞ്ഞു. സ്നേഹവായ്്പുകള്ക്കിടയില് തിരുനക്കരയില്‍ ഉമ്മന്‍ ചാണ്ടി എത്തി. ജനലക്ഷങ്ങളാണ് ഉമ്മന്‍ ചാണ്ടിയെ ഒരുനോക്കു കാണാന്‍ തിരുനക്കരയിലെത്തിയത്.
തിരുവനന്തപുരം പുതുപ്പള്ളി ഹൗസില്‍ നിന്നും അദ്ദേഹത്തിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ സമാനതകളില്ലാത്ത ജനക്കൂട്ടമാണ് തിങ്ങിനിറഞ്ഞത്. എംസി റോഡിന്റെ ഇരുവശവും മനുഷ്യമതില്‍ തീര്‍ത്ത് കേരളം ആദരണീയനായ നേതാവിന് അന്ത്യോപചാരം അര്‍പ്പിച്ചു. അര്‍ധരാത്രിയിലും പുലര്‍ച്ചെയും ആള്‍ക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല.
തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.
11.30ന് അടൂരിലും പുലർച്ചെ രണ്ടോടെ പന്തളത്തും എത്തിയപ്പോള്‍ വാഹനങ്ങള്‍ക്കു നീങ്ങാന്‍ കഴിയാത്ത വിധം ആള്‍ക്കൂട്ടം.
ആലപ്പുഴ ജില്ലയിലെ കുളനടയിലെത്തിയപ്പോള്‍ സമയം രണ്ടര. മൂന്നുമണിയോടെ ചെങ്ങന്നൂരിലെത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ അവസാനമായൊന്നു കാണാന്‍ ആളുകള്‍ തിരക്കുകൂട്ടി. തിരുവല്ലയില്‍ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി. നഗരം അപ്പാടെ സ്തംഭിപ്പിച്ച ജനാവലി. ചങ്ങനാശേരിയില്‍ വന്‍ ജനാവലിയാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. കോട്ടയം നഗരത്തിലേക്ക് കടന്നതോടെ ആര്‍ക്കും നിയന്ത്രിക്കാവാത്തൊരു ജനസാഗരം ഇരന്പിയാർത്തു.
രാത്രിയിലുടനീളം പ്രിയനേതാവിനെ കാത്ത് തിരുനക്കരയും കോട്ടയം ജില്ലയും നഗരവും ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. വടക്കന്‍ കേരളത്തില്‍ നിന്നുള്ള അനേകം കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് തിരുനക്കര മൈതാനത്ത് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.