ചരിത്രമായി മഹാവിലാപയാത്ര
Friday, July 21, 2023 9:37 AM IST
""ആരുപറഞ്ഞു മരിച്ചെന്ന്, ഉമ്മൻ ചാണ്ടി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ.'' മൂന്നു ദിവസമായി കേരളക്കരയിൽ മാറ്റൊലികൊള്ളുന്ന മുദ്രാവാക്യം. അനന്തപുരി മുതല്‍ കോട്ടയം പുതുപ്പള്ളിവരെ ഇടതടവില്ലാതെ ഏറ്റുവിളിച്ചത് ലക്ഷങ്ങൾ. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാവിലാപയാത്രയായി മാറി ഉമ്മൻ ചാണ്ടിയോടുള്ള മലയാളികളുടെ സ്നേഹവായ്പ്.
തിരുവനന്തപുരത്തെ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി വീട്ടിൽനിന്ന് കോട്ടയം പുതുപ്പള്ളിയിലേക്കുള്ള 162 കിലോമീറ്റർ താണ്ടാന്‍ 36 മണിക്കൂർ വേണ്ടിവന്ന അത്യപൂര്‍വമായൊരു അന്ത്യയാത്ര ചരിത്രമായിക്കഴിഞ്ഞു. ആള്‍ക്കൂട്ടത്തിനു നടുവില്‍ അക്ഷമനായി നിലകൊണ്ട് അനേകരുടെ കണ്ണീരൊപ്പിയ ജനകീയ നേതാവിന് അർഹിക്കുന്ന അന്ത്യാഞ്ജലികൂടിയായി ഈ വിലാപയാത്ര.
കൂപ്പുകരങ്ങളും കണ്ണീര്‍പ്പൂക്കളുമായി തിങ്ങിനിറഞ്ഞ ജനസാഗരം സാക്ഷിയാക്കി ഉമ്മന്‍ ചാണ്ടിയുടെ ജനകീയ സഹവാസത്തിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയോടു ചേർന്നുള്ള കല്ലറയില്‍ ഇന്നലെ രാത്രി പരിസമാപ്തി. ആചാരവെടികള്‍ ഉയര്‍ന്നില്ലെങ്കിലും അതിലുമേറെ ഉയരെ മേഘഗര്‍ജനംപോലെ അണികളുടെയും ആരാധകരുടെയും കണ്ഠങ്ങളില്‍ നിന്നുയര്‍ന്നത് ഒരേ ശബ്ദം: ""ഉമ്മന്‍ ചാണ്ടി മരിക്കുന്നില്ല.’’
ജീവശ്വാസമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നെഞ്ചിലേറ്റുകയും ജനസേവനം കര്മനിയോഗമാക്കി തലമുറകളുടെ നേതാവായി ആദരം നേടുകയും ചെയ്ത ഉമ്മന്‍ ചാണ്ടി ഇനി ജ്വലിക്കുന്ന ഓര്മ. പാര്‍ട്ടിയുടെ മൂവര്‍ണക്കൊടി പുതപ്പിച്ച ശരീരത്തിലെ വിറങ്ങലിച്ച കൈകള്‍ക്കും നിശബ്ദമായ നാവിനും ഇനിയൊരാളെയും സഹായിക്കാനാവില്ലല്ലോ എന്നു ജനകേരളം വിലപിച്ച നിമിഷങ്ങള്‍. അനുയായികളുടെ വികാരപ്രകടനങ്ങളേക്കാള്‍ ഹൃദയഭേദകമായ ഒരുപാട് രംഗങ്ങള്‍ക്കാണ് നാടും നഗരവും മൂന്നു നാള് സാക്ഷ്യം വഹിച്ചത്.
ആ വിരലുകളില്‍ വീണ ഒപ്പടയാളത്തിലൂടെ ചികിത്സയും മരുന്നും വീടും പഠനവും ജോലിയും ജീവിതവും സമ്മാനിക്കപ്പെട്ട എത്രയോ പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമാണ് ഉമ്മന്‍ ചാണ്ടിയെന്ന മനുഷ്യസ്നേഹിയുടെ മൃതശരീരത്തിനരികില്‍ വന്നു വിതുമ്പിയതും നെഞ്ചമര്ത്തി കരഞ്ഞതും.
അര നൂറ്റാണ്ടിലേറെ കര്‍മമണ്ഡലമായിരുന്ന തലസ്ഥാനനഗരിയില്‍നിന്ന് ബുധനാഴ്ച രാവിലെ ഏഴിനു തുടങ്ങിയ വിലാപയാത്ര, എംസി റോഡിനിരുവശവും അക്ഷമരായി നിലകൊണ്ട ജനസാഗരത്തിനു നടുവിലൂടെ നാലു ജില്ലകള്‍ മെല്ലെമെല്ലെ പിന്നിട്ടാണ് ഇന്നലെ രാവിലെ കോട്ടയത്തെത്തിയത്. കിളിമാനൂരും നിലമേലും ശാസ്തമംഗലത്തും കൊട്ടാരക്കരയിലും ഏനാത്തും അടൂരിലും പന്തളത്തും ചെങ്ങന്നൂരിലും തിരുവല്ലയിലും ചങ്ങനാശേരിയിലുമൊക്കെ ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റിയാണ് മണിക്കൂറുകള്‍ വൈകി വിലാപരഥം മുന്നോട്ടു നീങ്ങിയത്.
ഇന്നലെ പുലര്‍ച്ചെ ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് ആസ്ഥാനവും പൂര്‍വകലാലയമായ എസ്ബി കോളജും പിന്നിട്ട് ചിങ്ങവനത്ത് എത്തിയതോടെ ജനസഞ്ചയം പാതയെ നിശ്ചലമാക്കി. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും ആദരണീയനായിരുന്നു എന്നതിന് അടയാളമായിരുന്നു വഴിയോരങ്ങളെ നിറച്ച ഫ്ളക്സുകളും കരിങ്കൊടികളും.
ജനനായകന്റെ അന്ത്യയാത്രയ്ക്കായി കര്‍ക്കടകമഴ മാറിനിന്നു. എന്നാല്‍ കരിമേഘങ്ങളാല്‍ വിങ്ങിനിന്ന് പ്രകൃതിയും ആ വേര്‍പാടില്‍ ദുഃഖസാന്ദ്രമായി. തിരുനക്കര ചുറ്റുവട്ടത്തില്‍ കിലോമീറ്ററുകളോളം ജനം വരിവരിയായി കാത്തുനിന്ന മൊറ്റൊരു അന്തിമോപചാരം വേറെയുണ്ടായിട്ടില്ല. ഒരുനോക്കു കാണാന്‍ ഒരു രാത്രിയും പകലും ഉണ്ണാതെ ഉറങ്ങാതെ പതിനഞ്ചു മണിക്കൂര്‍ അക്ഷമരായി നിലകൊണ്ട ആദരവര്പ്പണം വേറെയുണ്ടാവുകയുമില്ല.
ഉന്നതവ്യക്തികളുടെ വലിയ നിരയ്ക്കൊപ്പം, ആ മഹാനുഭാവന്റെ കരുതലും കാരുണ്യവും അനുഭവിച്ചറിഞ്ഞ അശരണരുടെ സഞ്ചയം ഒരു പിടി റോസാദളങ്ങള്‍ മാറോടു ചേര്‍ത്ത് കാത്തുനിന്നു. ജനമനസുകളില്‍ ഇത്രയേറെ ഇടവും ഇഷ്ടവും നേടിയ മറ്റൊരു നേതാവുണ്ടോ എന്നു തോന്നിപ്പിക്കും വിധമുള്ള ജനക്കൂട്ടമാണ് കോട്ടയത്ത് സംഗമിച്ചത്. വൈകുന്നേരം തിരുനക്കരയില്‍നിന്നു പുതുപ്പള്ളി വരെ പത്തുമൈല്‍ പാതയില്‍ അതിരില്ലാതെ അനേകായിരങ്ങള്‍ നിറഞ്ഞു.
അന്പത്തിമൂന്നു വര്‍ഷം ഒരേ നേതാവിനെ മാത്രം വിജയിപ്പിച്ച് അംഗീകരിച്ച പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടർമാർ പങ്കുചേര്‍ന്ന മൃതസംസ്കാരം കരോട്ടുവള്ളക്കാലില്‍ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ ചാണ്ടിയുടേതു മാത്രമായിരിക്കും.
നന്മയുടെ ആള്‍രൂപമായി ഇന്നും എന്നും ഉമ്മന്‍ ചാണ്ടിയെ വരുംകാലം ഓര്മിക്കുമെന്നതിന് അടയാളമായിരുന്നു ആര്‍ദ്രമായ വിലാപം അലയടിച്ച അന്ത്യയാത്ര.