ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അങ്ങ് ഗുജറാത്തിലുമായി സുഖശയനം. ആകെ വിസ്തൃതി 1.30 ലക്ഷം ചതുരശ്രകിലോമീറ്റർ. ജൈവവൈവിധ്യ സന്പന്നതയാൽ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച പർവതനിര. കവികളെപോലും മോഹിപ്പിച്ച ആകാരഭംഗിയും തലയെടുപ്പും. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയ പുണ്യമല. ഹിമാലയംപോലെ മറ്റൊരു മഹാവിസ്മയം. സഹ്യൻ വെറുമൊരു മലയല്ല, മഹാസംഭവമാണ്.
അറബിക്കടലിന് സമാന്തരമായി കോട്ട കെട്ടിയപോലെയാണ് സഹ്യപർവതത്തിന്റെ കിടപ്പ്. ഭൂമി ഉണ്ടായപ്പോൾ സഹ്യാദ്രി ഉണ്ടായിരുന്നില്ലെന്ന് ഭൗമശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. സമുദ്രതീരത്തെ പാറകൾ ഭൂകന്പംപോലെയുള്ള ഭൗമപ്രവർത്തനത്താൽ ഉയർന്നാണ് പശ്ചിമഘട്ടം രൂപപ്പെട്ടതെന്നാണ് നിഗമനം. ഇന്ത്യൻ ഉപഭൂഖണ്ഡം അപ്പോൾ ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. സഹ്യന് കണക്കാക്കുന്ന പ്രായം ഏഴുകോടി വർഷം. ഹിമാലയത്തിന്റെ വയസ് അഞ്ചരക്കോടിയാണെന്നിരിക്കേ സഹ്യനാണ് ജ്യേഷ്ഠസ്ഥാനം.
വൈവിധ്യത്തിൽ സന്പന്നൻ
ഇടതൂർന്ന നിത്യഹരിത വനങ്ങൾ പശ്ചിമഘട്ടത്തെ മറ്റു മലകളിൽനിന്നു വേറിട്ടുനിർത്തുന്നു. ലോകത്തിലെ ഏറ്റവും മുന്തിയ മഴക്കാടുകളിലൊന്നായ സൈലന്റ് വാലി സഹ്യന്റെ സ്വന്തം. ഇരവികുളം, പെരിയാർ, കർണാടകയിലെ കുദ്രേമുഖ് തുടങ്ങി നിരവധി ദേശീയോദ്യാനങ്ങൾ വേറെ. ഒൻപതിനായിരത്തിലധികം അപൂർവസസ്യങ്ങൾ സഹ്യനിൽ കണ്ടെത്തിയിട്ടുണ്ട്. ഓർക്കിഡുകൾതന്നെ 250 ഇനം വരും. 140 തരം മൃഗങ്ങൾ, അഞ്ഞൂറിലേറെ പക്ഷികൾ, 180 ഇനം ഉരഗങ്ങൾ, മുന്നൂറോളം മത്സ്യയിനങ്ങൾ, അപൂർവസസ്യ ജന്തു വിഭാഗങ്ങളുടെ ആവാസമേഖല എന്നീ നിലകളിൽ മഹാവൈവിധ്യ മേഖല എന്ന ബഹുമതി ലോക പൈതൃസമിതി സഹ്യാദ്രിക്ക് കല്പിച്ചു നൽകിയിരിക്കുന്നു.
ശരാശരി മൂവായിരം അടിയാണ് ഉയരം. ഏറ്റവും ഉയരം കൂടിയ ഭാഗമായ ആനമുടിയുടെ പൊക്കം 8,842 അടി. ഹിമാലയം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് ആനമുടി. എണ്ണായിരത്തിലധികം അടി ഉയരമുള്ള പത്തോളം പർവതങ്ങൾ പശ്ചിമഘട്ടത്തിലുണ്ട്. ടൂറിസ്റ്റുകൾ വന്നു നിറയുന്ന ഉൗട്ടി, കൊടൈക്കനാൽ, തേക്കടി, മൂന്നാർ, തലക്കാവേരി, കുടജാദ്രി, സകലേശ്പുർ, കെമ്മനഗുണ്ടി തുടങ്ങിയ പേരുകേട്ട ഹിൽസ്റ്റേഷനുകൾ സഹ്യന്റെ മടിത്തട്ടിലായി വരുന്നു.
നദികളുടെ നാഥൻ
ദക്ഷിണേന്ത്യയിലെ പ്രധാനനദികളായ പെരിയാർ, കൃഷ്ണ, കാവേരി, ഗോദാവരി തുടങ്ങിയവ പശ്ചിമഘട്ടത്തിൽനിന്ന് ഉത്ഭവിക്കുന്നു. കേരളത്തിലൂടെ ഒഴുകുന്ന 44 പുഴകളും സഹ്യന്റെ സന്തതികളാണ്. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതി നിയന്ത്രിക്കുന്ന പശ്ചിമഘട്ടമാണ് കേരളത്തിൽ സമൃദ്ധമായി മഴ പെയ്യാൻ കാരണഭൂതൻ. മുറതെറ്റാതെ വന്നുപോകുന്ന കാലവർഷവും വേനലും മഞ്ഞുകാലവുമൊക്കെ ഈ വൻമലയുടെ ദാനം.
സഹ്യാദ്രിയിൽനിന്ന് ഉത്ഭവിക്കുന്ന നദികളിൽ ചെറുതും വലുതുമായ രണ്ടായിരത്തിലേറെ ജലസംഭരണികളുണ്ട്. കുടിവെള്ളത്തിനും ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും വേണ്ടിയുള്ളവയാണിവ. ദക്ഷിണേന്ത്യയിലെ വൈദ്യുതി ഉത്പാദനത്തിൽ 60 ശതമാനവും ഈ അണക്കെട്ടുകളിൽനിന്നാണ്. ആകെ കൃഷിഭൂമിയിൽ 70 ശതമാനത്തിലധികവും പശ്ചിമഘട്ട പുഴകളിലെ വെള്ളം മൂലം ഹരിതാഭമാക്കുന്നു.
ഫലഭൂയിഷ്ടം പശ്ചിമഘട്ടം
ഫലഭൂയിഷ്ടമാണ് പശ്ചിമഘട്ടം. അതിനോടു ചേർന്നുവരുന്ന പ്രദേശങ്ങളും അങ്ങനെതന്നെ. തേയിലയും ഏലവും കുരുമുളകും കാപ്പിയും ഉൾപ്പെടെ സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷ്യവിളകളും വളക്കൂറുള്ള മണ്ണിൽ തഴച്ചുവളരുന്നു. ധാതുസന്പത്തിലും ഒട്ടും പിന്നിലല്ല. ഇന്ത്യ കയറ്റുമതിചെയ്യുന്ന ഇരുന്പയിരിൽ മൂന്നിൽ രണ്ടുഭാഗവും ഖനനം ചെയ്തെടുക്കുന്നത് കർണാടകയിലെയും ഗോവയിലെയും പശ്ചിമഘട്ട ഭാഗങ്ങളിൽനിന്നാണ്. മാംഗനീസ്, ബോക്സൈറ്റ് തുടങ്ങിയവയുടെ വൻനിക്ഷേപങ്ങളുമുണ്ട്.
നാല്പതോളം കിലോമീറ്റർ വ്യാസമുള്ള പാലക്കാട് ചുരവും ഗോവ, ചെങ്കോട്ട എന്നിവിടങ്ങളിലെ ചെറുവിടവുകളുമൊഴിച്ചാൽ പശ്ചിമഘട്ടം തുടർച്ചയായ മലയാണ്. കിഴക്കുഭാഗത്ത് സഹ്യൻ തലയുയർത്തി നിന്നില്ലായിരുന്നുവെങ്കിൽ മലയാളനാട് പച്ചപ്പില്ലാത്ത ഉൗഷരഭൂമിയാകുമായിരുന്നു. ചെങ്കുത്തായ പ്രദേശങ്ങളും വനങ്ങളും ഒഴികെ പശ്ചിമഘട്ടത്തിലെ ബാക്കി വലിയഭാഗവും ജനവാസകേന്ദ്രങ്ങളാണ്. വലിയ ടൗണുകൾ വരെ ഈ മലയോരങ്ങളിലുണ്ട്. കൃഷിയാണ് ഈ മേഖലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗം.
മനുഷ്യ ഇടപെടൽ
ഏഴുകോടി വർഷത്തെ പഴക്കമുണ്ടെങ്കിലും പശ്ചിമഘട്ടത്തിൽ മനുഷ്യരുടെ കാര്യമായ ഇടപെടൽ തുടങ്ങിയത് ഒന്നര നൂറ്റാണ്ടു മുന്പ് മാത്രമാണ്. കാട്ടുമൃഗങ്ങളും ഏതാനും ആദിവാസി വിഭാഗങ്ങളുമായിരുന്നു അതുവരെ സഹ്യപർവതനിരകളിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ വിദേശ അധിനിവേശകാലത്ത് തോട്ടവിളകൃഷിക്കായിട്ടായിരുന്നു പശ്ചിമഘട്ടത്തിലേക്കുള്ള ആധുനികമനുഷ്യന്റെ ആദ്യപ്രവേശനം. വൻമരങ്ങൾ നിറഞ്ഞ മാമലകൾ കണ്ണടച്ചു തുറക്കുംമുന്പേ തേയില മണക്കുന്ന മൊട്ടക്കുന്നുകളായി. കേരളത്തിൽ മാത്രം 35,000 ഹെക്ടറിൽ തേയിലത്തോട്ടമുണ്ട്. ഇത് പൂർണമായും പശ്ചിമഘട്ടത്തിലാണ്.
ഏലം, കുരുമുളക്, കാപ്പി തുടങ്ങിയവയും വലിയ തോട്ടങ്ങളായി ഇപ്പോഴും കൃഷിചെയ്യുന്നു. വൻകിട കന്പനികളാണ് തോട്ടകൃഷിയുടെ ഉടമകളിലേറെയും. മരാധിഷ്ഠിത വ്യവസായകുത്തകകൾ പതിറ്റാണ്ടുകളോളം സഹ്യനിലെ മരങ്ങൾ മുറിച്ചുകടത്തി. പടുകൂറ്റൻ ഈട്ടിത്തടികൾ വിദേശത്തേക്കു കപ്പൽകയറി. തടിവെട്ടിന് പിന്നീട് തടയിട്ടെങ്കിലും ഖനനത്തിന് ഇന്നും കുറവൊന്നുമില്ല. നൂറുകണക്കിന് ക്വാറികൾ വഴി കരിങ്കല്ല് ലോഡ് കണക്കിന് കുന്നിറങ്ങി പോയ്ക്കൊണ്ടിരിക്കുന്നു. ഗോവയിലും മറ്റുമുള്ള ഇരുന്പയിര് ഖനനം പശ്ചിമഘട്ടത്തെ ശോഷിപ്പിക്കുന്നു.
ഇരതേടിയുള്ള യാത്ര
കുടിയേറ്റം നടക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിലാണ്. മഹായുദ്ധങ്ങൾ നാടിനെ കടുത്ത വറുതിയിലേക്ക് തള്ളിവിട്ടപ്പോൾ ജനങ്ങൾക്കൊപ്പം സർക്കാരും നിസഹായരായി. വിജനമായി കിടന്ന പശ്ചിമഘട്ടത്തിലേക്ക് കുടിയേറാൻ സർക്കാരാണ് ആളുകളെ പ്രേരിപ്പിച്ചത്. ആടും പശുവും കോഴിയും കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ജനങ്ങൾ കിഴക്കൻമല കയറി. സഹ്യന്റെ മേൽത്തട്ടിലേക്കൊന്നും അവർ പോയില്ല. പോകാൻ അന്നും ഇന്നും കഴിയുകയുമില്ല. താഴ് വാരങ്ങളിലായിരുന്നു ഭൂരിഭാഗവും വാസമുറപ്പിച്ചത്. ഫലവൃക്ഷങ്ങളും ഭക്ഷ്യവിളകളും കൃഷിചെയ്ത് പശ്ചിമഘട്ടത്തെ അവർ കൂടുതൽ ഹരിത-ഫലസമൃദ്ധമാക്കി. കുടിയേറ്റം ഒരു കടന്നുകയറ്റമായിരുന്നില്ല. ഏതു ജീവിയും ചെയ്യുന്നപോലെ ഇരതേടിയുള്ള ഒരു യാത്രയായിരുന്നു അത്. യന്ത്രങ്ങൾ അവരുടെ കൈവശമുണ്ടായിരുന്നില്ല. തൂന്പയും വാക്കത്തിയുമൊക്കെയായിരുന്നു ആയുധങ്ങൾ. അവയ്ക്കാകട്ടെ പർവതരാജന് അലോസരമുണ്ടാക്കാനുള്ള ശേഷിയുമില്ലായിരുന്നു.
പർവതമേഖലയിൽ 60 ശതമാനം വനമായിരിക്കണമെന്നുണ്ട്. പശ്ചിമഘട്ടത്തിൽ നിലവിലിത് 40 ശതമാനം മാത്രമാണെന്നാണ് കണക്ക്. നദികളുടെ ഉത്ഭവസ്ഥാനമായ പർവതങ്ങളിൽ കാടില്ലെങ്കിൽ നീരൊഴുക്കിനെ ബാധിക്കും. പരിസ്ഥിതി താളംതെറ്റും. വനവിസ്തൃതി കുറയാൻ പ്രധാനകാരണം സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലഘട്ടത്തിലെ മരംവെട്ടലും തോട്ടവത്കരണവുമാണ്. 1950-60 കളിലായിരുന്നു കുടിയേറ്റം. അതിനുമുൻപേ വനം ചുരുങ്ങിയിരുന്നുവെന്നതാണ് യാഥാർഥ്യം. വന്പൻ അണക്കെട്ടുകളുടെ നിർമാണം കാടിനെ പിന്നെയും ചുരുക്കി.
മനുഷ്യവാസമല്ല പ്രശ്നം
മഴക്കാലത്ത് ഉരുൾപൊട്ടലും മലയിടിച്ചിലും മൂലം പശ്ചിമഘട്ടം ഇന്നൊരു പേടിസ്വപ്നമാണ്. പണ്ടുകാലത്തും ഇത്തരം പ്രകൃതിപ്രതിഭാസങ്ങൾ ഉണ്ടായിരുന്നു. ജനവാസപ്രദേശങ്ങൾ കുറവായിരുന്നതിനാൽ അതൊന്നും പുറംലോകമറിഞ്ഞില്ലെന്നു മാത്രം. ആൾനാശവും കൃഷിനാശവും ഉണ്ടാകുന്പോഴാണല്ലോ പ്രകൃതിക്ഷോഭങ്ങൾ വാർത്തയാകുന്നത്. അതില്ലെങ്കിൽ മഹാമാരിയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഇടിമിന്നലുമൊക്കെ പ്രകൃതിയിൽ സംഭവിക്കുന്ന സാദാ സംഭവങ്ങൾ. ഭയക്കേണ്ടത് കാലാവസ്ഥാ വ്യതിയാനമാണ്. അതാകട്ടെ വലിയതോതിൽ സംഭവിക്കുന്നു. പശ്ചിമഘട്ടത്തിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല ഇത്. ആഗോളതലത്തിലുണ്ടാകുന്നതാണ്. പശ്ചിമഘട്ടത്തിലെ മനുഷ്യവാസവും കൃഷിയുമൊക്കെയാണ് ഇതിനു കാരണമെന്ന് പറഞ്ഞുപിടിപ്പിക്കുന്നവർ ആഗോളതാപനവും അതിന്റെ യഥാർഥ കാരണങ്ങളും അറിയില്ലെന്നു നടിക്കുകയാണ്.
പശ്ചിമഘട്ടം വൻമലയാണെങ്കിലും ഭൂപടത്തിൽ ഒരു പൊട്ടായിപോലും രേഖപ്പെടുത്താനുള്ളതില്ല. അവിടെനടക്കുന്ന നിയന്ത്രിത പാറപൊട്ടിക്കൽപോലും കാലാവസ്ഥയെ സ്വാധീനിക്കുമെന്നു കരുതാനും വയ്യ. ഒരു മലയെ അപ്പാടെ ഇടിച്ചുനിരത്തി വിടവോ ശൂന്യതയോ സൃഷ്ടിക്കപ്പെട്ടാലാണ് പരിസ്ഥിതിയിൽ വലിയമാറ്റമുണ്ടാകുന്നത്. അത് നടക്കുന്നത് മലനാട്ടിലല്ല, ഇടനാട്ടിലാണ്. സ്വാഭാവിക നീരൊഴുക്കിനെ തടസപ്പെടുത്തി വലിയതോതിൽ വെള്ളം തടഞ്ഞുനിർത്തുന്ന അണക്കെട്ടുകളാണ് പശ്ചിമഘട്ടത്തിൽ നടക്കുന്ന പ്രധാന പ്രകൃതിവിരുദ്ധ പ്രവർത്തനം. മറ്റൊന്ന് മറ്റു മരങ്ങളെ വളരാൻ വിടാത്ത തേയില തോട്ടങ്ങളും. ഇവ ഒഴിവാക്കാൻ ബുദ്ധിമുട്ടാണെന്നു കരുതുന്നതുകൊണ്ടാകാം അവയെപ്പറ്റി ആരും ഉൗന്നിപ്പറഞ്ഞു കാണുന്നില്ല. എളുപ്പത്തിൽ ചെയ്യാവുന്നത് മനുഷ്യനെ ഒഴിപ്പിക്കലാണ്. അതിനുവേണ്ടിയുള്ളതെല്ലാം ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നുമുണ്ട്.
പ്രകൃതി പ്രതിഭാസങ്ങൾ
മനുഷ്യർ എത്ര ആധുനികരായിട്ടും പ്രകൃതിക്ഷോഭങ്ങൾക്കു മുന്നിൽ അവർ തീർത്തും നിസഹായരാണ്. കാറ്റും മഴയുമൊക്കെ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നു എന്നതു മാത്രമാണ് ഈ രംഗത്തെ മനുഷ്യനേട്ടം. അതൊരു വലിയകാര്യംതന്നെയാണ്. മുൻകരുതലുകളെടുത്ത് ആൾനാശവും ധനനാശവും കുറയ്ക്കാൻ കഴിയുന്നു. മലയോരത്തെ മഴക്കാല കൂട്ടക്കുരുതികളും കൃഷിനാശവും കരുതലോടെ പ്രവർത്തിച്ചാൽ ഒഴിവാക്കാവുന്നതേയുള്ളൂ. കുത്തനെ ചെരിവുള്ള പ്രദേശങ്ങളിലാണ് മലയിടിച്ചിൽ ഉണ്ടാകുന്നത്. ഉരുൾപൊട്ടലുകളും അങ്ങനെയുള്ള പ്രദേശങ്ങളിൽതന്നെയാണ് അധികവും സംഭവിക്കുന്നത്. ഇത്തരം സ്ഥലങ്ങൾ നിർണയിക്കാനും അവിടങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനും കഴിയണം.
വാസയിടങ്ങളും കൃഷിയിടങ്ങളും ഒരുക്കുന്പോൾ തീർച്ചയായും പ്രകൃതിക്ഷോഭങ്ങളെയും മഴവെള്ളപ്പാച്ചിലിനെയും മുന്നിൽ കാണണം. അതെവിടെയായാലും. മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ ഇടയില്ലാത്തതിനാൽ മുംബൈയും ചെന്നൈയും കൊച്ചിയുമൊക്കെ വെള്ളക്കെട്ടിൽ മുങ്ങുന്നതും നഗരവാസികൾ പലായനം ചെയ്യുന്നതും മഴക്കാലത്തെ വർത്തമാനകാല കാഴ്ചകളാണ്.
സഹ്യൻ തരുന്ന സൗഭാഗ്യങ്ങൾ
നഗരങ്ങളിലേക്കാൾ അധികം ആളുകൾ ഇപ്പോൾ താമസിക്കാൻ ഇഷ്ടപ്പെടുന്നത് മലയോരങ്ങളിലാണ്. ഒരുകാലത്ത് നഗരസമീപങ്ങളിലേക്ക് താമസം മാറ്റിയവർ ഇപ്പോൾ നഗരത്തിൽനിന്നകന്നാണ് വീടുകൾ പണിയുന്നത്. ഇത് വർധിച്ചുവരികയുമാണ്. ഭൂമിയുടെ ലഭ്യത വൻതോതിൽ നഗരമേഖലകളിൽ കുറയുന്നതിനാൽ പശ്ചിമഘട്ടത്തിന്റെ താഴ് വരകൾ ഭാവിയിൽ കൂടുതൽ ജനസമൃദ്ധമാകാനാണ് സാധ്യത. അതേസമയം കാലാവസ്ഥാ മാറ്റങ്ങൾ പ്രകൃതിക്ഷോഭങ്ങളെ കൂടുതൽ രൂക്ഷവുമാക്കിയേക്കാം. ഇനിയുള്ള കാലം അവയ്ക്കൊപ്പം ജീവിക്കേണ്ടി വരും.
എതിർക്കാനോ തടുക്കാനോ കഴിയില്ല. പ്രകൃതിയെ സ്നേഹിക്കുന്നതിനൊപ്പം ഭയക്കുകയും വേണമെന്നു പശ്ചിമഘട്ടം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. പാഠം ഉൾക്കൊണ്ടാൽ സഹ്യൻ തരുന്ന സൗഭാഗ്യങ്ങൾ തുടർന്നും കിട്ടും.
എം. റോയ്