പാളയം കണ്ണിമേര മാർക്കറ്റ് പൊളിക്കൽ തടഞ്ഞു വ്യാപാരികൾ, സംഘർഷാവസ്ഥ
1564831
Wednesday, June 4, 2025 7:20 AM IST
കോടതി അലക്ഷ്യത്തിന് നിയമ നടപടി സ്വീകരിക്കും
തിരുവനന്തപുരം: പാളയം കണ്ണിമേര മാർക്കറ്റ് പൊളിക്കാൻ പോലീസ് സഹായത്തോടെ കോർപറേഷൻ അധികൃതരെത്തിയ നടപടിയെ വ്യാപാരികൾ സംഘം ചേർന്നു തടഞ്ഞതോടെ സംഘർഷാവസ്ഥ. പോലീസിനെ ഉപയോഗിച്ചു വ്യാപാരികളെ ബലംപ്രയോഗിച്ചു മാറ്റിയശേഷം കടകളുടെ പൂട്ടുകൾ തല്ലിത്തകർത്ത് അകത്തു കടന്ന അധികൃതർ കടകളിൽ നിന്നുള്ള ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ പുറത്തെറിഞ്ഞു. തുടർന്നു കടകൾ പൊളിക്കാൻ നടപടി തുടങ്ങി. ഇന്നലെ രാവിലെ പന്ത്രണ്ടോടെയാണു സംഘർഷാവസ്ഥയുണ്ടായത്.
അതേസമയം, കോർപറേഷൻ അധികൃതരുടെ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും കോടതി അലക്ഷ്യ നടപടിക്കു കേസ് കൊടുക്കുമെന്നും വ്യാപാരി പ്രതിനിധികൾ പറഞ്ഞു. പോലീസിനെ ഉപയോഗിച്ചു കടകൾ ഇടിച്ചു നിരത്തിയാലും മാനദണ്ഡങ്ങൾ പാലിക്കാത്ത പുതിയ കെട്ടിടത്തിലേക്കില്ലെന്നും അവർ പറഞ്ഞു.
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടകൾ ഇടിക്കാൻ പോലീസ് സന്നാഹത്തോടെ ഉദ്യോഗസ്ഥരെ അയച്ച കോർപറേഷൻ നടപടി കാടത്തമാണെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ എസ്.എസ്. മനോജ് പറഞ്ഞു. മനുഷ്യത്വം തൊട്ടു തീണ്ടാത്തവർക്കും നിയമവ്യവസ്ഥകളെ മാനിക്കാത്തവർക്കും മാത്രം കഴിയുന്ന നടപടിയാണ് കോർപറേഷന്റെ ഭാഗത്തു നിന്നുണ്ടായത്.
കള്ള സത്യവാങ്മൂലം കോടതികളിൽ നിരത്തി വ്യാപാരികളുടെയും ഉപയോക്താക്കളുടെയും സുരക്ഷിതത്വം പോലും അവഗണിച്ചുകൊണ്ട് കെട്ടിയുയർത്തിയ കെട്ടിടത്തിലേക്ക് ബലം പ്രയോഗിച്ചു വ്യാപാരികളെ തള്ളി വിടാനുള്ള അവസാനത്തെ നീക്കമാണ് ഈ നടപടി. പോലീസിനെ ഉപയോഗിച്ചു കെട്ടിടം ഇടിച്ചു നിരത്തിയാലും പിടിച്ചു നിരത്തിലിറക്കിയാലും കോടതി പറഞ്ഞത് അനുസരിച്ചിട്ടുള്ള ക്രമീകരണം നടക്കാതെ കെട്ടിടത്തിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി, തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി, കോർപറേഷൻ സെക്രട്ടറി തുടങ്ങിയവർ എതിർകക്ഷികളാണ്.
വ്യാപാരികളുടെ താത്കാലിക പുനരധിവാസത്തിന് എയർ കണ്ടീഷൻ ചെയ്ത കെട്ടിടമാണ് നൽകിയതെന്നു ഹൈക്കോടതിയിലും, ഹൈക്കോടതിയിലെ കേ സ് തള്ളിയെന്നു മനുഷ്യാവകാശ കമ്മീഷനിലും തെറ്റായ വിവരം നൽകിയ സെക്രട്ടറിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
അടച്ചിട്ട കെട്ടിടങ്ങളുടെ പൂട്ടുകൾ തല്ലിപ്പൊളിച്ചു വിലപിടിപ്പുള്ള സാധനങ്ങൾ വാരി തെരുവിലേക്ക് എറിയുന്ന നടപടിയാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. മുതിർന്ന പൗരന്മാരെ പോലും പിടിച്ചു തള്ളി. ഇതാണ് സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടിയതെന്നും അവർ ആരോപിച്ചു.