പേടിസ്വപ്നമായി ബൈപ്പാസ് റോഡ് : പുന്നക്കുളം സ്വദേശി വിജയന് ഉറക്കമില്ലാത്ത രാത്രികൾ...
1565556
Saturday, June 7, 2025 6:56 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: ""ഉറക്കമുണർന്നു വീടിനു മുന്നിലെത്തിയാൽ ആകാശം മാത്രം കാണാം. ഏറെ ഉയരത്തിൽ കെട്ടിപ്പൊക്കിയിരിക്കുന്ന നിർമിതിക്കപ്പുറം എന്ത് നടക്കുന്നെന്ന് അറിയാൻ പോലുമാകുന്നില്ല. റോഡിനു മകളിൽ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന ശബ്ദം കേൾക്കാം. ഇവ തകർന്നു വീണാൻ ഞാനും എന്റെ കുടുംബവും നശിക്കും. ഒപ്പം വാഹനങ്ങളിൽ സഞ്ചരിക്കുന്ന നിരവധി പേരുടെ ജീവനും'' കോവളം - കാരോട് ബൈപ്പാസിന്റെ വശത്തു താമസിക്കുന്ന പുന്നക്കുളം സ്വദേശ വിജയന്റെ മനസിലുള്ള നിരാശയാണ് വാക്കുകളിലൂടെ പ്രതിഫലിച്ചത്. വിജയന്റെ മാത്രം ആവലാതിയല്ല ഇത്.
കൃത്യമായ വിലയിരുത്തലോ പാരിസ്ഥിതിക ആഘാതപഠനമോ നടത്താതെ വേഗത്തിൽ നിർമിച്ച ബൈപ്പാസ് റോഡിന്റെ വശങ്ങളിൽ താമസിക്കുന്ന നൂറു കണക്കിനു കുടുംബളുടെ ചങ്കിടിപ്പാണ്. കനത്ത മഴയിൽ കോഴിക്കോടും മലപ്പുറത്തുമെല്ലാം ബൈപ്പാസ് തകർന്നതായുള്ള വാർത്തകൾ വന്നതോടെ ഇവിടത്തുകാരുടെ ആശങ്ക കൂടുതൽ വർധിച്ചു.
പാലങ്ങൾ നിർമിക്കേണ്ട ചതുപ്പു സ്ഥലങ്ങളിൽ കോൺക്രീറ്റ് സ്ലാബുകൾ കൊണ്ട് സൈഡ് വാളുകൾ കെട്ടിപ്പൊക്കി മണ്ണിട്ടു നികത്തി. ഈ ഭാഗങ്ങളിൽ അങ്ങിങ്ങ് കോൺക്രീറ്റ് പാളികളുടെ അടുക്കുകൾ കുലഞ്ഞത് നാട്ടുകാർക്കു പേടിസ്വപ്നമായി മാറിയെങ്കിലും അധികൃതർക്ക് അനക്കമില്ല.
ജീവനും സ്വത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നു പരാതി പറഞ്ഞ വിജയന്റെ ആവലാതികൾ അറിയാനെത്തിയ ദേശീയപാത ഉദ്യോഗസ്ഥർ ഭാഷ മനസിലാകുന്നില്ലെന്നു പറഞ്ഞു തടിതപ്പി. പരാതി പറഞ്ഞു മടുത്തു. ഇനി വരുന്നിടത്തുവച്ചു കാണാമെന്നു പറഞ്ഞ് സ്വയം സമാധാനിക്കുകയാണ് വിജയൻ. വീടിനു സമീപം ചെറിയൊരു പലചരക്ക് കട തുടങ്ങി ഉപജീവനം നടത്തുന്ന ഇയാളുടെ മനസിലെ തീയാണ് ബൈപ്പാസ് റോഡ്.
വിജയന്റെ വീടിനു തൊട്ടടുത്ത് മറ്റൊരു വീട് വാടകക്കെടുത്ത് ബൈപ്പാസ് നിർമാണ ജീവനക്കാരും താമസിക്കുന്നുണ്ട്. ആകാശംമുട്ടെ ഉയരത്തിൽ മണ്ണിട്ടു നികത്തിയുള്ള റോഡിന്റെ വശങ്ങളിലെ അപകടാവസ്ഥ ജീവനക്കാരെ വിജയൻ ഇടവിട്ടു വിളിച്ച് കാണിക്കുന്നുണ്ട്. വന്നു നോക്കുന്ന സാങ്കേതിക വിദഗ്ദർ മറുപടി പറയാതെ മടങ്ങുകയാണ് പതിവ്. കൂടുതൽ ചോദിച്ചാൽ ബന്ധപ്പെട്ടയാൾ ഇവിടെയില്ലെന്ന സ്ഥിരമറുപടിയും ലഭിക്കും.
നിർമാണത്തിലെ അപാകതകൾ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും തിരിഞ്ഞു നോക്കാത്ത അധികൃതർക്കെതിരെ ജനരോഷവും ഉയരുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കാതെ ബൈപ്പാസ് നിർമാണം പൂർത്തിയായി എന്നവകാശപ്പെട്ട് അധികൃതർ ഗതാഗതത്തിനായി തുറന്നുകൊടുത്ത റോഡിൽ മാസങ്ങൾക്കുള്ളിൽ അങ്ങിങ്ങു വിള്ളൽ ഉണ്ടായി.
കോൺക്രീറ്റ് ചെയ്തറോഡിലെ വിള്ളൽ തുടക്കത്തിൽ ടാർ ഉരുക്കിയൊഴിച്ച് അടക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കോവളം മുതൽ കാരോട് വരെയുള്ള ബൈപാസിൽ അങ്ങിങ്ങ് അറ്റകുറ്റപ്പണികൾ ആരംഭിച്ച് തകർച്ച മറക്കാനും അധികൃതർ ശ്രമംതുടങ്ങി. അതും അവസാനമില്ലാതെ തുടരുമ്പോ ഴാണു ജനത്തിന്റെ സംശയങ്ങളും വർധിക്കുന്നത്. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ശാസ് ത്രീയപഠനം നടത്താതെയും ജനങ്ങളെ അകറ്റിനിർത്തിയും അശാസ്ത്രിയമായി നിർമിച്ച ബൈപ്പാസിനെതിരെയാണു നാട്ടുകാരുടെ പരാതി.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളും ചതുപ്പു നിലങ്ങളും നികത്തിയാണു കോവളം - കാരോട് ബൈപ്പാസ് നിർമിച്ചത്. പാലം നിർമിച്ചാലുള്ള ചെലവു കണക്കിലെടുത്ത് അതു പൂർണമായി ഒഴിവാക്കി. പാലം നിർമിക്കേണ്ട സ്ഥലങ്ങൾ നികത്തി ഉയരത്തിൽ കോൺക്രീറ്റ് സ്ലാവുകൾകൊണ്ട് ചുമരുകൾ തീർത്ത് മണ്ണുനിറച്ചു റോഡ് നിർമാണവും പൂർത്തിയാക്കി.
ഇടുങ്ങിയതും കുത്തനെയുള്ള കയറ്റിറക്കത്തിൽ ഏറെ അപകടകരമായി നിർമിച്ച സർവീസ് റോഡ് നാട്ടുകാർക്കും നൽകി. നിർമാണ വേളയിൽ അപാകതകൾ ചൂണ്ടിക്കാട്ടി രംഗത്തിറങ്ങിയ നാട്ടുകാരെ കേസിന്റെയും മറ്റും പേരു പറഞ്ഞു തുടക്കത്തിലേ അകറ്റി നിർത്തി. പിന്നെ നടന്നതെല്ലാം ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ഉത്തരേന്ത്യൻ തൊഴിലാളികളുടെയും നിയന്ത്രണത്തിലായിരുന്നു. പ്രതിഷേധിച്ച് രംഗത്തിറങ്ങിയ ജനത്തെ പറഞ്ഞ് പറ്റിച്ച അധികൃതർ പഴയ പടിയിൽതന്നെ വീണ്ടും കെട്ടിപ്പൊക്കി.