കോൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) പിടിച്ചുലച്ച് വൻ ആഭ്യന്തര കലഹം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട റിതബ്രത ബാനർജി തനിക്ക് 59 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തി. താനുൾപ്പെടെ 60 എംഎൽഎമാർ വിമത പക്ഷത്തുണ്ടെന്നാണ് റിതബ്രതയുടെ അവകാശവാദം.
ഈ അവകാശവാദം ശരിയാണെങ്കിൽ മമത ബാനർജിയെ അനുകൂലിക്കുന്നവരുടെ എണ്ണം വെറും 20 ആയി ചുരുങ്ങും. 59 എംഎൽഎമാർ ഒപ്പിട്ട കത്ത് തന്റെ കൈവശമുണ്ടെന്നും റിതബ്രത വ്യക്തമാക്കി. എന്നാൽ തൃണമൂൽ കോൺഗ്രസ് നേതൃത്വം ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കത്തിലെ ഒപ്പുകളുടെ വിശ്വാസ്യത രാഷ്ട്രീയ നിരീക്ഷകർ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സന്ദീപൻ സാഹ, റിതബ്രത ബാനർജി എന്നീ രണ്ട് എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് അടിയന്തരമായി പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കങ്ങൾ. ഇതിനിടെ, നിയമസഭയിലെ പുതിയ പാർട്ടി ഭാരവാഹികളെ നിശ്ചയിച്ചുകൊണ്ട് തൃണമൂൽ നേതാവ് കല്യാൺ ബാനർജി സ്പീക്കർ രതീന്ദ്ര ബോസിന് 'എക്സിൽ' കത്തയച്ചു.
ശോഭൻദേബ് ചതോപാധ്യായയെ സഭാ നേതാവായും അഷിമ പത്ര, നയന ബന്ദോപാധ്യായ എന്നിവരെ ഡെപ്യൂട്ടി ലീഡർമാരായും ഫിർഹാദ് ഹക്കീമിനെ ചീഫ് വിപ്പായും നിയമിച്ചതായാണ് അറിയിപ്പ്.