കോൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിവിധയിടങ്ങളിൽ വ്യാപക അക്രമം. ഹൗറയിൽ ബിജെപി സ്ഥാനാർത്ഥി ഉമേഷ് റായിയുടെ റോഡ് ഷോയ്ക്കിടെ തൃണമൂൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്ര സേനയ്ക്ക് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു.
ജി.ടി റോഡിലൂടെ കടന്നുപോയ ബിജെപിയുടെ റോഡ് ഷോ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലെത്തിയപ്പോൾ ടിഎംസി പ്രവർത്തകർ 'ജോയ് ബംഗ്ല' മുദ്രാവാക്യം വിളിച്ചു. ഇതിനെ പ്രതിരോധിക്കാൻ ബിജെപി പ്രവർത്തകർ 'ജയ് ശ്രീറാം' വിളികളുമായി രംഗത്തെത്തിയതോടെയാണ് തർക്കം സംഘർഷമായത്.
ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളിയുണ്ടായതോടെ കേന്ദ്ര സേന ലാത്തിവീശി ഇരു കൂട്ടരെയും ഓടിച്ചു. ബിജെപി എംപിയും നടനുമായ രവി കിഷൻ റോഡ് ഷോയിൽ പങ്കെടുത്തിരുന്നെങ്കിലും സംഘർഷം നടന്ന സമയത്ത് അദ്ദേഹത്തിന്റെ വാഹനം ആ പ്രദേശം കടന്നുപോയിരുന്നു.
Tags : BJP TMC Howrah Latest News