കലിഫോർണിയയിൽനിന്നു കൈലാസം വരെ!
Sunday, May 25, 2025 12:10 AM IST
രാജകുമാരിയെന്നു പേരുള്ള, ഇന്ത്യൻ റാപ് റാണിയെന്നു വിശേഷണമുള്ള ഒരു ഗായികയുണ്ട്., അമേരിക്കയിൽ. ജനിച്ചത് ഇന്ത്യയിലല്ലെങ്കിലും പാട്ടിൽ ഈ നാടും ചരിത്രവും നിറയ്ക്കുന്നുണ്ട് ഗ്രാമി നോമിനേഷൻ വരെ പാടിയെത്തിയ രാജകുമാരി. കാശി ടു കൈലാഷ് എന്ന പുതിയ ആൽബം സന്പന്നമായ ഇന്ത്യൻ സംസ്കാരത്തിന്റെ സ്വരങ്ങൾ കേൾപ്പിക്കുന്നു...
കലിഫോർണിയയിലെ ക്ലെയർമോണ്ടിൽവച്ച് മകൾ ജനിച്ചപ്പോൾ ആന്ധ്രക്കാരായ മാതാപിതാക്കൾ അവൾക്കു ശ്വേത യെല്ലപ്രഗദ റാവു എന്നു പേരിട്ടു.
പഠിച്ചതും വളർന്നതുമെല്ലാം അവിടെത്തന്നെ. കൂട്ടുകാർ അവളെ ദ ഇന്ത്യൻ പ്രിൻസസ് എന്നാണ് വിളിച്ചത്- രാജാവിന്റെ മകൾ.. രാജകുമാരി. ഇന്ത്യൻ ശാസ്ത്രീയ സംഗീതവും നൃത്തവും അടുത്തറിഞ്ഞ് ഹിപ്-ഹോപിന്റെ ലോകത്തേക്കു കടന്നപ്പോൾ അവൾ മറ്റൊരു പേരിനെക്കുറിച്ചു ചിന്തിച്ചതേയില്ല.
അങ്ങനെ റാപ്പർ രാജകുമാരിയുണ്ടായി. അവൾ ഇന്ത്യൻ റാപ്പിന്റെ റാണിയായി. അതങ്ങനെ എളുപ്പത്തിൽ സംഭവിച്ച കാര്യമല്ല.
ഭാരതം, ഭരതനാട്യം...
നൃത്തം പഠിക്കണമെന്ന് ഒരുപാടാഗ്രഹിച്ച് അതു സാധിക്കാതെവന്ന അമ്മയുടെ മകളാണ് ശ്വേത. തനിക്കു കഴിയാതെ പോയത് മകളിലൂടെ യാഥാർഥ്യമാക്കണമെന്ന ആഗ്രഹം ആ അമ്മയ്ക്കുമുണ്ടായി.
അങ്ങനെ ചെറുപ്പംമുതൽ നൃത്തപഠനംതുടങ്ങി. ഭരതനാട്യം, കുച്ചിപ്പുടി, കഥക് എന്നിവ പഠിപ്പിച്ചു. അഞ്ചാം വയസിലായിരുന്നു അരങ്ങേറ്റം. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ വേദികൾ.
ദക്ഷിണേന്ത്യൻ രീതികൾ ജീവിതത്തിലും സ്വഭാവത്തിലും പിന്തുടർന്നിരുന്ന അവൾക്കു ലൊസാഞ്ചലസിലെ ഒറ്റപ്പെടൽ മറികടക്കാൻ നൃത്തം ഒട്ടൊന്നുമല്ല സഹായിച്ചത്.
ഇന്ത്യൻ പ്രിൻസസ് എന്ന പേരിൽതന്നെ അറിയപ്പെടുന്ന ഫ്രീസ്റ്റൈൽ എംസി (മാസ്റ്റർ ഓഫ് സെറിമണി) ആയും ശ്വേത വേദികളിലുണ്ടായിരുന്നു.
ഫിഫ്ത് ഫോറത്തിൽ പഠിക്കുന്പോഴാണ് ഫ്യൂജീസ് ബാൻഡിന്റെ ദ സ്കോർ എന്ന ആൽബത്തിലൂടെ രാജകുമാരി ഹിപ്-ഹോപ് സംഗീതത്തിന്റെ വഴിയിലേക്കെത്തിയത്.
അവിടംമുതൽ രാജകുമാരിയുടെ ജീവിതം ചിറകടിച്ചുയരുകയായിരുന്നു. പാട്ടെഴുതിയാണ് തുടക്കത്തിൽ ശ്രദ്ധേയായത്. ഗായികയാവാനുള്ള ആത്മവിശ്വാസം ലഭിച്ചതും അതിൽനിന്ന്. ഭൂഖണ്ഡങ്ങൾക്കപ്പുറം പല വിഭാഗങ്ങളിലായി അവളുടെ പാട്ടുകളെത്തി.
ഇന്ത്യയിലെയും വിദേശങ്ങളിലെയും ഒട്ടേറെ പ്രമുഖ സംഗീതജ്ഞരുമായി ചേർന്നു പരിപാടികൾ അവതരിപ്പിച്ചു, ആൽബങ്ങളുണ്ടാക്കി. അപ്പോഴും ഇന്ത്യൻ നൃത്ത, സംഗീത പാരന്പര്യം ഈണങ്ങളിലും വരികളിലും നിറച്ചു.
ഗ്രാമി നോമിഷൻവരെ അവ എത്തി. ഇൻക്രെഡിബിൾ എന്നു പരക്കേ വിശേഷിപ്പിക്കപ്പെട്ട ശബ്ദമാണ് രാജകുമാരിയുടെ ഏറ്റവും വലിയ പ്രത്യേകത.
നൃത്തവും ഭാരതത്തിന്റെ സാംസ്കാരിക പാരന്പര്യവുമാണ് തന്റെ അടിസ്ഥാനമെന്ന് ഉറപ്പിച്ചു പറയുന്നുണ്ട് രാജകുമാരി. പരിശുദ്ധമായ വെള്ളവെളിച്ചമെന്നാണ് എന്റെ ശ്വേത എന്ന പേരിന് അർഥം.
കാളിയെപ്പോലെ സംരക്ഷകയായ ഒരു ശക്തി എന്ന ധ്വനിയുണ്ട് രാജകുമാരി എന്ന പേരിൽ. സ്ത്രൈണമായ ശക്തിയും ഉൗർജവും എന്റെ പാട്ടുകളിലൂടെ ഞാൻ അനുഭവിക്കുന്നുണ്ട്.
പുതിയ ആൽബം എന്റെ വേരുകളിലേക്കുള്ള തിരിഞ്ഞുനടക്കലാണ്. മന്ത്രങ്ങളും ശ്ലോകങ്ങളും എന്റെ ഉപബോധമനസിൽ കാലങ്ങളായി ഉണ്ട്. മുന്പൊരു ജന്മത്തിൽ കേട്ടതാണെന്നു പോലും തോന്നും. ഇതിനെല്ലാമുള്ള ചാലകമാണ് എനിക്ക് സംഗീതം- രാജകുമാരി പറയുന്നു.
ശിവ താണ്ഡവ എന്ന സൃഷ്ടി പരിശീലിക്കുന്ന സമയത്ത് തബല, ധോലക് വാദകരുമായി ചേർന്നു പ്രവർത്തിക്കാൻ കഴിഞ്ഞു. ഡ്രംലൈനുകൾ എഴുതുകപോലും ചെയ്തു.
വർഷങ്ങളായുള്ള നൃത്തപഠനമാണ് എന്നിൽ താളബോധമുറപ്പിച്ചത്. പരന്പരാഗതമായ താളപദ്ധതികളെ ആധുനിക സംഗീത ഫോർമാറ്റുകളിൽ ഇണക്കാൻ എനിക്കിപ്പോൾ കഴിയുന്നുണ്ട്. ഇതെല്ലാം എന്നിലെ കലാകാരിയുടെ വളർച്ചയുടെ ഭാഗമാണ്.
റാപ്പിലെ ആത്മീയത
അതെങ്ങനെയാണ് റാപ്പ് സംഗീതത്തിൽ എന്നു ചിന്തിക്കുന്നതിനു മുന്പ് രാജകുമാരിയുടെ ഒരു വിശദീകരണം കേൾക്കുക: എന്റെ ആദ്യകാല പാട്ടുകളിൽ നിങ്ങൾ ഓ..ഓ..ഓ... എന്ന ഹമ്മിംഗ് കേൾക്കുന്നുണ്ടാകും.
യഥാർഥത്തിൽ ഞാൻ പറയുന്നത് ഓം എന്നാണ്! അതെന്റെ പാട്ടിൽ ഒരുപാട് ഊർജം നിറയ്ക്കുന്നത് എനിക്ക് അനുഭവിക്കാനാകും.
പുത്തൻ സംഗീതോപകരണങ്ങളിൽനിന്നുള്ള ബീറ്റുകൾക്കൊപ്പം സംസ്കൃത ശ്ലോകങ്ങളും മന്ത്രങ്ങളും ബോധപൂർവമല്ലാതെ കേൾക്കുന്നതുപോലും ആ ഊർജപ്രവാഹം സാധ്യമാക്കുന്നു.
മന്ത്രങ്ങളിലേക്കു ഹാർമണികളും ബാക്ഗ്രൗണ്ട് വോക്കലുകളും ഉൾപ്പെടുന്ന പോപ് പ്രൊഡക്ഷൻ ടെക്നിക്കുകൾ ചേർക്കുകയാണ് രാജകുമാരി. ഈ ഫ്യൂഷനു മുഴച്ചിരിക്കുന്ന അനുഭവം ഒട്ടുമില്ലതാനും.
കോവിഡ് മഹാമാരിക്കു ശേഷം ഒരുപാടാളുകളെപ്പോലെ ഞാനും ഒരുതരം മരവിപ്പിലൂടെയാണ് കടന്നുപോയത്. ധ്യാനം, മറ്റു തെറപ്പികൾ, അന്പെയ്ത്ത് പോലുള്ള ഹോബികൾ, യാത്രകൾ എന്നിവയിലൂടെയാണ് അതിനെ മറികടന്നത്.
കേദാർനാഥ് പോലുള്ള പുണ്യസ്ഥലങ്ങൾ എന്നെ റീസെറ്റ് ചെയ്യാൻ സഹായിച്ചു, സ്വയം മനസിലാക്കാനും- രാജകുമാരി പറയുന്നു.
കാശി ടു കൈലാഷ്
ഇന്ത്യയുടെ പൈതൃകത്തിലൂടെയുള്ള ഒരാത്മീയ യാത്രയാണ് രാജ കുമാരിയുടെ കാശി ടു കൈലാഷ് എന്ന പുതിയ ആൽബം. അടുത്തയിടെ നേപ്പാളിൽവച്ച് പുറത്തിറക്കിയ ഈ ആൽബം ഇതിനകം ഒട്ടേറെ കേൾവിക്കാരെ നേടി.
കാഠ്മണ്ഡുവിൽ ബാഗ്മതി നദിയോരത്തുള്ള പശുപതിനാഥ ശിവക്ഷേത്രത്തിലായിരുന്നു പ്രകാശനം. പൂജകൾക്കോ ക്ഷേത്ര ചടങ്ങുകൾക്കോ അല്ലാതെ, സാധാരണക്കാർക്കു ദിനചര്യയുടെ ഭാഗമായി മന്ത്രങ്ങൾ കേൾക്കാനും അനുഭവിക്കാനും തന്റെ പാട്ടിലൂടെ സാധിക്കണമെന്നാണ് രാജകുമാരിയുടെ ആഗ്രഹം.
തമിഴിൽ എ.ആർ. റഹ്മാൻ, എസ്. തമൻ, അനിരുദ്ധ് രവിചന്ദർ എന്നിവരുടെ ഈണങ്ങളിലും രാജകുമാരിയുടെ സ്വരമുണ്ട്.
ഹരിപ്രസാദ്