ജന നായകന് പ്രണാമം
Friday, July 21, 2023 9:18 AM IST
രണ്ടു പകലിലെയും ഒരു രാത്രിയിലെയും ജനസമ്പര്‍ക്കത്തിനുശേഷം ഒരിക്കല്‍കൂടി പുതുപ്പള്ളിയുടെ മടിത്തട്ടിലേക്ക് കുഞ്ഞൂഞ്ഞെത്തി, ചേതനയറ്റ ശരീരമായി. മുന്‍നിശ്ചയിച്ചതിലും മണിക്കൂറുകള്‍ വൈകിയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളി വീട്ടിലേക്ക് എത്തിയത്. ഉച്ചകഴിഞ്ഞ് 2.30ന് തിരുനക്കര മൈതാനത്തുനിന്നും ആരംഭിച്ച വിലാപയാത്ര പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തിയപ്പോള്‍ സന്ധ്യ മയങ്ങി.
തിരുനക്കര മൈതാനത്തുനിന്നും ശാസ്ത്രി റോഡ് വഴി കളക്ടറേറ്റ് പടിക്കല്‍ എത്തിയപ്പോള്‍ വന്‍ ജനാവലി മൃതദേഹത്തെ പൊതിഞ്ഞു. അതിവേഗം ബഹുദൂരം നടന്നിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വാഹനം മന്ദം മന്ദമായി നീങ്ങി.
കഞ്ഞിക്കുഴി കവലയും മാങ്ങാനവും കടക്കാന്‍ മണിക്കൂറുകള്‍ എടുത്തു. വലിയ പുരുഷാരം വാഹനത്തിനു മുമ്പിലും പിന്നിലുമായി ഒഴുകി നടന്നു. പാതയോരങ്ങളില്‍ സ്ത്രീകളും കുട്ടികളും പുഷ്പങ്ങളും തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ ചിത്രവും നെഞ്ചോടു ചേര്‍ത്ത് കാത്തുനില്ക്കുകയായിരുന്നു. കെട്ടിടങ്ങളുടെ മുകളില്‍ മരങ്ങളുടെ മുകളിലും ഒക്കെ കയറി തങ്ങളുടെ പ്രിയപ്പെട്ട നോതാവിനെ എല്ലാവരും ഒരു നോക്കു കണ്ടു. ആറു മണിയോടെ വിറങ്ങലിച്ചു നിന്ന ജനഹൃയങ്ങൾ വിതുന്പി.
നിരവധി തവണ തന്റെ ഔദ്യോഗിക വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും കടന്നുപോയ വഴികളില്‍ കൈകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്ത ജനങ്ങള്‍ നിറമിഴികളോടെ ഒരുനോക്കുകാണാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.
തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ജനങ്ങളുടെ പരാതികളും അവലാതികളും കണ്ടുകേട്ടു പരിഹാരം കണ്ടെത്തിയിരുന്ന പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു ശേഷം പുതുപ്പള്ളി കവലയില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് എത്തിയപ്പോഴും നാട്ടുകാർ ഉമ്മന്‍ ചാണ്ടിയെ പൊതിഞ്ഞ് കൂടെത്തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി ഏതു പ്രതിസന്ധി ഘട്ടത്തിലും ഓടിയെത്തുന്ന പുതുപ്പള്ളി പള്ളിയിലേക്ക് അന്ത്യനിദ്രയ്ക്കായി ജനക്കൂട്ടത്തെ കൂടെക്കൂട്ടി മെല്ലെ നീങ്ങിയപ്പോള്‍ രാത്രി വൈകിയിരുന്നു.
ഇനി പള്ളിയുടെ കിഴക്കുവടക്കായി വൈദികരുടെ കബറിടത്തിനുസമീപം പുതിയ കല്ലറയില്‍ ഉമ്മന്‍ ചാണ്ടിയെന്ന ജനനായകന്റെ അന്ത്യനിദ്ര.