കാറ്റിലും മഴയിലും വാഴക്കർഷകർക്ക് വലിയ നഷ്ടം
1565542
Saturday, June 7, 2025 6:18 AM IST
മാനന്തവാടി: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ മെയ് അവസാനവാരത്തെ കാറ്റിലും മഴയിലും വാഴക്കർഷകർക്കുണ്ടായത് കനത്ത നഷ്ടം. ആയിരക്കണക്കിന് ഏത്തവാഴകളാണ് നിലംപൊത്തിയത്. ഇത് ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും പണം കടം വാങ്ങി കൃഷിയിൽ മുടക്കിയവരെ പ്രതിസന്ധിയിലാക്കി.
താഴയങ്ങാടി, ചെറ്റപ്പാലം,അന്പുകുത്തി, കണിയാരം തുടങ്ങിയ പ്രദേശങ്ങളിലാണ് വാഴക്കൃഷി വൻതോതിൽ നശിച്ചത്. കായകൾ മൂപ്പെത്തിവരുന്ന പരുവത്തിലാണ് പല തോപ്പുകളിലും വാഴകൾ വീണത്. താഴെയങ്ങാടി പടയൻ ഷാജിയുടെ ആയിരത്തോളം വാഴകൾ നശിച്ചു.
പാട്ടത്തിനെടുത്ത സ്ഥലത്ത് ഓണ വിപണി മുന്നിൽക്കണ്ട് 4,000 വാഴകളാണ് ഇദ്ദേഹം കൃഷി ചെയ്തത്. പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമാണ് ഷാജിക്കുണ്ടായത്.