കടുത്തുരുത്തി: ആര്‍ദ്രം പദ്ധതിയിലൂടെ സംസ്ഥാനം ആരോഗ്യപരിപാലന രംഗത്ത് ആഗോളമാതൃക സൃഷ്ടിച്ചുവെന്നു മന്ത്രി വി.എന്‍. വാസവന്. ഞീഴൂര്‍ പഞ്ചായത്തിലെ കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാതൃ-ശിശുമരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ആയുര്‍ദൈര്‍ഘ്യം കേരളത്തിൽ ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണ്. ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനാണ് കേരളം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. സുഷമ, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാല, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, തോസൺ പനയ്ന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി. സ്കറിയ, നളിനി രാധാകൃഷ്ണന്, പഞ്ചായത്തംഗങ്ങളായ ബീന ഷിബു, ലില്ലി മാത്യു, രാഹുല്‍ പി. രാജ്, ലിസി ജീവന്, അശോക് കുമാര്‍, ജോസ് ജോസഫ്, ശ്രീകല ദിലീപ്, ശ്രീലേഖ മണിലാല്‍, കെ.പി. ദേവദാസ്, ഷൈനി സ്റ്റീഫന്‍, ശരത് ശശി, മെഡിക്കല്‍ ഓഫീസര്‍ ഡോ. അലക്സ് എം. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും എന്‍ആര്‍എച്ച്എമ്മിന്റെയും ഫണ്ടുകളില്‍ നിന്നുള്ള 1.40 കോടി രൂപ വിനിയോഗിച്ചാണ് 5000 ചതുരശ്രയടി വിസ്തീര്‍ണമുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ജില്ലാനിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല.