ധന്യമീ ദൗത്യം
ജോൺസൺ പൂവന്തുരുത്ത്
Saturday, May 31, 2025 8:36 PM IST
കോട്ടയം കുറിച്ചി ജീവൻ ജ്യോതി സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ വാതിൽ തുറന്നതും പുഞ്ചിരിയോടെ സുപ്പീരിയർ സിസ്റ്റർ ആൻസ് മരിയ പ്രത്യക്ഷപ്പെട്ടു. അകത്തേക്കു കയറുന്പോൾ ആദ്യം കണ്ണിൽത്തടഞ്ഞത് ഭിത്തിയിൽ പതിച്ചിരിക്കുന്ന ഒന്നു രണ്ടു വാചകങ്ങളാണ്. "മാർ തോമസ് കുര്യാളശേരിയുടെ അന്ത്യശാസനങ്ങൾ - 1. ജീവിതക്രമം, 2.
തമ്മിൽത്തമ്മിലുള്ള യോജിപ്പ്, 3. സംഗതികളുടെ സൂക്ഷം...'' സിസ്റ്റേഴ്സ് ഒാഫ് ദി അഡോറേഷൻ ഒാഫ് ദ ബ്ലസഡ് സാക്രമെന്റ് (എസ്എബിഎസ്) എന്ന സന്യാസ സമൂഹത്തിന് അവരുടെ സ്ഥാപകനും ചങ്ങനാശേരിയുടെ പ്രഥമ മെത്രാനുമായ മാർ തോമസ് കുര്യാളശേരി നൽകിയ ഈ ശാസനങ്ങൾ പതിച്ചിരിക്കുന്നതു പേപ്പറിലല്ല, ഈ സന്യാസിനിമാരുടെ ഹൃദയത്തിലാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് ഈ ജീവൻ ജ്യോതിയും അതുപോലെയുള്ള നിരവധി ദൗത്യങ്ങളും.
മാനസിക ദൗർബല്യം അനുഭവിക്കുന്ന 25 സ്ത്രീകളെ തികച്ചും സൗജന്യമായി പരിപാലിക്കുന്ന ദൗത്യമാണ് ജീവൻ ജ്യോതിയിലെ അഞ്ച് എസ്എബിഎസ് സന്യാസിനിമാർ നിർവഹിക്കുന്നത്. രജതജൂബിലി പിന്നിട്ട ഈ റീഹാബിലിറ്റേഷൻ സെന്ററിൽ ഈ കാലയളവിൽ എത്തി കടന്നുപോയിട്ടുള്ളത് മനസിന്റെ താളം തെറ്റിയ നൂറു കണക്കിനു സഹോദരിമാർ. അവരിൽ തെരുവിൽ അലഞ്ഞവരുണ്ട്, വീട്ടുകാർക്കു നോക്കാൻ കഴിയാത്തവരുണ്ട്, വീട്ടുകാർ ഉപേക്ഷിച്ചവരുണ്ട്... ജാതിയോ മതമോ നോക്കാതെ അവരെ ചേർത്തുപിടിക്കുകയാണ് ഈ സന്യാസിനികൾ.
വെളിച്ചമേകിയ ദർശനം
അസ്വസ്ഥതകൾ നിറഞ്ഞ രാത്രികളിൽ അവർക്കു കൂട്ടിരുന്നും വിഷമങ്ങളിൽ സാന്ത്വനം പകർന്നും മരുന്നും ചികിത്സയും മുടങ്ങാതെ നോക്കിയും ആരുമല്ലാതിരുന്നിട്ടും ഒരു കുടുംബാംഗത്തെ എന്ന വിധം പരിചരിക്കുന്ന ഈ സ്നേഹത്തിന്റെ രഹസ്യമെന്താണെന്നു ചോദിച്ചാൽ... ഈ സന്യാസിനികളുടെ കണ്ണുകൾ ചുവരിലെ ഈശോയുടെ ചിത്രത്തിലേക്കു നീളും. പിന്നെ കൂട്ടിച്ചേർക്കും, ഞങ്ങളുടെ സ്ഥാപകപിതാവ് മാർ തോമസ് കുര്യാളശേരി നൽകിയ ദർശനം ഇതാണ്.
"മിശിഹായിൽ എല്ലാം നവീകരിക്കുക'' എന്ന ആദർശവാക്യം ജീവിതത്തോടു ചേർത്തുവച്ച ഈ ആത്മീയഗുരു തെളിച്ചുനൽകിയ പാതയിലൂടെ നടക്കുന്പോൾ അഗതികളെയും ആരുമല്ലാത്തവരെയുമെല്ലാം ചേർത്തുപിടിക്കാൻ മറ്റൊരു കാരണം വേണ്ട. സന്യാസ ജീവിതമായാലും കുടുംബ ജീവിതമായാലും മാർ കുര്യാളശേരിയുടെ ദർശനങ്ങളാണ് നിങ്ങളുടെ ഊർജമെങ്കിൽ മിശിഹ തൊട്ടടുത്തുണ്ട് എന്ന അനുഭവം സ്വന്തമാക്കാമെന്ന് ഈ സന്യാസിനിമാർ പറയുന്നു. ചങ്ങനാശേരി കത്തീഡ്രലിനു സമീപത്തെ വികാസ് ഭവനിലെ ധന്യൻ മാർ തോമസ് കുര്യാളശേരി മ്യൂസിയം ഒരു വട്ടമെങ്കിലും സന്ദർശിച്ചിട്ടുള്ളവർക്ക് ഇതു വെറും വാക്കല്ലെന്നു മനസിലാക്കാം.
ആത്മീയ ഗുരു, ദിവ്യകാരുണ്യഭക്തൻ, മനുഷ്യസ്നേഹി, കുടുംബങ്ങളുടെ പ്രേഷിതൻ, വിദ്യാഭ്യാസ പ്രവർത്തകൻ, സന്യാസമൂല്യങ്ങളുടെ സൂക്ഷിപ്പുകാരൻ, നല്ലൊരു എഴുത്തുകാരൻ എന്നിങ്ങനെയെല്ലാം ജീവിതത്തെ അടയാളപ്പെടുത്തിയ ഒരു മഹാപ്രതിഭയുടെ ജീവിതത്തെ തൊട്ടറിയാൻ ഈ മ്യൂസിയത്തിൽ ഏതാനും മിനിറ്റുകൾ ചെലവഴിച്ചാൽ മാത്രം മതിയാകും. ചെറുതെങ്കിലും എത്ര വിപുലമായിരുന്നു ആ ജീവിതവും കാഴ്ചപ്പാടും. 52 വർഷം മാത്രമേ ഈ ഭൂമിയിൽ ജീവിക്കാൻ അദ്ദേഹത്തിന് അവസരം കിട്ടിയുള്ളൂ. എന്നാൽ, ആ കുറഞ്ഞ കാലംതന്നെ അധികമായിരുന്നെന്നു തോന്നിപ്പിക്കുന്നിടത്തോളം കാര്യങ്ങൾ സാമൂഹിക രംഗത്തും ആധ്യാത്മികരംഗത്തും ഭൗതികരംഗത്തും സമ്മാനിച്ചിട്ടാണ് ഈ പുരോഹിത ശ്രേഷ്ഠൻ മടങ്ങിയത്.
അടിത്തറ ഉറപ്പിച്ച കാലം
ബാലാരിഷ്ടതകളിലൂടെ കടന്നുപോയ ചങ്ങനാശേരി രൂപതയുടെ മെത്രാൻസ്ഥാനം ഏറ്റെടുത്ത അദ്ദേഹം കേവലം 14 വർഷം മാത്രമേ ആ പദവി വഹിച്ചുള്ളൂ എങ്കിലും രൂപതയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവനകൾ നൽകി. പ്രാർഥനയും പ്രവൃത്തിയും രണ്ടല്ല ഒന്നാണെന്നു വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പല ഇടപെടലുകളും. സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരും അധഃസ്ഥിതരുമായിരുന്ന ദളിത് ജനവിഭാഗങ്ങൾക്കു ദേവാലയ വേദികളിലെങ്കിലും തുല്യ പരിഗണന നൽകണമെന്ന് അദ്ദേഹത്തിന്റെ കല്പന ഒരു മനുഷ്യസ്നേഹിയെക്കൂടെയാണ് മുദ്രിതമാക്കിയത്.
ചന്പക്കുളത്തെ കുര്യാളശേരി കുടുംബത്തിൽനിന്ന് ദിവ്യകാരുണ്യഭക്തിയിൽ വളർന്നുവന്ന കുഞ്ഞുതോമാച്ചൻ താൻ ഇടപെട്ട എല്ലാ മേഖലകളിലും ഈ ദിവ്യകാരുണ്യപ്രഭ ചൊരിഞ്ഞു എന്നതാണ് ചരിത്രം. മെത്രാനായിരുന്നപ്പോൾ പള്ളികളിൽ ദിവ്യകാരുണ്യ ആരാധന തുടങ്ങാൻ നിർദേശിച്ചു. ആ ദിവ്യകാരുണ്യഭക്തിയുടെ രജതരേഖ കൂടിയാണ് 1908ൽ തുടക്കമിട്ട എസ്എബിഎസ് എന്ന സന്യാസിനീ സമൂഹം. മതസാമൂഹിക സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് ഈ സമൂഹം അർപ്പിച്ച സേവനങ്ങളുടെ മൂല്യം കണക്കിലെടുക്കുമ്പോഴാണ് മാർ കുര്യാളശേരിയുടെ ദീർഘവീക്ഷണത്തിന്റെയും ദർശനത്തിന്റെയും ആഴം നാം തിരിച്ചറിയുന്നത്.
അറിവുശാലകൾ
വിദ്യാഭ്യാസമാണ് മനുഷ്യപുരോഗതിയുടെ അടിസ്ഥാനമെന്നു തിരിച്ചറിഞ്ഞ നേതാവ് കൂടിയായിരുന്നു അദ്ദേഹം. മാർ കുര്യാളശേരിയുടെ ഭരണകാലത്ത് വിദ്യാഭ്യാസ രംഗത്ത് ചങ്ങനാശേരി അതിരൂപത കുതിച്ചുചാട്ടം തന്നെ നടത്തി. നാട്ടിലെങ്ങും സ്കൂളുകൾ സ്ഥാപിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. കുറവിലങ്ങാട്, രാമപുരം, കൈനകരി, കുറുന്പനാടം, ചമ്പക്കുളം, പ്രവിത്താനം, ഭരണങ്ങാനം, മണിമല, ചങ്ങനാശേരി, മുത്തോലി, അതിരന്പുഴ, കണ്ണാടിയുറുന്പ് എന്നിവിടങ്ങളിലെല്ലാം സ്കൂളുകൾ ഉയർന്നു. വാഴപ്പള്ളിയിൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററും. 1922ലാണ് മറ്റൊരു വിപ്ലവകരമായ തീരുമാനം, എസ്ബി കോളജ് സ്ഥാപനം. സ്ത്രീവിദ്യാഭ്യാസത്തിനു വേണ്ടിയും അദ്ദേഹം ഭഗീരഥപ്രയത്നം നടത്തി.
കുടുംബനവീകരണം, ദളിത് മുന്നേറ്റം, മതബോധനം, പുനരൈക്യം, അധ്യാത്മിക നവോത്ഥാനം, സമുദായ ശക്തീകരണം, ഭൗതിക പുരോഗതി, ഇടവക സ്ഥാപനം, മിഷൻ പ്രവർത്തനം തുടങ്ങിയ മേഖലകളിലെല്ലാം ശ്രദ്ധ പതിപ്പിച്ച വിശിഷ്ട വ്യക്തിത്വമായിരുന്നു മാർ തോമസ് കുര്യാളശേരിയുടേത്. അദ്ദേഹം കടന്നുപോയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്പോൾ ആ ദർശനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ പ്രസക്തമാകുന്ന ഒരു കാലമാണ് നമ്മെ കടന്നുപോകുന്നത്.
നന്മ ചിറകു വിരിച്ചപ്പോൾ
മാർ കുര്യാളശേരി പകർന്ന ദർശനങ്ങൾ മുതൽക്കൂട്ടായി കരുതി പ്രവർത്തിച്ചപ്പോൾ അദ്ദേഹം സ്ഥാപിച്ച എസ്എബിഎസ് സന്യാസസമൂഹം വിവിധ മേഖലകളിൽ അടയാളപ്പെടുത്തിയത് വിസ്മയകരമായ പ്രവർത്തനങ്ങൾ.
• വിദ്യാഭ്യാസ സ്ഥാപനങ്ങൾ: 134
• ആരോഗ്യപരിചരണകേന്ദ്രം: 34
• സാമൂഹിക സേവന കേന്ദ്രം: 21
• തൊഴിൽ പരിശീലനകേന്ദ്രം: 14
• ഭിന്നശേഷിക്കാരുടെ കേന്ദ്രം: 3
• സ്പെഷൽ സ്കൂളുകൾ: 12
• ബാലഭവനം: 11
• തെരുവുകുട്ടി സംരക്ഷണകേന്ദ്രം: 2
• വർക്കിംഗ് വിമൻസ് ഹോസ്റ്റൽ: 17
• വയോജനകേന്ദ്രങ്ങൾ: 11
• വിദ്യാർഥി ഹോസ്റ്റൽ: 68
• കൗൺസലിംഗ് സെന്റർ: 13
• പാലിയേറ്റിവ് കെയർ സെന്റർ: 9
• പ്രിന്റിംഗ് പ്രസ്: 3
• എച്ച്ഐവി, മനോരോഗ കേന്ദ്രം: 6
• നിത്യാരാധന കേന്ദ്രങ്ങൾ: 93
• റിലിജിയസ് ആർട്ടിക്കിൾ ഷോപ്:1
• ധ്യാനകേന്ദ്രം:1
ഇന്ത്യയെ ആശീർവദിച്ച് റോമിലേക്ക്
മാത്യു ആന്റണി
പതിനാറു വയസുള്ളപ്പോഴാണ് കുര്യാളശേരി തോമസ് എന്ന ഏഴാം ക്ലാസ് വിദ്യാർഥി വത്തിക്കാനിലേക്ക് വൈദിക പഠനത്തിനു കപ്പൽ കയറുന്നത്. അന്നു റോമിൽ പഠിക്കുക എന്നത് അപൂർവം. 10 വർഷത്തിനു ശേഷം 1899 മേയ് 27നു റോമാ രൂപത കത്തീഡ്രലായ സെന്റ് ജോൺസ് ലാറ്ററൻ ബസിലിക്കയിൽ വൈദികപട്ടം സ്വീകരിച്ചു.
1905 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ മാർ ളൂയിസ് പഴേപറമ്പിലിന്റെ സെക്രട്ടറിയായി അദ്ദേഹത്തോടൊപ്പം വീണ്ടും റോമ സന്ദർശനം. 1925ലെ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ നടത്തിയ മൂന്നാം റോമായാത്ര തിരിച്ചുവരവില്ലാത്ത യാത്രയായി.
കേരളത്തിൽനിന്നു പുറപ്പെടും മുൻപേ ഇത് അവസാന യാത്രയാണെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നോ. കൊല്ലത്തുനിന്നു വണ്ടി കയറി ചെങ്കോട്ട ഭാഗമായപ്പോൾ "ഇവിടെയല്ലേ തിരുവിതാംകൂറിന്റെ അതിർത്തി' എന്നു പറഞ്ഞ് എഴുന്നേറ്റ് ചങ്ങനാശേരി രൂപതയിലേക്കു തിരിഞ്ഞ് മൂന്നു പ്രാവശ്യം ആശീർവദിച്ചു. തുടർന്ന് "ആർക്കറിയാം ഇനി ഞാൻ വരുമോ' എന്ന് പറഞ്ഞുകൊണ്ട് അടുത്തിരുന്ന സെക്രട്ടറി ഫാ. ജയിംസ് കാളാശേരിയെ നോക്കി പുഞ്ചിരിച്ചു. തൂത്തുക്കുടിയിൽനിന്നു കപ്പൽ വിട്ടപ്പോൾ ഇന്ത്യയെ മുഴുവനെയും ആശീർവദിച്ചു.
റോമിലെത്തിയ ശേഷം ചെറുപ്പം മുതൽ അലട്ടിയിരുന്ന രോഗം മൂർച്ഛിച്ചു. ആദ്യം കുർബാന ചൊല്ലിയതിന്റെ 26-ാം വാർഷികദിനത്തിൽ ചൊല്ലിയ കുർബാനയായിരുന്നു അവസാനത്തേത്. കുർബാനയുടെ ആ വേദസാക്ഷി പട്ടം കിട്ടിയ നിത്യനഗരത്തിൽത്തന്നെ ഒടുവിലത്തെ ബലിയും. 1925 ജൂൺ രണ്ടിന്, ഒരു ദശകക്കാലം തന്നെ പോറ്റിയ പ്രൊപ്പഗാന്ത സെമിനാരിയിൽത്തന്നെ അന്ത്യശ്വാസവും. തനിക്ക് റോമിന്റെ തണലിൽ മരിക്കണമെന്നും അവിടെ കബറടങ്ങണമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നത്രേ!
കബറിടത്തിലും റോമായുടെ ഈ പ്രിയപുത്രനു സവിശേഷാനുകൂല്യം ലഭിച്ചു. അവിടെ കർദിനാൾമാർക്കു പോലും പൊതുസെമിത്തേരിയിൽ ആണ് അന്ത്യനിദ്ര. അതേസമയം, പ്രൊപ്പഗാന്ത കർദിനാൾമാർക്കും വിദ്യാർഥികൾക്കുമായി ഒരു കപ്പേളയും കല്ലറകളും ഉണ്ട്.
പൗരസ്ത്യ സഭാംഗമായതിനാൽ ഇതു സാധ്യമാകുമോയെന്ന സംശയമുണ്ടായി. എന്നാൽ, പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ തലവന്റെ തീരുമാനംപ്രകാരം അവിടെത്തന്നെ കബറിടം തയാറായി.
ഇതിനു മാർപാപ്പയുടെ സവിശേഷ അനുമതിയും ഉണ്ടായിരുന്നു. കർദിനാൾമാർക്കുപോലും ഇത്രയും മനോഹരമായ വിടവാങ്ങൽ കിട്ടിയിട്ടില്ലെന്നാണ് ദൃക്സാക്ഷികളുടെ സാക്ഷ്യം. ഇന്ത്യയുടെ മുൻ അപ്പസ്തോലിക് ഡെലിഗേറ്റ് ആയിരുന്ന പിയെത്രോ പിസ്സാനി നിറകണ്ണുകളോടെയാണ് ചരമപ്രസംഗം നടത്തിയത്.
ഇതേക്കുറിച്ച് നസ്രാണി ദീപിക ഇങ്ങനെ എഴുതി: റോമായിൽനിന്നു സ്വീകരിച്ച മാംസപേശികളെ റോമായ്ക്കു തിരിച്ചുകൊടുത്ത് തന്റെ നീതിബോധവും സത്യസന്ധതയും പാലിച്ചിരിക്കുന്നു. റോമായിൽവച്ചു സമാരംഭിച്ച പൗരോഹിത്യ കൃത്യങ്ങളെ റോമായിൽവച്ചുതന്നെ സമാപിച്ചു കഴിഞ്ഞിരിക്കുന്നു.
വത്തിക്കാന്റെ തണലിൽ ക്രിസ്തുവിന്റെ പ്രതിനിധിയാക്കാൻ തന്നിലേക്കു പ്രവഹിച്ച വിശുദ്ധശ്വാസം ഇതാ തന്റെ അവസാനോശ്വാസത്തോടുകൂടി അന്തരീക്ഷത്തിൽ ദത്തമായിരിക്കുന്നു. ശ്രേഷ്ഠാധിപത്യ ചിഹ്നമായി വിശുദ്ധ പത്രോസിന്റെ പിൻഗാമിയാൽ നല്കപ്പെട്ട തിരുവാഴി വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിനു സമീപത്തു വെച്ച് ഉപേക്ഷിക്കുന്നു.
"റോമായാത്ര'125ൽ
(മാർ കുര്യാളശേരിയുടെ യാത്രാവിവരണം പ്രസിദ്ധീകരിച്ചിട്ട് 125 വർഷം)
ആന്റണി ആറിൽചിറ ചമ്പക്കുളം
യാത്രാവിവരണ ഗ്രന്ഥങ്ങൾ അത്ര പരിചിതമല്ലാത്ത ഒരു കാലം. പാറേമ്മാക്കൽ തോമാക്കത്തനാരുടെ വർത്തമാന പുസ്തകം 1786ൽ എഴുതപ്പെട്ടെങ്കിലും അതു പ്രസിദ്ധീകരിച്ചത് 1936ൽ ആയിരുന്നു. എന്നാൽ, അതിനും മൂന്നര പതിറ്റാണ്ട് മുൻപ് 1900ൽ ഒരു യാത്രാവിവരണ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ചങ്ങനാശേരിയുടെ ആദ്യ നാട്ടുമെത്രാനായ മാർ തോമസ് കുര്യാളശേരിയുടെ 'റോമായാത്ര'. അദ്ദേഹം റോമിൽ വൈദിക പഠനത്തിന് പോയ കാലത്തെ റോമൻ വിവരണങ്ങളാണ് ഈ ഗ്രന്ഥത്തിൽ. ഇതു പ്രസിദ്ധീകരിച്ചിട്ട് 125 വർഷം പൂർത്തിയാകുന്നു.
ഒരു വൈദിക വിദ്യാർഥി താൻ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ നാടിനെപ്പറ്റി വിശദമായി എഴുതി കേവലം 28 വയസ് മാത്രമുള്ളപ്പോൾ അതു പുസ്തകമാക്കാൻ ധൈര്യംകാട്ടി. അന്ന് അധികം പേർ കൈവച്ചിട്ടില്ലാത്ത യാത്രാവിവരണ സാഹിത്യശാഖയ്ക്കു മുതൽക്കൂട്ടായ കാൽവയ്പ്. 1890 മുതൽ 1899 വരെ റോമിൽ വൈദിക വിദ്യാർഥി ആയിരുന്ന അദ്ദേഹം പിന്നീട് ചങ്ങനാശേരിയുടെ ആദ്യ നാട്ടു മെത്രാനായി. 1900ൽ അന്നത്തെ ചങ്ങനാശേരി വികാരി അപ്പസ്തോലിക്ക മാക്കിൽ മത്തായി മെത്രാന്റെ അനുവാദത്തോടെയായിരുന്നു പുസ്തക പ്രസിദ്ധീകരണം.
അക്കാലത്ത് മലയാളത്തിൽ ആകെ ആറ് യാത്രാ വിവരണങ്ങൾ മാത്രമാണ് അച്ചടിമഷി പുരണ്ടിരുന്നതെന്നറിയുമ്പോഴാണ് ഈ ഗ്രന്ഥത്തിന്റെ മൂല്യം നാം തിരിച്ചറിയുന്നത്. ആദ്യ പതിപ്പിനു ശേഷം നീണ്ട ഒരു നൂറ്റാണ്ടോളം അവഗണിക്കപ്പെട്ടു എന്നുള്ളതു മറ്റൊരു കാര്യം. ഇടയ്ക്ക് രണ്ട് തവണ ഇതിന്റെ പതിപ്പുകൾ വെളിച്ചം കണ്ടെങ്കിലും തനതായ മികച്ച ഒരു പതിപ്പിനായി ആദ്യ പതിപ്പിന് ശേഷം 123 വർഷം കാത്തിരിക്കേണ്ടിവന്നു.
ഒരു സാധാരണ മലയാളി 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ റോമാ നഗരത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങൾ 125 വർഷങ്ങൾക്ക് ഇപ്പുറവും പുതുമയുള്ളതായി അനുഭവപ്പെടുന്നുവെന്നുള്ളതാണ് ഇതിന്റെ മഹത്വം. റോമിലെ കാഴ്ചകൾ, സ്ഥാപനങ്ങൾ, ഭരണ സംവിധാനങ്ങൾ, മാർപാപ്പമാരുടെ തെരഞ്ഞെടുപ്പ്, അനുബന്ധ പ്രവർത്തനം എന്നിവയ്ക്കൊപ്പം റോമാനഗരത്തിലെ പള്ളികളെക്കുറിച്ചുള്ള വിവരങ്ങളും ശ്രദ്ധേയം.
റോമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൈദിക വിദ്യാഭ്യാസം തുടങ്ങിയവയെ മലയാളികളുടെ കാഴ്ചവട്ടത്തേക്ക് എത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എസ്എബിഎസ് സന്യാസിനിയായ ഡോ.സിസ്റ്റർ തെരേസ നടുപ്പടവിലാണ് 2023ൽ "മാർ തോമസ് കുര്യാളശേരിയുടെ റോമായാത്ര' എന്ന പേരിൽ മൂലഗ്രന്ഥവും സമാന്തരപാഠവും ചേർത്തു പുതിയ പതിപ്പ് പുറത്തിറക്കിയത്.