ഉള്ളൂർ കവിതകൾ പ്രചരിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യത: കെ. ജയകുമാർ
1565561
Saturday, June 7, 2025 6:56 AM IST
തിരുവനന്തപുരം: ജീവിതത്തിലും കവിതയിലും നൈതികത ഉയർത്തിപ്പിടിച്ച കവിയാണ് മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ എന്നു കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ. ധാർമികമായ ച്യുതിയുടെ ഇക്കാലഘട്ടത്തിൽ ഉള്ളൂരിന്റെ കവിതകൾ പ്രചരിപ്പിക്കേണ്ടത് അനിവാര്യമാവുന്നു എന്നും കെ. ജയകുമാർ വ്യക്തമാക്കി.
മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ 148-ാം ജന്മദിനാഘോഷവും 2024ലെ ഉള്ളൂർ അവാർഡ് ദാനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജഗതി ഉള്ളൂർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ കവി മഞ്ജു വെള്ളായണിക്ക് ഉള്ളൂർ അവാർഡ് കെ. ജയകുമാർ സമ്മാനിച്ചു. ജലജമന്തികൾ എന്ന കാവ്യഗ്രന്ഥമാണ് മഞ്ജു വെള്ളായണിയെ അവാർഡിന് അർഹമാക്കിയത്.
പണ്ഡിതോചിതമായ ഭാഷയും ആശയവും ഉള്ളൂർ കവിതകളുടെ സത്തയാണ്. ഉള്ളൂർ കവിത മനസിലാകുന്നില്ലെ ന്നു പറഞ്ഞു സാധാരണ ജനം ഉള്ളൂർ കവിതകളിൽ നിന്നും അകന്നു നില്ക്കുന്ന ഒരു സ്ഥിതിവിശേഷമുണ്ട്. മഹാകവിയുടെ മഹത്തരങ്ങളായ കവിതകൾ സാമാന്യ ജനങ്ങളിലെത്തിക്കേണ്ടത് ഇക്കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കെ. ജയകുമാർ ചൂണ്ടിക്കാട്ടി.
ജീവിതത്തിൽ നീതിബോധത്തിനു വലിയ വില കല്പിച്ച കവിയായിരുന്നു ഉള്ളൂർ. ധർമത്തിനു ക്ഷതംസംഭവിക്കുന്പോൾ ഉള്ളൂരിന്റെ കാവ്യബോധം ഉണർന്നു കവിതകൾ ജനിക്കുമായിരുന്നുവെന്നും കെ. ജയകുമാർ അഭിപ്രായപ്പെട്ടു. സാധാരണ കാഴ്ചകളിൽ അസാധാരണത ദർശിക്കുവാൻ കഴിയുന്പോഴാണ് നല്ല കവിത പിറക്കുന്നതെന്നും മഞ്ജു വെള്ളായണിയുടെ കവിതകൾ അത്തരത്തിലുള്ളതാണെന്നും കെ. ജയകുമാർ വ്യക്തമാക്കി.
ചടങ്ങിൽ എഴുത്തുകാരനും ഉള്ളൂർ സ്മാരക പ്രസിഡന്റുമായ ഡോ. എൻ. പി. ഉണ്ണി അധ്യക്ഷത വഹിച്ചു. ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. എഴുമറ്റൂർ രാജരാജ വർമ ചടങ്ങിനു ആശംസ നേർന്ന് പ്രസംഗിച്ചു. സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തന്പാൻ അവാർഡിന് അർഹമായ കാവ്യഗ്രന്ഥം പരിചയപ്പെടുത്തി.
മഞ്ജു വെള്ളായണി മറുപടി പ്രസംഗം നടത്തി. ഉള്ളൂർ സ്മാരകം ഭരണ സമിതി അംഗം എൻ. രാജ്കുമാർ സ്വാഗതവും സെക്രട്ടറി എസ്. ജയശങ്കർ നന്ദിയും പറഞ്ഞു.