കോണ്‍ഗ്രസിൽ എന്താണു നടക്കുന്നത്?
അനന്തപുരി / ദ്വിജൻ
Saturday, October 18, 2025 11:52 PM IST
മൂന്നാം ഊഴത്തിനുവേണ്ടി പിണറായി തന്ത്രപൂർവം കരുക്കൾ നീക്കി മുന്നേറുന്പോൾ കോണ്‍ഗ്രസിന് ഓരോ നീക്കത്തിലും പിഴയ്ക്കുകയാണോ? എന്നാൽ, സിപിഎമ്മിൽ എല്ലാ മുറിവുകളും ഉണക്കി ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ മികച്ച നീക്കങ്ങൾ നടക്കുന്നു. കോണ്‍ഗ്രസ് മുറിവുകൾ ഉണ്ടാക്കി സമർഥരായ പോരാളികളെ നിരായുധരാക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജീവൻമരണ പോരാട്ടമാണ് 2026ലെ തെരഞ്ഞെടുപ്പ് എന്നു നേതാക്കൾ മറക്കുന്നു. എനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്ന് പലരും കരുതുന്നു.
പണ്ട് ഉമ്മൻ ചാണ്ടി പടനയിച്ചു ജയിക്കുന്പോൾ കപ്പ് ഏറ്റുവാങ്ങാൻ ഒരാൾ ഡൽഹിയിൽനിന്ന് വരുന്ന പതിവുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി അതു സമ്മതിച്ചിരുന്നു. ഇന്ന് ആരെങ്കിലും അങ്ങനെ കരുതുന്നുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിമാർ ഇന്നില്ല എന്ന് ഓർക്കുന്നത് നല്ലത്. പണ്ട് ഡൽഹിയിൽനിന്ന് വരുന്ന നേതാവിന്റെ ഇമേജുള്ള ആരും ഡൽഹിയിൽ എന്നല്ല, കോണ്‍ഗ്രസിൽതന്നെ ഇല്ല. ഭാരവാഹികളുടെ പുതിയ പട്ടിക വന്നതോടെ ഡൽഹിയിൽനിന്ന് എത്താനുള്ള അവതാരത്തിനെതിരേ മിക്കവാറും നേതാക്കൾ ഒന്നിച്ചുനീങ്ങാൻ ആലോചിക്കുന്നതായും വാർത്തയുണ്ട്.
കോണ്‍ഗ്രസിനുവേണ്ടി പട നയിച്ചിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എന്നിവരെ കോണ്‍ഗ്രസ് വല്ലാതെ മുറിപ്പെടുത്തി. പാർട്ടി വക്താക്കളിൽ ഒരാളായ ഷമയും പരിഭവം പറഞ്ഞു. അതേസമയം സിപിഎമ്മിൽ അഞ്ചു വർഷമായി പാർട്ടിയുമായി ഉടക്കിക്കഴിഞ്ഞ ജി. സുധാകരനെ പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ വീട്ടിലെത്തി കണ്ടു. സി.എസ്. സുജാത തുടങ്ങിയ മുതിർന്ന നേതാക്കളും സംഘത്തിലുണ്ടായിരുന്നു.
ക്രിസ്ത്യാനി ആയതോ പ്രശ്നം?
രാഹുൽ മാങ്കൂട്ടത്തിലിനെ കൊല്ലാൻ കാത്തിരുന്നവർക്കു വീണുകിട്ടിയ വടിപോലെയാണ് ഒരു പെണ്‍കുട്ടി പറഞ്ഞ ആരോപണം ഉപയോഗിക്കപ്പെട്ടത്. പരാതി കൊടുക്കാൻ ആ കുട്ടി തയാറുമല്ല. എന്നിട്ടും രാഹുലിനെ നിഗ്രഹിച്ചു. യൂത്ത് കോൺഗ്രസിൽ രാഹുലിന് പകരം വൈസ് പ്രസിഡന്റായ അബിൻ വർക്കിക്ക് സ്വാഭാവികമായും ലഭിക്കേണ്ട പ്രസിഡന്റ് പദവി നടത്തിപ്പുകാരുമായുള്ള ബന്ധംവച്ച് ഒ.ജെ. ജനീഷിന് കൊടുത്തു. അബിനെ കേരളത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ക്രിസ്ത്യാനി ആയതുകൊണ്ടാണോ അബിന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം കിട്ടാത്തത് എന്ന് മാധ്യമങ്ങൾതന്നെ ചോദിക്കുന്നു.
ടി.വിയും ചാക്കോയും
പാർട്ടിക്കുവേണ്ടി കേരളത്തിൽ ചങ്കുപൊട്ടി പണിയുന്ന ക്രൈസ്തവർക്ക് ഇത്തരം അവഗണന അനുഭവിക്കേണ്ടി വരാറുണ്ട്. ഒന്നാമത്തെ ഉദാഹരണം ടി.വി. തോമസാണ്. ആലപ്പുഴയിലെ പുരാതനപ്രസിദ്ധമായ കത്തോലിക്കാ കുടുംബാംഗം. പാർട്ടിക്ക് ആളും അർഥവും ഇല്ലാതിരുന്ന കാലത്ത് രണ്ടും ഉണ്ടാക്കിയവൻ. 1954ലെ കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്തെ പ്രതിപക്ഷ നേതാവ്. പക്ഷേ 1957ൽ പാർട്ടിക്ക് അധികാരം കിട്ടിയപ്പോൾ അദ്ദേഹത്തിനു മുഖ്യമന്ത്രി ആകാനായില്ല. പകരം ഇഎംഎസ് വന്നു.
അതിലൂം വലിയ ക്രൂരതയാണ് കോണ്‍ഗ്രസ് കാണിച്ചത്. 1957ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ വിമോചനസമരം നയിച്ച് അവരെ പുറത്താക്കിയതു പി.ടി. ചാക്കോയുടെ നേതൃത്വമായിരുന്നു. അദ്ദേഹമായിരുന്നു 1957ലെ പ്രതിപക്ഷ നേതാവ്. കമ്യൂണിസ്റ്റുകാർക്കെതിരേ പോരാടാൻ അദ്ദേഹം മുന്നണിയുണ്ടാക്കിയത് കോണ്‍ഗ്രസിലെ നടത്തിപ്പുകാർക്കു പിടിച്ചില്ല. ഭരണം കിട്ടിയപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ചാക്കോ ഔട്ട്. കാരണം മതം. കോണ്‍ഗ്രസ് മതേതര പാർട്ടിയാണല്ലോ. ആ നന്ദികേടിനുള്ള പ്രതിഷേധമായി ഉണ്ടായതാണ് കേരള കോണ്‍ഗ്രസ്. ആന്റണിയും ഉമ്മൻ ചാണ്ടിയും കേരളത്തിൽ മുഖ്യമന്ത്രി ആയത് കേരള കോണ്‍ഗ്രസിന്റെകൂടി സ്വാധീനത്താലാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.പി. തങ്കച്ചനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയതും ക്രിസ്ത്യാനി ആയതുകൊണ്ടാണ്. മുഖ്യമന്ത്രി ആകാനുള്ളവർ മെത്രാന്മാരെ കണ്ടതുകൊണ്ടുമാത്രം പദവി നോട്ടം ഇല്ലാത്ത സാധാരണ ക്രിസ്ത്യാനിയുടെ വോട്ട് കിട്ടില്ല. അവർ ഇത്തരം കാര്യങ്ങളും നോക്കും. തെരഞ്ഞെടുപ്പിൽ ജയിച്ചാലേ മുഖ്യമന്ത്രി ആരെന്ന വിഷയമൊക്കെ ഉണ്ടാകൂ.
കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി
രാജീവ് ഗാന്ധിയുടെ സഹപാഠി ആയിരുന്നതുകൊണ്ടു കോണ്‍ഗ്രസിൽ ദേശീയതലത്തിൽ വൻതോക്കായ അഭിഭാഷകപ്രമുഖനാണ് പി. ചിദംബരം. ബിജെപി സർക്കാർ ശരിക്കും പിടിച്ചു കുടഞ്ഞു. അദ്ദേഹം ചെയ്ത ദേശവിരുദ്ധ പ്രവർത്തനങ്ങൾ പലതും കേസാക്കി. അതോടെ അദ്ദേഹം കോണ്‍ഗ്രസിൽ നിന്നുകൊണ്ടു കോണ്‍ഗ്രസ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണ്.
ഏറ്റവും അവസാനം അടിച്ച സെൽഫ് ഗോൾ 1984 ജൂണിലെ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ തെറ്റായിരുന്നു എന്ന ഏറ്റുപറച്ചിലാണ്. മിലിട്ടറി പറഞ്ഞതുകൊണ്ട് ഇന്ദിര സമ്മതിച്ചതാണുപോലും. ഹിമാചലിൽ ഖുഷ്വന്ത് സിംഗ് സാഹിത്യോത്സവത്തിലാണ് ഈ ഏറ്റുപറച്ചിൽ നടത്തിയത്. കോണ്‍ഗ്രസ് അടി കൊണ്ടു പുളഞ്ഞു.
കടിഞ്ഞാണ്‍ മുഖ്യമന്ത്രി ഏറ്റെടുക്കുന്നു
നിയമസഭാ- പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. പാർട്ടിയുടെ എല്ലാ ജില്ലാ സെക്രട്ടേറിയറ്റും തലസ്ഥാനത്ത് എകെജി സെന്ററിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്നു. ജനപ്രിയങ്ങളായ വൻ പ്രഖ്യാപനങ്ങൾ വരാനും സാധ്യതയുണ്ട്. മൂന്നാം മൂഴം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് പിണറായി.
പിണറായിയുടെ മകൻ വിവേകിന് വന്നതായി പറയുന്ന സമൻസിനെക്കുറിച്ചൊരു വാർത്ത വന്നു. അങ്ങനെ ഒരു സമൻസ് തനിക്കോ മകനോ കിട്ടിയിട്ടില്ലെന്ന് പിണറായി പറഞ്ഞു. ഒരു പത്രം ഉണ്ടാക്കിയതാണ്. തന്നെ ചീത്തയാക്കാൻ നടത്തുന്ന കളികളുടെ ഭാഗമാണിത്. സഖാക്കൾക്ക് അതു വിശ്വാസമാണ്. രാഹുലിനോട് പറഞ്ഞതുപോലെ പിണറായിയോട് നേരുതെളിയിക്കാൻ പാർട്ടിയിലെ ആരും ആവശ്യപ്പെടുന്നില്ല.
ശബരിമലയിൽ ഇഡിയും
ശബരിമലയിലെ തട്ടിപ്പു കേസന്വേഷണം ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ നന്നായി നടക്കുകയാണ്. അന്വേഷണസംഘം ദേവസ്വം ബോർഡിനെവരെ പ്രതിയാക്കിയതിലൂടെ നല്ല രീതിയിൽ അന്വേഷണം നടക്കുന്നു എന്ന ധാരണയും സമൂഹത്തിലുണ്ട്. അപ്പോഴാണ് ഇഡിയും വരുന്നു എന്ന വാർത്ത വരുന്നത്. ഇതുവരെയുള്ള അനുഭവംവച്ചു നോക്കിയാൽ അവർ ആരെയോ രക്ഷിക്കാൻ വരുന്നു എന്നേ തോന്നൂ. അവർ നടത്തിയ അന്വേഷണങ്ങളിലൊന്നും പ്രതികളായി ചിത്രീകരിക്കപ്പെട്ടവർ പിടികൂടപ്പെട്ടിട്ടില്ല. ശബരിമലയിലെ അന്വേഷണമെങ്കിലും സത്യസന്ധമായി നടക്കട്ടെ.
വഖഫ് ബോർഡ് ഭൂമി തട്ടിപ്പുകാരോ?
മുനന്പം വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളജിന് 1950ൽ അബ്ദുൾ സത്താർ സേട്ട് ഇഷ്ടദാനമായി കൈമാറിയ 404 ഏക്കർ ഭൂമി 69 വർഷത്തിനുശേഷം വഖഫ് സ്വത്തായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി നിയമവിരുദ്ധമാണെന്നും ഒരു ഭൂമികൊള്ളക്കാരനെപ്പോലെയാണ് വഖഫ് ബോർഡ് പ്രവർത്തിച്ചതെന്നുമുള്ള ജസ്റ്റീസ് ധർമാധികാരിയും ശ്യാംകുമാറും ചേർന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പ്രഖ്യാപനം ചരിത്രം കുറിക്കുന്നതായി. എന്തുകൊണ്ട് വഖഫ് നിയമഭേദഗതി അനിവാര്യമായി എന്നതിന് തെളിവുമായി. 36 വർഷംമുന്പു നിയമപരമായ രേഖകളോടെ ആധാരം ചെയ്തു വാങ്ങിച്ച, കരമടച്ച് ഉപയോഗിച്ചുവരുന്ന ഭൂമി വഖഫാണെന്നു തീരുമാനിച്ച എറണാകുളം ജില്ലാ കളക്ടറായിരുന്ന ജാഫർ മാലിക്കിന്റെ ഉദ്ദേശ്യശുദ്ധി വരെ സംശയത്തിലായിരിക്കുന്നു.
ഹിജാബ് വിവാദം
മുപ്പത് വർഷമായി സമാധാനപരമായി പ്രവർത്തിക്കുന്ന, എല്ലാ വിദ്യാർഥികളും ഒരു തരത്തിലൂള്ള യൂണിഫോം ധരിച്ചെത്തുന്ന ഒരു വിദ്യാലയത്തിൽ ഒരു കുട്ടിക്കുമാത്രം മതപരമായ വസ്ത്രം ധരിക്കണം എന്ന് അടുത്ത ദിവസം ഉണ്ടായ ഒരു ദുരാഗ്രഹം കേരളത്തിലെ സമുദായ സൗഹാർദത്തിനാകെ ഭീഷണിയായി വളരുകയാണ്.
എല്ലാ മതത്തിൽപ്പെട്ടവരും ഒരേ വസ്ത്രം ധരിച്ച് വന്നത് ഒരു മതക്കാർക്കു മാത്രം മതപരമായ വസ്ത്രം ധരിക്കാമെന്ന നിലയിൽ ഭേദഗതി ചെയ്യണം എന്ന വിദ്യഭ്യാസ മന്ത്രിയുടെ മതേതര നിലപാട് കപട മതേതരത്വമാണ് എന്നു പറയാൻ ഏറെ ഗവേഷണമൊന്നും വേണ്ടല്ലോ?
മുസ്ലിം തീവ്രവാദികളും അവർക്കു നേതൃത്വം കൊടുക്കുന്ന എസ്ഡിപി ഐയും ആണ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നത്. അതു തുറന്നുപറയാൻ സാധിക്കാത്ത മുഖ്യധാരാ പാർട്ടികളും, ഹൈക്കോടതിവിധികൾ പോലും നോക്കാതെ മതതീവ്രവാദികൾ പറയുന്നത് അംഗീകരിക്കണം എന്ന് ഉപദേശിക്കുന്ന വിദ്യാഭ്യാസമന്ത്രിയും അവരുടെ കൈകളിലെ ഇരകളായി. ക്രൈസ്തവ സ്ഥാപനങ്ങളുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി പറയാൻ അവർക്കാവില്ല എന്ന് ഒരിക്കൽകൂടി അടിവരയിടുന്നു.
പള്ളുരുത്തി സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുവാദം കൊടുക്കണമെന്ന് പറയുന്ന വിദ്യാഭ്യാസമന്ത്രിയുടെ സർക്കാർ എന്തേ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ മുസ്ലിം വിദ്യാർഥിനികൾക്ക് അതിന് അനുമതി കൊടുത്തില്ല? തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴു മുസ്ലിം വിദ്യാർഥിനികൾ 2023 ജൂണ്‍ 26ന് കോളജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് മോറിസിനെ കണ്ട് ഹിജാബ് ധരിച്ച് ശസ്ത്രക്രിയ നടത്താൻ തങ്ങളെ അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ച കാര്യവും അതിന് അനുമതി നിഷേധിച്ചതും മന്ത്രി മറന്നോ?
ഇസ്ലാമിക രാജ്യങ്ങളായ ഇറാഖിലും ഇറാനിലും പെണ്‍കുട്ടികൾ ഉപേക്ഷിക്കാൻ ആവേശം കാണിക്കുന്ന വസ്ത്രമാണ് ഹിജാബ്. സൗദിയിൽപോലും നിർബന്ധമല്ലാത്തത്. അത് ഇന്ത്യയിൽ പൊടുന്നനെ മതപരമായ വസ്ത്രമായി. ചിലർക്കു മുസ്ലിം പെണ്‍കുട്ടികളുടെ വിമോചനത്തിന്റെ അടയാളമായി.
എങ്ങനെ മനസുകൾ ഇത്ര വർഗീയമായി?
അന്താരാഷ്ട്ര മെഡിക്കൽ ഡ്രസ് കോഡിന്റെ ഭാഗമായി രോഗിയുടെ സുരക്ഷയെ കരുതി ഏർപ്പെടുത്തിയിരിക്കുന്ന ഒരു നിയമം പെട്ടെന്ന് തങ്ങളുടെ മതവിശ്വാസത്തിനു നിരക്കുന്നതല്ലെന്ന് എങ്ങനെ ഏതാനും മുസ്ലിം യുവതികൾക്കു തോന്നി? മുക്കാൽ നൂറ്റാണ്ടായി പ്രവർത്തിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ