അപകടത്തിൽപ്പെട്ട കപ്പലിലെ ചരക്കുകൾ വീണ്ടും വിഴിഞ്ഞം തീരത്ത്
1565558
Saturday, June 7, 2025 6:56 AM IST
വിഴിഞ്ഞം: അപകടത്തിൽപെട്ട കപ്പലിലെ ചരക്കുകൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വിഴിഞ്ഞം തീരത്തടിഞ്ഞു. ഇന്നലെയും ഇന്നുമായി ഓയിൽ കാനുകളും തോടൊടുകൂടിയ കശുവണ്ടി, തേങ്ങ എന്നിവയു മാണു തീരത്തടിഞ്ഞത്. വിഴിഞ്ഞത്തും കോവളത്തുമായി ഇന്നലെ പത്തൊൻപത് ഓയിൽ കാനുകൾ തീരത്തടിഞ്ഞു.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ പതിനാറു കാനുകൾ കുടുങ്ങിയപ്പോൾ കോവളത്ത് രണ്ടും അടിമലത്തുറയിൽ ഒരു കാനും തീരത്തടിഞ്ഞു. ഒരു കാനിൽ 210 ലിറ്റർ ഓയിൽ ഉണ്ടെന്ന് തീരദേശ പോലീസ് പറഞ്ഞു. ഒരു ലിറ്റർ ഓയിലിനു വിപണിയിൽ 1,200 രൂപ വിലയുണ്ടെന്നാണ് കണക്കാക്കുന്നത്.
ഓയിൽ കാനുകൾ കൂടാതെ തോടുള്ള കശുവണ്ടിയും തൊണ്ടോടു കൂടിയ തേങ്ങയും കടലിലിൽനിന്നും ഒഴുകി എത്തിയതായി മത്സ്യത്തൊഴിലാളികളും പറഞ്ഞു. അപകടത്തിൽപ്പെട്ട കപ്പലിൽനിന്ന് സാധനങ്ങൾ തീരത്തേക്ക് എത്തുന്നത് മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുകയാണ്.
കപ്പലിലെ സാധനങ്ങൾ വലകളിൽ കുടുങ്ങി മത്സ്യബന്ധന വല പൂർണമായും നശിക്കുകയാണെന്നും മത്സ്യതൊഴിലാളികൾ പറയുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി കപ്പലിലെ മാലിന്യങ്ങൾ കുടുങ്ങി വല നശിച്ചെന്നു കാണിച്ച് നാലു മത്സ്യതൊഴിലാളികൾ തീരദേശ പോലീസിനു പരാതി നൽകിയിട്ടുണ്ട്.