തിരക്ക് വർധിക്കുന്നു : ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം അത്യാവശ്യം
1565566
Saturday, June 7, 2025 7:05 AM IST
പേരൂര്‍ക്കട: അനുദിനം തിരക്ക് വർധിച്ചുവരുന്ന തിരുവനന്തപുരം ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്പോസ്റ്റുകള് സ്ഥാപിക്കണമെന്ന് ആവശ്യം. അഞ്ചുറോഡുകള്‍ ചേരുന്ന ഈ ഭാഗത്തുകൂടി തലങ്ങും വിലങ്ങുമാണ് വാഹനങ്ങള്‍ സഞ്ചിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം ഫയര്സ്റ്റേഷന് സ്ഥിതിചെയ്യുന്നതിന് ജംഗ്ഷന് തൊട്ടടുത്താണ്.
തമ്പാനൂര്‍ ഭാഗത്തെ ടൂറിസ്റ്റ് ബസുകളും ലോറികളും വന്നുതിരിയുന്നതും ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനിലാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും എന്നുവേണ്ട, ബസുകള്‍ ഉള്‍പ്പെടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇതുവഴി കടന്നുപോകുന്നത്. ദിനംപ്രതി ഇവിടെ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് സ്റ്റാന്‍ഡിലെ ഓട്ടോത്തൊഴിലാളികള്‍ പറയുന്നു.
വെള്ളിയാഴ്ച രാവിലെ ഹൗസിംഗ് ബോര്‍ഡ് പിന്നിട്ട് തമ്പാനൂരിലേക്ക് പോകുകയായിരുന്ന ഒരു ഇരുചക്ര വാഹനയാത്രികനെ ഒരു കാര്‍ ഇടിച്ചിട്ടിരുന്നു. ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനില്‍ രണ്ട് ഐലന്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനു സമീപം ട്രാഫിക് കാമറയും സ്ഥാപിച്ചിട്ടുണ്ട്. ഐലന്‍ഡുകള്‍ ചുറ്റി ചില അവസരങ്ങളില്‍ ബസുകള്‍ കടന്നുപോകുമ്പോഴാണ് കൂടുതലായി അപകടങ്ങള്‍ സംഭവിക്കുന്നത്.
അംബേദ്കര്‍ പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത് രണ്ടുറോഡുകള്‍ ചേരുന്നതിന് നടുക്കായിട്ടാണ്. ഇതില്‍ തമ്പാനൂരിലേക്കു പോകുന്ന റോഡിന് വീതി വളരെ കുറവാണ്.
ട്രാഫിക് സംവിധാനം ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ എളുപ്പത്തില്‍ റോഡ് മുറിച്ചു കടന്നുപോകാന്‍ ശ്രമിക്കുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. ട്രാഫിക് പോലീസിന്റെ സേവനം ഈ ഭാഗത്ത് ഉണ്ടാകാറുമില്ല. കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സിഗ്നല്‍സംവിധാനം ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനില്‍ സ്ഥാപിക്കുകയാണെങ്കില്‍ വാഹനഗതാഗതം സുഗമമാക്കാന്‍ സാധിക്കും.