ആലപ്പുഴ: കോവിഡ് പ്രതിരോധ വാക്സിൻ കോവിഷീൽഡ് വിതരണം ജില്ലയിൽ ആരംഭിച്ചു. ജനറൽ ആശുപത്രിയിൽ നടന്ന കോവിഡ് വാക്സിൻ വിതരണത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ എൽ. അനിതകുമാരി ആദ്യമായി വാക്സിൻ സ്വീകരിച്ചു. തുടർന്ന് ഡോ. വേണുഗോപാൽ, ആർ സിഎച്ച് ഓഫീസർ ഡോ. മോഹൻദാസ് എന്നിവരും വാക്സിൻ സ്വീകരിച്ചു.
ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ള 9 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം ആരംഭിച്ചിരിക്കുന്നത്. ജില്ലയിൽ ഇന്നലെ 616 പേർക്ക് വാക്സിൻ നൽകി. രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തശേഷമാണ് വാക്സിൻ വിതരണം ആരംഭിച്ചത്. മന്ത്രി ജി. സുധാകരൻ വാക്സിൻ വിതരണ കേന്ദ്രങ്ങളായ വണ്ടാനം മെഡിക്കൽ കോളജിലും ആലപ്പുഴ ജനറൽ ആശുപത്രിയിലും എത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. എ.എം. ആരിഫ് എംപി വണ്ടാനം മെഡിക്കൽ കോളജിൽ എത്തി വാക്സിൻ വിതരണം വീക്ഷിച്ചു.
ജില്ലയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വാക്സിൻ വിതരണം ആരംഭിച്ചതോടുകൂടി കൂടുതൽ ആത്മവിശ്വാസമാകുമെന്ന് വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മന്ത്രി ജി. സുധാകരൻ പറഞ്ഞു. ആരോഗ്യമേഖലയിലെ ഡോക്ടർമാർ, നഴ്സുമാർ മറ്റ് ആരോഗ്യപ്രവർത്തകർ തുടങ്ങിയവരും ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് കോവിഡ് കാലത്ത് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് കളക്ടറേറ്റിൽ വീഡിയോ വഴി വീക്ഷിച്ച ശേഷം ജില്ലാ കളക്ടർ എ. അലക്സാണ്ടർ വാക്സിൻ വിതരണ കേന്ദ്രമായ ജനറൽ ആശുപത്രിയിൽ എത്തി. കോവിഡ് പ്രതിരോധ വാക്സിൻ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട 9 കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുന്പോൾ എല്ലാവർക്കും ലഭ്യമാകാനുള്ള സൗകര്യം ഉണ്ടാവുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. തീരദേശമേഖല, കുട്ടനാട് തുടങ്ങി എല്ലാ വിഭാഗത്തിലെയും പ്രാതിനിധ്യം ആദ്യഘട്ടത്തിൽ ഉറപ്പാക്കിക്കൊണ്ടാണ് ജില്ലയിൽ ആദ്യദിനം 9 കേന്ദ്രങ്ങളിലായി 100 പേരെ വീതം തെരഞ്ഞെടുത്തു വാക്സിനേഷൻ ആരംഭിച്ചത്. ഇതിൽ ആരോഗ്യമേഖലയിലെ താഴേത്തട്ടിലുള്ള ജീവനക്കാർ അടക്കം എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
കോവിഡ് പ്രതിരോധ വാക്സിനേഷൻ ജില്ലയിൽ ആരംഭിച്ചത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു കൂടുതൽ ആത്മവിശ്വാസം പകരുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൽ. അനിതകുമാരി പറഞ്ഞു. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, പ്രതിരോധ നിരയിലെ മുന്നണി പോരാളികൾ എന്നിവർക്കാണ് വാക്സിനേഷൻ നൽകുന്നത്. തുടർന്ന് പ്രായമുള്ളവർ ഉൾപ്പടെ മുൻഗണന ക്രമത്തിൽ പൊതുജനങ്ങൾക്ക് വാക്സിൻ നൽകും. പിന്നീടാവും മറ്റുള്ളവർക്ക് വാക്സിൻ നൽകുകയെന്നും ജില്ലയിൽ ആദ്യ വാക്സിനേഷൻ സ്വീകരിച്ച ശേഷം മെഡിക്കൽ ഓഫീസർ പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സണ് സൗമ്യ രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി തുടങ്ങിയവരും ജനറൽ ആശുപത്രി സന്ദർശിച്ചു.
വണ്ടാനം മെഡിക്കൽ കോള ജ്, ആലപ്പുഴ ജനറൽ ആശുപത്രി, ചെങ്ങന്നൂർ, മാവേലിക്കര, ജില്ലാ ആശുപത്രികൾ, കായംകുളം താലൂക്ക് ആശുപത്രി, ആർഎച്ച്റ്റിസിചെട്ടികാട്, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, ചെന്പുംപുറം സാമൂഹികാരോഗ്യകേന്ദ്രം, സേക്രഡ് ഹാർട്ട് ആശുപത്രി, ചേർത്തല എന്നിവിടങ്ങളാണ് ആദ്യഘട്ടത്തിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ. ആദ്യഘട്ടം ആദ്യദിനത്തിൽ വാക്സിനേഷൻ സ്വീകരിക്കുന്നതിന് ആരോഗ്യപ്രവർത്തകരിലെ എല്ലാ മേഖലകളിൽനിന്നും പ്രതിനിധികളെയാണ് തെരഞ്ഞെടുത്തിരുന്നത്.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓർത്തോ വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ജോർജുകുട്ടി ആദ്യ വാക്സിൻ സ്വീകരിച്ചു. സൂപ്രണ്ട് ആർ.വി. രാംലാൽ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുൾ സലാം, ഡോ. ടി.കെ. സുമ, നഴ്സിംഗ് സൂപ്രണ്ട് പ്രഭാകുമാരി, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. സുനിൽ ഡാനിയേൽ, കോവിഡ് സെൽ നോഡൽ ഓഫീസർ ഡോ. ജൂബി ജോണ് എന്നിവർ നേതൃത്വം നൽകി.