വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങൾക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ സുപ്രീം കോടതി റദ്ദാക്കി.
വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്‍റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി.
ഒൻപത് അംഗ ബെഞ്ചിൽ 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്. 1977 ലെ ഇന്‍റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് നിയമപ്രകാരം ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്നും കോടതി വിധിച്ചു.
രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്കും ദേശീയ താത്പര്യങ്ങൾക്കും ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് ഉയർന്ന താരിഫ് ചുമത്തിയതെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വാദം. അതേസമയം ഇങ്ങനെ ഏകപക്ഷീയമായി തീരുവ ചുമത്താൻ പ്രസിഡന്‍റിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമനിർമാണത്തിലൂടെ യുഎസ് കോണ്‍ഗ്രസിനു മാത്രമാണ് ഈ അധികാരം ഭരണഘടന നൽകുന്നതെന്നും ചൂണ്ടിക്കാട്ടി.
ട്രംപ് താരിഫുകളെ ഒരു പ്രധാന സാമ്പത്തിക, വിദേശ നയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.
Tags : US Supreme Court tariffs donald trump