ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്‍റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്‍റെ ശരീരം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനു വിട്ടുകൊടുക്കാനുള്ള സമ്മതപത്രം ആറു വർഷം മുൻപ് തയാറാക്കിയിട്ടുണ്ട്. ശരീരം വിദ്യാർഥികൾക്ക് അനാട്ടമി പഠനത്തിനു പ്രയോജനപ്പെടണം എന്നതു മാത്രമല്ല ഇതിനുപിന്നിൽ. ദശലക്ഷത്തിലൊരാൾക്ക് മാത്രം ഞരന്പുകളെ ബാധിക്കുന്ന അത്യപൂർവ ജനിതക രോഗബാധിതൻകൂടിയാണ് ഞാൻ. എന്‍റെ ശരീരം പഠിക്കുന്നതിലൂടെ ഈ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ വൈദ്യശാസ്ത്രത്തിനായാൽ ജീവിതം സാർത്ഥകമായി- ഫാ. സേവ്യർ വടക്കേക്കര കപ്പൂച്ചിൻ’.

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ അധികമാരാലും അറിയപ്പെടാനാഗ്രഹിക്കാതെ ഏറെക്കാലമായി കഴിയുന്ന സന്യാസ വൈദികനാണ് ഫാ. സേവ്യർ വടക്കേക്കര കപ്പുച്ചിൻ. വിശുദ്ധ ഫ്രാൻസീസ് അസീസിയെപ്പോലെ ഉദാത്തമായ ചിന്തകളും ബോധ്യങ്ങളും പ്രസരിപ്പിക്കുന്ന സേവ്യറച്ചൻ ഏവർക്കും പ്രിയങ്കരനാണ്. ഇന്ത്യൻ കറന്‍റ്സ് ഇംഗ്ളീഷ് വാരികയുടെ ചീഫ് എഡിറ്റർ, മീഡീയ ഹൗസ് പ്രസാധക സംരംഭത്തിന്‍റെയും നോയിഡയിലെ ജ്യോതി പ്രിന്‍റേഴ്സിന്‍റെയും സ്ഥാപകൻ തുടങ്ങി വിപുലമാണ് ഇദ്ദേഹത്തിന്‍റെ പ്രവർത്തനമണ്ഡലം.
പത്രാധിപർക്കും എഴുത്തുകാരനും പ്രൂഫ് വായനക്കാരനും കണ്ണുകൾക്ക് നല്ല കാഴ്ചയുണ്ടായേ തീരു. എന്നാൽ ഒരു നിഴൽവെട്ടം പോലെ മാത്രമുള്ള കാഴ്ചശക്തിയുടെ കരുത്തിലും കരുതലിലുമാണ് ഇദ്ദേഹം പ്രസാധന രംഗത്ത് വിസ്മയം കാഴ്ചവയ്ക്കുന്നത്. ഒരു പരിധിവരെ ഉൾക്കാഴ്ചയും മനക്കരുത്തും കൊണ്ടാണ് സേവ്യറച്ചൻ ഓരോരോ പരിമിതികളെയും അതിജീവിക്കുന്നത്.

കാഴ്ച മെല്ലെമെല്ലെ ഇരുളടയുന്ന അപൂർവ രോഗം. കേരളത്തിലും വിദേശത്തുമായി പഠനം കഴിഞ്ഞ് ഏറെ വൈകാതെ കണ്ണുകളിൽ ഇരുൾ കയറിത്തുടങ്ങി. സ്യൂഡോ സാന്തോമാ ഇലാസ്തിക്യം എന്ന വൈദ്യശാസ്ത്രനാമമുള്ള ഈ അവസ്ഥ സേവ്യറച്ചന്‍റെ പരേതരായ ഫാ.ക്ലീറ്റസ്, ഫാ.ജോ എന്നീ സഹോദരങ്ങൾക്കുമുണ്ടായിരുന്നു. കാഴ്ച വീണ്ടെടുക്കാൻ പ്രതീക്ഷയോടെ കാലങ്ങളോളം നടത്തിയ ചികിത്സകളൊന്നും ഫലം കണ്ടില്ല.

ഇത്രയും വലിയ ആഘാതത്തിൽ മനസ് തളർന്ന് ഒരു ഇരുൾമുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങാൻ സേവ്യറച്ചൻ ആഗ്രഹിച്ചില്ല.
മുന്നിലെത്തുന്ന വ്യക്തികളെയും വസ്തുക്കളെയും മങ്ങിയ നിഴൽ പോലെ മാത്രമേ അച്ചന് കാണാനാകൂ. ഈ പരിമിതിയെയാണ് പത്രാധിപരും പ്രസാധകനുമായ ഫാ. സേവ്യർ വടക്കേക്കര മറികടക്കുന്നത്. വായനയിൽ അൽപം കണ്ണുവെട്ടത്തിനായി പ്രത്യേക തരം ഭൂതകണ്ണാടിയാണ് ഉപയോഗിക്കുന്നത്. ഡിജിറ്റൽ സ്ക്രീനിൽ അക്ഷരങ്ങളെ ഓരോന്നായി വലിപ്പത്തിൽ കാണിക്കുന്ന സ്കാനർ ഉപയോഗിച്ചാണ് ശ്രമകരമായ പ്രൂഫ് വായന. താൾപ്പുറങ്ങളിലെ ചെറിയ അക്ഷരത്തെറ്റുകൾ വരെ കണ്ടെത്തി തിരുത്തൽ വരുത്തും.

ഡൽഹിയിലുടനീളം തനിച്ചു യാത്ര ചെയ്യും. ട്രെയിനിൽ തനിയെയാണ് ദീർഘദൂരയാത്രകൾ. തിരക്കേറിയ നഗരത്തിലെ ഉൾപ്പാതകളിലൂടെ സൈക്കിൾ റിക്ഷയിലാണ് സഞ്ചാരം. അവശ്യസാഹചര്യത്തിൽ മറ്റുള്ളവരോട് വഴി ചോദിച്ചറിയും. മൊബൈൽ ഫോണ്‍ ഉപയോഗം ക്ലേശകരമായപ്പോൾ സന്ദേശങ്ങളും മറ്റും ഇംഗ്ലീഷിൽ പറഞ്ഞുതരുന്ന സോഫ്റ്റ്‌വെയർ പ്രയോജനപ്പെടുത്തി. സ്മാർട്ട് ഫോണ്‍ ഉപയോഗിക്കാനും പ്രത്യേകമായ സാങ്കേതിക വിദ്യ തരപ്പെടുത്തി. അങ്ങനെ ഓരോ കാലത്തും പരിമിതികളെ ആത്മവിശ്വാസത്തിന്‍റെ കരുത്തിലായിരുന്നു പത്രാധിപരുടെ ജീവിതം.

മൂന്ന് പതിറ്റാണ്ട് മുന്പാണ് ഫാ. സേവ്യർ വടക്കേക്കര ഡൽഹിയിലെത്തുന്നത്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നു മലയാള സാഹിത്യത്തിൽ ബിരുദവും, ഫിലിപ്പീൻസിലെ മനില സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ നിന്നു പത്രപ്രവർത്തനത്തിൽ ബിരുദാന്തര ബിരുദവും അവിടെനിന്ന് ഡോക്ടറേറ്റും നേടി.
ഒന്നര വർഷക്കാലം മനില സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് അധ്യാപകനുമായിരുന്നു. ചെറുപ്പകാലം മുതൽ അച്ചടിയും പുസ്തക പ്രസാധനവവുമായിരുന്നു അച്ചന്‍റെ പാഷൻ.

അക്ഷരലോകത്തേക്ക്

1981-87 കാലത്ത് ഭരണങ്ങാനത്തുനിന്നുള്ള കപ്പുച്ചിൻ പ്രസിദ്ധീകരണമായ അസീസി മാസികയുടെ ചീഫ് എഡിറ്ററും ജീവൻ ബുക്സിന്‍റെ പ്രഥമ ഡയറക്ടറുമായിരിക്കെയാണ്് അച്ചൻ ഡൽഹിയിലെത്തുന്നത്.
ഡൽഹിയിൽ സിബിസിഐയുടെ മുഖപത്രമായിരുന്നു അക്കാലത്ത് ഇന്ത്യൻ കറന്‍റ്സ് എന്ന ഇംഗ്ളീഷ് വാരിക. സിബിസിഐയുടെ സെക്രട്ടറിയും മുൻപ് തൊടുപുഴ ന്യൂമാൻ കോളജ് പ്രിൻസിപ്പലുമായിരുന്ന ഫാ.ജോണ്‍ വള്ളമറ്റമായിരുന്നു അക്കാലത്ത് പത്രാധിപർ. സാന്പത്തികബാധ്യത ഏറിയതോടെ ഇന്ത്യൻ കറന്‍റ്സ് അച്ചടി നിറുത്താൻ ആലോചിക്കുന്ന കാലം. ഏറെ ആലോചനകൾക്കുശേഷം ഇന്ത്യൻ കറന്‍റ്സ് വാരികയും അതിന്‍റെ സാന്പത്തിക ബാധ്യതകളും സേവ്യറച്ചൻ ഏറ്റെടുക്കാൻ തയാറായി. കാഴ്ചശക്തി നന്നേ കുറഞ്ഞുവരുന്നതിലെ ആശങ്കയുടെ നടുവിലാണ് മാസിക ഏറ്റെടുക്കാനുള്ള ആ തീരുമാനം.

ഓൾഡ് ഡൽഹിയിലെ പ്രസിൽ കൊടുത്തുതീർക്കാനുണ്ടായിരുന്ന അച്ചടിക്കുടിശികയും ബാധ്യതകളും ഉൾപ്പെടെ ഇന്ത്യൻ കറന്‍റസ് അച്ചൻ ഏറ്റെടുത്തു. പ്രവർത്തന സ്വാതന്ത്ര്യവും മാധ്യമ നിഷ്പക്ഷതയും ആഗ്രഹിക്കുന്ന സേവ്യറച്ചൻ വാരിക ഏറ്റെടുക്കുന്പോൾ നടത്തിപ്പിലും ഉള്ളടക്കത്തിലും പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന നിലപാട് മുന്നോട്ടുവച്ചിരുന്നു. വാരിക നടത്തിപ്പിനുള്ള പണം എങ്ങനെയും സ്വരൂപിക്കാം. പ്രവർത്തന സ്വാതന്ത്ര്യം പണം കൊടുത്ത് വാങ്ങാവുന്നതല്ലെന്നായിരുന്നു അച്ചന്‍റെ പ്രമാണം. ഡൽഹിപോലൊരു മഹാനഗരത്തിൽ അക്കാലത്ത് കടുത്ത മത്സരം നിറഞ്ഞതായിരുന്നു പത്രപ്രവർത്തനവും പ്രസാധനവും വിതരണവും. അക്ഷരങ്ങളും അച്ചുകൂടങ്ങളും മാത്രമല്ല കടലാസിലെ ഓരോ ഇഞ്ച് ഇടവുംവരെ വാണിജ്യവത്കരിക്ക പ്പെട്ടിരിക്കുന്ന ഇക്കാലത്ത് തന്‍റെ കൈകളിലൂടെ പുറത്തിറങ്ങുന്ന അക്ഷരത്താളുകൾ വായനക്കാരിൽ നല്ല ബോധ്യങ്ങളെ സമ്മാനിക്കണമെന്നതായിരുന്നു നിലപാട്. ഉദാത്ത മൂല്യങ്ങളെ സമ്മാനിക്കുന്നതാവണം അക്ഷരവിജ്ഞാനം എന്ന തിൽനിന്ന് സേവ്യറച്ചൻ വ്യതിചലിച്ചതുമില്ല.

അച്ചന്‍റെ വീക്ഷണവും നിലപാടുകളും വായനാലോകം ശരിവച്ചു. സഭാത്മകവിഷയങ്ങളിൽപോലും ആത്മവിമർശനവും പൊതുവിഷയങ്ങളിൽ നീതിയുടെ പക്ഷം ചേർന്നുള്ള ഇടപെടലുകളുമായി കെട്ടിലും മട്ടിലും വാരിക മോടിയായി. അകത്തും പുറത്തും ഉയർന്ന വിമർശനങ്ങൾക്കു ചെവി കൊടുക്കാതെയുള്ള ഇന്ത്യൻ കറന്‍റ്സ് മാധ്യമനയത്തെ വായനക്കാർ പിൻതുണച്ചു. കോപ്പികളുടെ എണ്ണം ഏറെ ഉയർന്നു. അന്ന് പണത്തിന് പിന്നാലെ പോയിരുന്നുവെങ്കിൽ ഇന്ത്യൻ കറന്‍റ്സ് ലഘുലേഖയായി തരംതാഴുമായിരുന്നുവെന്നാണ് അച്ചന്‍റെ പക്ഷം. നേരിന്‍റെ പക്ഷം ചേരാൻ മുഖം നോക്കാത്ത വിമർശനം അനിവാര്യമാണെന്നതായിരുന്നു അച്ചന്‍റെ മാധ്യമമനസ്. അതേ സമയം ആത്മവിമർശനം സഭയുടെ ചൈതന്യത്തെ തളർത്തുന്നതാകരുതെന്നും നിർബന്ധമുണ്ടായിരുന്നു. ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും പാർശ്വവത്കരിക്കപ്പെട്ടവർക്ക് കരുതലായി മാറാനും ദളിത് പിന്നോക്കങ്ങളുടെ അവകാശങ്ങൾക്കായി പൊരുതാനും കവർ സ്റ്റോറികൾ മാറ്റിവച്ചു. തീവ്രവാദത്തിനെതിരെയും ന്യൂനപക്ഷാവകാശങ്ങൾക്കുവേണ്ടിയും ശബ്ദിച്ചു.

നേരിയ കാഴ്ചവെട്ടത്തിൽ രാപകൽ നീളുന്ന അതിക്ലേശകരമായിരുന്നു എഡിറ്റിംഗും പ്രൂഫ് വായനയും. അധ്വാനം ആരാധനയാക്കി ഓരോ പേജും ക്ഷമയോടെ അക്ഷരം പെറുക്കി തിരുത്തും. ചിലപ്പോഴൊക്കെ സഹായി വായിച്ചുകൊടുക്കുകയും അച്ചൻ തിരുത്തൽ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു.

ഡൽഹിയിൽ മലയാളം

മലയാളം അച്ചടിശാലകൾ ഡൽഹിയിലും സമീപങ്ങളിലും നന്നേ കുറവായിരുന്ന കാലത്താണ് നോയിഡ വ്യവസായ മേഖലയിൽ അച്ചന്‍റെ നേതൃത്വത്തിൽ ജ്യോതി പ്രിന്‍റേഴ്സിന്‍റെ സ്ഥാപനം. ക്ലേശകരമായ ശ്രമത്തിനൊടുവിൽ സ്ഥാപിതമായ അച്ചടിശാലയുടെ ഉദ്ഘാടനം നിർവഹിച്ചത് ഡൽഹി ആർച്ച് ബിഷപ്പായിരുന്ന ഡോ.വിൻസെന്‍റ് എം. കൊണ്‍സസാവോയായിരുന്നു. ഇതോടെ മലയാളം പുസ്തകങ്ങൾ അച്ചടിക്കാൻ കേരളത്തിൽനിന്നു വരെ പ്രമുഖ എഴുത്തുകാർ അച്ചനെത്തേടി ഡൽഹിയിലെത്തി .

കണ്‍പോളകൾ ഇരുൾമറയിലായിരിക്കെയും കഠിനശ്രമങ്ങളിലൂടെ അച്ചടിയുടെ നൂതന സാങ്കേതികത്വം പഠിക്കുകയും പരിശീലിക്കുകയും ചെയ്ത ശേഷമാണ് ഈ രംഗത്തേക്കുള്ള വരവ്. ഡിറ്റിപിയും ഫോട്ടോഷോപ്പും പേജിനേഷനും ഉൾപ്പെടെയുള്ള കംപ്യൂട്ടർ സംവിധാനം അച്ചൻ ശ്രമകരമായി സ്വായത്തമാക്കി. അച്ചുകൾ നിരത്തിയുള്ള ചവിട്ടിയടി പ്രസിൽനിന്നും കംപ്യൂട്ടർ സാങ്കേതിക വിദ്യയുടെ അതിവേഗ പ്രസിലേക്കുള്ള  പരിണാമത്തിൽ പങ്കാളിയായി. പ്രിന്‍റിംഗിൽ മാത്രമല്ല ബൈന്‍റിംഗ് ഉൾപ്പെടെ അനുബന്ധ ജോലികളും പഠിച്ചു.

ഒന്നര പതിറ്റാണ്ടോളം ഈ ദൗത്യം നിർവഹിച്ചശേഷം റവ. ഡോ. ജേക്കബ് കണിയാറശേരിക്ക് ചീഫ് എഡിറ്റർ സ്ഥാനം കൈമാറിയശേഷമാണ് 2007-ൽ ഇന്ത്യൻ കറന്‍റ്സിൽനിന്ന് വിരമിച്ചത്. തുടർന്നാണ് മീഡിയ ഹൗസ് പുസ്തക പ്രസാധക സംരംഭത്തിന്‍റെ അമരക്കാരനായത്. ഫാ. ബൈജു ചാലയ്ക്കൽ, ഫാ. അലക്സ് കിഴക്കേക്കടവിൽ തുടങ്ങിയവരുടെ സേവനം പ്രസാധനരംഗത്ത് സഹായകരമായി.

ഡൽഹി മീഡിയ ഹൗസ് കത്തോലിക്കാ സഭയിലെയും പൊതുസമൂഹത്തിലെയും മുൻനിര പ്രസാധക സംരംഭമാണ് ഇന്ന്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ ആയിരത്തിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ,് മലയാളം പുസ്തകങ്ങളുടെ കേരളത്തിലെ വിതരണം നാഷണൽ ബുക്സ് സ്റ്റാളിലൂടെയാണ്. നാടകാചാര്യൻ പ്രഫ. ഓംചേരി എൻ പിള്ള, പത്മഭൂഷണ്‍ ഡോ. ലീല ഓം ചേരി, ഡോ. എം.പി. പോൾ എന്നിവരുടെ മലയാളത്തിലുള്ള സന്പൂർണ കൃതികളും ഡോ. ഫെലിക്സ് പൊടിമറ്റം, ഡോ. റാം പുനിയാനി എന്നിവരുടെ ഇംഗ്ലീഷ് സന്പൂർണ്ണ കൃതികളും പ്രസിദ്ധീകരിച്ചത് മീഡിയ ഹൗസാണ്. കൂടാതെ ദീപിക പത്രചരിത്രവും ഫാ. അലക്സാണ്ടർ പൈകട സിഎംഐ ദീപികയിൽ എഴുതിയ മുഖപ്രസംഗങ്ങളും മീഡിയ ഹൗസാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. ഇവിടെനിന്നും പുസ്തകങ്ങൾ ഓണ്‍ ലൈനിലും ലഭ്യമാക്കുന്നു. ഫാ. ഗൗരവ് ജോസഫിനാണ് ഇപ്പോൾ മീഡിയ ഹൗസിന്‍റെ ചുമതല.

പാലാ നീലൂർ വടക്കേക്കര വർക്കി -ഏലി ദന്പതികളുടെ പുത്രനാണ് ഫാ. സേവ്യർ വടക്കേക്കര. തോമസ് വടക്കേക്കര, സിസ്റ്റർ ഡോ. എലിസബത്ത് , റവ.ഡോ. ബെനഡിക്ട് വടക്കേക്കര, പരേതരായ ഫാ. ക്ലീറ്റസ് വടക്കേക്കര, സിസ്റ്റർ അൽഫോൻസ, സിസ്റ്റർ ഇസബെല്ല, ഫാ.ജോ വടക്കേക്കര, ജോർജ് വർക്കി എന്നിവരാണ് സഹോദരങ്ങൾ.

രാജ്യതലസ്ഥാനത്തെ അവകാശ സമരവേദികളിലെ സജീവസാന്നിധ്യമാണ് സേവ്യറച്ചൻ. കിഴക്കൻ ഡൽഹിയിൽ ഗാസിപ്പൂർ കർഷക സമര വേദിയിലും ഇദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. പാർലമെന്‍റ് വീഥിയിലെയും ജന്ദർ മന്ദിറിലെയും പതിവ് സമര നിരയിലെവിടെയെങ്കിലും അച്ചനുമുണ്ടാകും.
ജീവിതപാത 70 വയസ് പിന്നിടുന്പോഴും മനുഷ്യാവകാശ സമര മുഖങ്ങളിൽ വടക്കേക്കര സേവ്യർ വർക്കിയെന്ന സേവ്യറച്ചൻ നീതിയുടെ വക്താവാണ്.
ലോകത്തിന്‍റെ മോഹങ്ങളിൽനിന്ന് വിടുതൽ നേടി ദൈവത്തിൽ ലയിക്കാൻ പ്രകൃതിയിലേക്കിറങ്ങിയ വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെ, ഒന്നുമില്ലാത്തവരും ആരോമില്ലാത്തവരുമായ ആകാശപ്പറവകളുടെ കൂട്ടായ്മയിൽ അംഗമാകണം. ഒന്നിനെയുമോർത്ത് വേവലാതിപ്പെടാതെ ലളിതചിത്തനായി മരിക്കണം. ലോകത്തിന്‍റെ കാഴ്ചകൾ കണ്ണുകൾക്ക് അന്യമായിപ്പോയെങ്കിലും ഈ മുഖത്ത് എപ്പോഴും കാരുണ്യത്തിന്‍റെ പ്രകാശം. രാജ്യത്തെവിടെയെങ്കിലും ആകാശപ്പറവകളുടെ അഗതിഭവനം വിശ്രമ ജീവിതത്തിന് തെരഞ്ഞെടുക്കാനുള്ള തീരുമാനവുമായി ഇദ്ദേഹം ഡൽഹിയോടു യാത്രപറയുകയാണ്.

ജീവിതം സന്ദേശം

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രഫ. ഓംചേരിയുടെ ആത്മകഥയായ ആകസ്മികത്തിൽ സേവ്യറച്ചനെക്കുറിച്ചുള്ള പരാമർശം ഇങ്ങനെയാണ്. ‘സേവ്യർ അച്ചനെ പരിചയപ്പെടുന്നത് ഭാരതീയ വിദ്യാഭവനിലുള്ള എന്‍റെ ഓഫീസ് മുറിയിൽ വച്ചാണ്. ഏതോ പുസ്തകത്തിന്‍റെ പ്രസാധനവുമായി ബന്ധപ്പെട്ടാണ് എന്നെ കാണാനെത്തിയത്. അച്ചൻ കൊണ്ടുവന്ന കടലാസ് വാങ്ങി വായിക്കുന്പോഴാണ് എന്‍റെ പിന്നിൽ തൂക്കിയിരുന്ന വിശുദ്ധ ഫ്രാൻസീസ് അസിസിയുടെ സമാധാന പ്രാർത്ഥന അവ്യക്തമായ കാഴ്ചയിൽ അദ്ദേഹത്തിന്‍റെ ശ്രദ്ധയിൽ വന്നത്. അച്ചൻ എഴുനേറ്റു നിന്നു ചോദിച്ചു, സാറിന് ഈ പ്രാർത്ഥനയുമായി എങ്ങനെയാണ് പരിചയം.

ഞാൻ പറഞ്ഞു, അമേരിക്കയിൽ മൂന്നു വർഷം ഞാൻ ജോലി ചെയ്തിരുന്നു. സാൻഫ്രാൻസിസ്കോ എന്ന പട്ടണത്തിലായിരുന്നു ജോലി. ജോലിക്ക് പോകുന്ന വഴി ഒരിക്കൽ ഒരു ചെറിയ ചാപ്പൽ കാണാനിടയായി. ആ ചാപ്പലിൽ ഞാൻ കയറി അവിടെ നിന്നു വാങ്ങിയതാണ് ഈ പ്രാർത്ഥന. പിന്നീട് എല്ലാം നിയോഗങ്ങളിലും ആ പ്രാർത്ഥനാ ഫലകം എന്നോടൊപ്പം സഞ്ചരിച്ചു. അച്ചനെ ഞാൻ അസിസിയിലെ വിശുദ്ധ ഫ്രാൻസീന്‍റെ പ്രതിനിധിയായിട്ടാണ് കാണുന്നത്.’
സാഹിത്യമേഖലയിലും സജീവസാന്നിധ്യമായ കേരള സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നീരീക്ഷണവും ഇത്തരത്തിൽതന്നെയാണ്. ’ സേവ്യർ വടക്കേക്കരയച്ചനെ ഏറെ വിസ്മയത്തോടെയാണ് എക്കാലവും ഞാൻ നിരീക്ഷിക്കുന്നത്. ലാളിത്യമാർന്ന ജീവിതം. ഏറ്റെടുക്കുന്ന ഏതൊരു കാര്യവും പൂർത്തിയാകുന്നതുവരെ അദ്ദേഹം വിളിച്ചുകൊണ്ടേയിരിക്കും. കാഴ്ചപരിമിതിയുള്ള ഒരാൾ അക്ഷരങ്ങളെ പ്രണയിക്കുന്നതെങ്ങനെയാണെന്ന് അത്ഭുതത്തോടെയാണ് കാണാറുള്ളത്. അച്ചനെ കാണുന്പോൾ ലോകം തന്നതെല്ലാം ലോകത്തിന് തിരികെ കൊടുത്ത് പ്രകൃതിയിൽ ലയിച്ച അസീസിയിലെ ഫ്രാൻസീസ് പുണ്യവാനെയാണ് ഓർമ വരിക.’
ചിലരുടെ വഴിത്താരകൾ ഇങ്ങനെയാണ്. ജീവിതത്തിലും മരണശേഷവും ലോകത്തിന് നൻമകളെ സമ്മാനിക്കണം. അവധൂതൻമാരെപ്പോലെ എവിടെനിന്നോ ഇങ്ങനെയുള്ള നല്ല മനുഷ്യർ വരുന്നു. നൻമയുടെ സന്ദേശം ജീവിതത്തിനു കാണിച്ചുതരുന്നു. ലക്ഷ്യം നേടിയ ശേഷം കൃതാർത്ഥതയോടെ അവർ കാലയവനിയ്ക്കു പിന്നിൽ മറയുന്നു. വിളക്കണഞ്ഞാലും വെളിച്ചം നിലനിൽക്കും എന്നു പറയും പോലെ അവർ തെളിയിക്കുന്ന പ്രകാശം നറും നിലാവായും തലമുറകൾക്ക് പ്രചോദനമായും നിലനിൽക്കും.

ജോണ്‍ മാത്യു