നശ്വരമായ ഈ ലോകത്തിനപ്പുറം അനശ്വരമായ ചില ലക്ഷ്യങ്ങൾ പൂർത്തികരിക്കുവാൻ ഈ ലോകത്തിൽ നിന്നുതന്നെ തിരഞ്ഞെടുക്കപ്പെടുന്നവരാണ് സമർപ്പിതർ.ഏവർക്കും പ്രകാശം നല്കിക്കൊണ്ട് നിശബ്ദമായി ഉരുകിത്തീരുന്ന മെഴുകുതിരി നാളങ്ങൾ പോലെ നിശബ്ദരായി പ്രകാശം ചൊരിയുന്നവർ. ഞങ്ങൾ പ്രകാശം പരത്തുന്നു എന്ന് വിളിച്ചുപറയാനല്ല, ഇനിയും കൂടുതൽ കൂടുതൽ പ്രകാശിക്കാൻ ഞങ്ങൾ തയ്യാറാണ് എന്നേറ്റു പറയലാണ് ഈ കുറിപ്പ്...
ഇടറുകയും, തളരുകയും വഴിതെറ്റി പോവുകയും ചെയ്യുന്ന ഞങ്ങൾക്കിടയിലെ ചില ജീവിതങ്ങളെ പ്രതി മാധ്യമങ്ങളിലും ചാനലുകളിലും വാർത്താവിരുന്നൊരുക്കുന്ന പ്രിയ സഹോദരങ്ങൾക്ക് ഒരായിരം നന്ദി... കാരണം,ഈ കല്ലേറുകളും പരിഹാസചർച്ചകളും ഞങ്ങളെ കൂടുതൽ ധൈര്യവതികളാക്കി. നിശ്ശബ്ദമായിരുന്ന ഞങ്ങളുടെ തൂലികകൾ ചലിപ്പിക്കുവാൻ നിങ്ങൾ കാരണക്കാരായി.
സന്തോഷം.ആർത്തിരന്പുന്ന കടലിന്റെ തീരത്തിരുന്ന് അലറിവരുന്ന തിരമാലകളെ കണ്ട് ഇതാണ് കടൽ എന്ന് വിധിയെഴുതരുത്. ഈ തിരമാലയ്ക്കപ്പുറം ഒരു ആഴക്കടലും അതിന്റെ അഗാധതയിലെ നിശബ്ദതയും ശാന്തതയും അതിനുള്ളിലെ വിലപിടിച്ച മനോഹരമായ പലതും ഉണ്ട്.
ഞങ്ങൾക്കു മുന്പിൽ ഒരു ദീപം കത്തിനിൽക്കുന്നുണ്ട്. യേശുക്രിസ്തു എന്ന ഒരിക്കലും അണയാത്ത ലോകദീപം.ജീവിതത്തിന്റെ ഏതൊരു അന്ധകാരത്തിന്റെ നടുവിലും ഈ ദീപം ഞങ്ങളെ നയിക്കുന്നു. സകല സങ്കടങ്ങളെയും അതിജീവിച്ചു കാണിച്ചുതന്ന യേശുവിന്റെ സ്വന്തമാണ് ഞങ്ങൾ. ഈ ലോകത്തിന്റെ സകല സൗഭാഗ്യങ്ങളെക്കാൾ സന്ന്യാസ ജീവിതമാകുന്ന - ഈ തടവറയിൽ (ലോകത്തിന്റെ വിലയിരുത്തൽ അങ്ങനെയാണല്ലോ) കഴിയുവാനാണ് ഞങ്ങൾക്കിഷ്ടം.
ഈ നാലു ചുവരുകൾക്കുള്ളിൽ സ്വർഗ്ഗത്തോളമുയരുന്ന,ലോകത്തിന്റെ അതിർത്തികൾ ഭേദിക്കുന്ന പ്രാർത്ഥനാ ഗീതികൾ ആലപിക്കുന്നതാണ് ഞങ്ങളുടെ ശക്തിയും അവകാശവും.ഇവിടെ ഞങ്ങളുടെ കുറവുകൾക്കതീതമായി യേശു ഞങ്ങളെ സേനഹിക്കുന്നു.ഞങ്ങളുടെ എല്ലാ കുറവുകളോടു കൂടിത്തന്നെ ഞങ്ങൾ യേശുവിനെയും.
പക്വതയാർജിക്കും മുന്പ് സമർപ്പിതജീവിതത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും നിർബന്ധിച്ച് ഈ ജീവിതത്തെ സ്വീകരിക്കേണ്ടി വരുകയും ചെയ്യുന്നു എന്ന വാദമുഖങ്ങളോട് ഒന്നേ പറയാനുള്ളൂ; നിങ്ങൾക്ക് തെറ്റിപ്പോയി. ഇന്നത്തെ കാലഘട്ടത്തിൽ ഒരു കുട്ടിയുടെ മനസ്സറിയാൻ കഴിയാത്തവരാണ് ഈ ജല്പന്നങ്ങൾക്കു പിന്നിൽ. സ്വന്തം തീരുമാനങ്ങൾക്കും ശാഠ്യങ്ങൾക്കപ്പുറം മാതാപിതാക്കളെ പോലും സഞ്ചരിക്കാൻ സമ്മതിക്കാത്ത, അവർക്കു മുന്പിൽ പോലും അടിയറവു വയ്ക്കാത്ത കുഞ്ഞുങ്ങളാണ് നമ്മുടെ കുടുംബങ്ങളിൽ വളർന്നു വരുന്നത്.
ഇങ്ങനെയൊരു ലോകത്ത് സന്യാസം- അതിലൂടെ നിർവഹിക്കപ്പെടേണ്ട അനുസരണം, ബ്രഹ്മചര്യം, ദാരിദ്യ്രം എന്നീ വ്രതത്രയങ്ങൾ ഒരാളിൽ അടിച്ചേൽപ്പിക്കാൻ എങ്ങനെയാണ് കഴിയുക? എത്രയോ സ്വതന്ത്രമായും തുറന്ന ഹൃദയത്തോടും കൂടെയാണ് ഈ ജീവിതം മതി എന്ന തീരുമാനത്തിലേയ്ക്ക് നയിക്കപ്പടാനാവുക.കണ്ണഞ്ചിപ്പിക്കുന്ന സൗഭാഗ്യങ്ങളും ആഘോഷങ്ങളും നിറയുന്ന ഈ ലോകത്തുനിന്നും സ്വന്തം മനസിനെ പറിച്ചെടുത്ത് യേശുവിന്റെ ഹൃദയത്തിൽ നട്ടുറപ്പിക്കുന്ന ഒരു പരിശീലന കാലഘട്ടം ഇവിടെയുണ്ട്.
സ്വതന്ത്രമായ ചിന്തകൾക്കും,പങ്കുവയ്ക്കലുകൾക്കും,ആഴമായ ധ്യാനത്തിനും,പഠനത്തിനും,ആത്മപരിശോധനയ്ക്കും ശേഷമാണ് ഓരോ വ്യക്തിയും സമർപ്പണത്തിലേക്ക് നയിക്കപ്പെടുന്നത്. ഇവിടെ അടിമത്വമില്ല, ക്രിസ്തുവിന്റെ ഇഷ്ടങ്ങളോടുള്ള പങ്കുചേരൽ മാത്രം.
രണ്ടുതരം വിവാഹങ്ങളില്ലേ നമ്മുക്കിടയിൽ? ലൗ മാര്യേജും,അറേഞ്ച്ഡ് മാര്യേജും.കുഞ്ഞുനാളിലെ തന്നെ യേശുസ്നേഹത്താൽ ആകർഷിക്കപ്പെട്ടും സമർപ്പിതജീവിതത്തെ സ്നേഹിച്ചും ഈ ജീവിതം സ്വീകരിക്കുന്നവരുണ്ട്. ഒരു ലൗ മാര്യേജ് പോലെ.വളർച്ചയുടെ കാലഘട്ടങ്ങളിൽ പലസന്ദർഭങ്ങളിലായി യേശുവിനെ തിരിച്ചറിഞ്ഞും, മഠത്തിൽ ചേർന്നതിനുശേഷം അടുത്തറിഞ്ഞും അവിടുത്തേയ്ക്കായി സ്വയം സമർപ്പിക്കാൻ തീരുമാനിച്ചവരുമുണ്ട്. ഒരു അറേഞ്ച്ഡ് മാര്യേജ്പോലെ. ജീവിക്കും തോറുമാണ് ഈ ബന്ധം ആഴപ്പെടുന്നത്.
പ്രായമാകുന്തോറും പിരിയാൻ കഴിയാത്ത ആത്മബന്ധത്തിൽ കഴിയുന്ന അപ്പനമ്മമാർ നമുക്കില്ലേ? ഒരായുസുമുഴുവൻ പ്രാർഥനയാക്കി മാറ്റി പ്രയത്നിച്ച ഒരായിരം സമർപ്പിതരുടെ ജീവിത വഴികളും ഇങ്ങനെതന്നെയാണ്. വേച്ചും, വിറച്ചും, താങ്ങിപ്പിടിച്ചും ചാപ്പലിലേക്ക് മടുപ്പില്ലാതെ നീങ്ങുന്ന ചില കന്യാസ്ത്രീ അമ്മമാരെ കണ്ടിട്ടില്ലേ? ഒരു കെടാവിളക്ക് കത്തിനിൽക്കുന്നതു പോലെ സക്രാരിക്കു മുന്പിൽ ദിവസം മുഴുവൻ പ്രാർഥിക്കുന്ന അനേകായിരം അമ്മമാർ ഈ ലോകത്തിന്റെ തന്നെ അമ്മമാരാണ്.
വിറയ്ക്കുന്ന അവരുടെ കൈകൾ ജപമാലയിലൂടെ വിശ്രമമില്ലാതെ ചലിക്കുന്നത് ആർക്കുവേണ്ടിയാണ്? ഇനിയും വിവിധശുശ്രൂഷാമണ്ഡലങ്ങളിൽ വിശ്രമമില്ലാതെയും മടുപ്പില്ലാതെയും ലോകം മുഴുവൻ നന്മ വിതറുന്ന അനേകം സമർപ്പിതർ എന്താണ് ഉള്ളിൽ പേറുന്നത്? ലോകത്തിന്റെ വഴികളിലൂടെയല്ല, യേശുവിന്റെ ഇടുങ്ങിയ വഴികളിലൂടെ നടക്കുവാനുള്ള ധീരതയും ആത്മസമർപ്പണവുമാണ്. അതുകൊണ്ടല്ലേ, ഒരുപക്ഷെ ഈ കുറ്റപ്പെടുത്തുന്നവർ തന്നെയും വലിച്ചെറിയുന്ന, ഉപേക്ഷിക്കുന്ന കുഞ്ഞുമക്കളും, വൃദ്ധമാതാപിതാക്കളും, ആരോരുമില്ലാത്ത ഒട്ടനവധി മനുഷ്യജന്മങ്ങളും ഇവരുടെ സുരക്ഷിതകരങ്ങളിൽ അഭയം പ്രാപിക്കുന്നത്.
ഈ അഭയകേന്ദ്രങ്ങളിൽ ജാതിമതഭേദമില്ലാതെ "അമ്മേ’എന്ന വിളി മുഴങ്ങുന്നു.ഉറക്കമിളച്ചും ചേർത്തണച്ചും ആശ്വാസവാക്കുകൾ മൊഴിഞ്ഞും സഹോദരീഭാവമായും, മകളായും ഇവർ മനുഷ്യഹൃദയങ്ങളെ സാന്ത്വനിപ്പിക്കുന്നത് എന്തെങ്കിലും നേടാനാണോ?
എരിയുന്ന തിരികൾ അതിനു സാധ്യമാകുവോളം കത്തിക്കോട്ടെ... ഉൗതിക്കെടുത്തരുത്. കുടുംബങ്ങളിൽ നിന്നുതന്നെയും പുഴുക്കുത്തേറ്റ്, വേണ്ടവിധത്തിലുള്ള അടിത്തറയിട്ടു വളരാൻ കഴിയാത്തവരുമുണ്ടായിരിക്കാം. പൊറുക്കുക... ഈ നിസഹായരുടെ അപഭ്രംശങ്ങളും, ദുർമാതൃകകളും. സഹിഷ്ണതയുള്ളവരാകാം നമുക്ക്. നമ്മുടെ കുടുംബങ്ങൾ കൂടുതൽ വിശുദ്ധിയും സ്നേഹവും നിറഞ്ഞതാകുന്പോൾ വിശുദ്ധരായ സമർപ്പിതരും അവിടെനിന്നും രൂപപ്പെടും.
യേശുവിൽ ചുവടുറപ്പിച്ച ഒരു സന്യാസിനി ഈ ലോകത്തിൽ മറ്റാരേയുംകാൾ ശക്തയാണ്, സന്പന്നയാണ്. വിശുദ്ധമായ ഒരു സമൂഹത്തിന്റെ കണ്ണിയായി തെറ്റുകളും കുറവുകളും നിറഞ്ഞ ഈ ഞാനും നിൽക്കുന്പോഴും എനിക്കുറപ്പുണ്ട്;എനിക്കു മുന്പിലും പിന്പിലും ഈ ജീവിതത്തിന്റെ അർഥതലങ്ങളെ യഥാർത്ഥത്തിൽ ജീവിക്കുന്ന എണ്ണിയാൽ ഒടുങ്ങാത്ത സമർപ്പിതർ ഉണ്ടെന്ന്. അവരുടെ കരങ്ങൾ ഈ ഭൂമിയുടെ മേൽ പ്രാർഥനയായി ഉയർന്നു നിൽക്കുന്നുണ്ടെന്ന്.
കുറ്റപ്പെടുത്തലുകൾക്കും പരിഹാസങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി നൽകി തൃപ്തിപ്പെടുത്താനാവില്ല എന്നറിയാം... പിഴവുകളും വീഴ്ചകളും തിരുത്തപ്പെടട്ടെ:സഹോദരഭാവത്തോടെ... വിമർശിക്കട്ടെ; ഹൃദയഭാവങ്ങളറിഞ്ഞ്.
ലോകം വേദനിക്കുന്ന ഓരോ നിമിഷത്തിലും ഞങ്ങൾ ഉണർന്നിരിക്കുന്നു, പ്രാർഥനയുടെ കരങ്ങളുമായി. എത്തിപ്പെടാവുന്ന ഇടങ്ങളിലെല്ലാം കരുണയോടെ ഓടിയെത്തുന്നു, ആരുമറിയാതെ. സന്യാസിനി സമൂഹം ഏൽപിക്കുന്ന കടമകൾ നിർവഹിക്കുന്നു, പ്രതിഫലം അന്വേഷിക്കാതെ. ഞങ്ങൾ ഞങ്ങളുടെ യാത്ര തുടരുകയാണ്. ക്രൂശിക്കപ്പെട്ട യേശുവിന്റെ വഴികളിലൂടെ... ഉത്ഥിതനായ യേശുവിന്റെ സന്തോഷത്തോടെ, സമാധാനത്തോടെ...
• സിസ്റ്റർ മാഗി പണ്ടാരുകുന്നേൽ എസ്എബിഎസ്
കോതമംഗലം