കരകൾ ഇടിഞ്ഞ് കരമനയാർ; ആശങ്കയിലായി നാട്ടുകാർ
1565565
Saturday, June 7, 2025 6:57 AM IST
കുറ്റിച്ചൽ: തലസ്ഥാന നഗരത്തിനു കുടിവെള്ളം നൽകുന്ന കരമനയാറിന്റെ കരകൾ ഇടിയുന്നതോടെ പ്രദേശവാസികൾ ഭീതിയിൽ. കരമനയാർ കടന്നുപോകുന്നയിവിടെ കൃഷിഭൂമികൾ ഇടിഞ്ഞു താഴുന്നു. അടുത്തുള്ള വീടുകളും അപകടഭീഷണി നേരിടുകയാണ്.
മഴക്കാടുകളായ അഗസ്ത്യമലയിൽനിന്നും ഉത്ഭവിക്കുന്നതാണു കരമനയാർ. 66 കി.മീ. നീളമുള്ള കരമനയാർ പനത്തുറയിലാണ് കടലിൽ ചേരുന്നത്. നദി കടന്നുപോകുന്ന സ്ഥലങ്ങളിലാണ് കരകൾ ഇടിഞ്ഞു താഴുന്നത്. ഈ പ്രദേശത്തെ 50ൽ അധികം വീടുകൾ ഭീഷണിയിലാണ്.
കനത്ത മഴയിൽ ഇരമ്പിയാർത്തുവന്ന വെള്ളം ഏതാണ്ട് ഒരു കിലോമീറ്റർ ദൂരത്തിൽ കരകളെ വിഴുങ്ങി. തെങ്ങുകളും കരയിൽനിന്നിരുന്ന മുളങ്കൂട്ടവും വെള്ളത്തിൽ മുങ്ങുന്ന നിലയാണ്. മാത്രമല്ല ഇടിയാൻ പാകത്തിൽ നിൽക്കുന്ന കൃഷിഭൂമികളും ഇവിടുള്ളവരുടെ ആശങ്ക ഉയർത്തുകയാണ്.
മഴ ഒന്നു കനത്താൽ മതി നദികൾ തങ്ങളുടെ കരകളും കൊണ്ടു പോകുമെന്നതാണ് അവസ്ഥ. നദികളുടെ ഇരുവശത്തുമുള്ള കൈതകളും മുളകളും ഇല്ലാതെയായി. അവനട്ടുപിടിപ്പിക്കുന്ന പദ്ധതി എല്ലാവരും ഉപേക്ഷിച്ചു. മണലൂറ്റ് തടയാൻ ഒരു നടപടിയും എടുത്തില്ല. അതിനാൽ തന്നെ മഴവെള്ളം വന്നാൽ അത് തടഞ്ഞുനിറുത്താൻ കഴിയുന്നില്ല കർഷകരുടെ പരാതികൾ നീളുന്നു. ഈ നദികളിൽ നിരവധി കുടിവെള്ള പദ്ധതികളാണ് ഉള്ളത്.
വെള്ളം നദികളിൽ തന്നെ സംഭരിച്ചു നിറുത്താനുള്ള ശേഷി ഇപ്പോഴില്ല. അതിനാൽ തന്നെ വേനൽ വന്നാൽ നദി മെലിയും. കുടിവെള്ളം കിട്ടാക്കനിയാകും. ഭാവിയിൽ വെള്ളം നദികളിലൂടെ ഒഴുകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
കൃഷിവകുപ്പും വാട്ടർ അഥോറിറ്റിയും സഹകരിക്കണം
നദികളിൽ തടയണകെട്ടി വെള്ളം സംഭരിച്ച് നിറുത്താനും അത് ഭൂഗർഗജലമാക്കി മാറ്റാനും തയാറാക്കിയ പദ്ധതികൾ എല്ലാം ഫയലിൽ ഒതുങ്ങി. കർഷകരുമായി സഹകരിച്ച് നടത്തേണ്ട പദ്ധതി പണം ചെലവഴിക്കാതെ കിടക്കുകയാണ്. വനം വകുപ്പുമായി സഹകരിച്ച് മുളംതൈകളും വ്യക്ഷങ്ങളും നട്ടുപിടിപ്പാക്കുള്ള പദ്ധതികളും നടന്നിട്ടില്ല.
നദികളിൽ മാലിന്യം കൊണ്ടിടുന്നത് തടയാൻ ബന്ധപ്പെട്ടവർ നടപടിയെ ടുക്കുന്നില്ല. അടിയന്തിരമായി പഞ്ചായത്ത് സംരക്ഷണഭിത്തി കെട്ടണമെന്നും കൃഷിനാശം സംഭവിച്ചവർക്ക് പരിഹാരം നൽകണമെന്നും ആവശ്യമുയർന്നു.