അർജിത് സിംഗ് ടോട്ടനത്തിലേക്ക്!
ഹരി പ്രസാദ്
Saturday, May 31, 2025 9:17 PM IST
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ പ്രശസ്തമായ ടോട്ടനം ക്ലബിൽ ഇന്ത്യൻ ഗായകൻ അർജിത് സിംഗിന് എന്താണു കാര്യം! പാട്ടിനൊപ്പം പന്തുകളിക്കാനും പോകുകയാണോ അദ്ദേഹം?!... അല്ല, ഇതു കാര്യം വേറെ. അർജിത് ഒരു പുതിയ ചരിത്രമെഴുതുകയാണ്., അല്ല, പാടുകയാണ്...
ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മൂന്നാമത്തെ ഫുട്ബോൾ സ്റ്റേഡിയമാണ് ടോട്ടനം ഹോട്സ്പർ സ്റ്റേഡിയം. 2019ൽ പണിപൂർത്തിയായ ഇവിടെ 62,850 പേർക്ക് ഇരുന്നു കളികാണാം.
പ്രീമിയർ ലീഗ് ക്ലബ് ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ട്. ഒരു മൾട്ടി പർപ്പസ് സ്റ്റേഡിയമായാണ് ഇതിന്റെ രൂപകല്പന. ഫുട്ബോളിനു പുറമേ ബോക്സിംഗും മറ്റു ഗെയിമുകളും നടത്താം. പാട്ടും ഫുട്ബോൾ ഗ്രൗണ്ടും തമ്മിൽ എന്തു ബന്ധമെന്നു ചിന്തിക്കുന്നുണ്ടാവാം, ചിലരെങ്കിലും.
എന്നാൽ കേട്ടോളൂ, ബന്ധമുണ്ട്. ഈ ഗ്രൗണ്ടിൽ വന്പൻ സംഗീതപരിപാടികളും നടത്താറുണ്ട്. ഇവിടെയിതാ, ആദ്യമായി ഒരു ഇന്ത്യൻ ഗായകന്റെ പരിപാടി നടക്കാൻ പോകുന്നു. ഗായകൻ മറ്റാരുമല്ല- അർജിത് സിംഗ്!
പുതുചരിത്രം
ഫുട്ബോൾ ഗ്രൗണ്ടുകളിൽ വന്പൻ മ്യൂസിക് ഇവന്റുകൾ നടക്കുന്നത് പുതിയ സംഭവമല്ല. എന്നാൽ, ഇംഗ്ലണ്ടിലെ ഒരു മേജർ സ്റ്റേഡിയത്തിൽ ഒരു ഇന്ത്യക്കാരൻ ആദ്യമായി പാടുന്നു എന്നത് ചെറുതല്ലാത്ത ചരിത്രമാണ്.
ആ ചരിത്രത്തിലേക്കാണ് അടുത്ത മൂന്നു മാസത്തിനു ശേഷം അർജിത് സിംഗ് കാലെടുത്തു വയ്ക്കുന്നത്. സെപ്റ്റംബർ അഞ്ചിനാണ് ടോട്ടനം ഹോട്സ്പർ സ്റ്റേഡിയത്തിൽ അർജിത് സിംഗിന്റെ ഷോ.
ഇക്കൊല്ലം യൂറോപ്പിൽ അദ്ദേഹം നടത്തുന്ന ഒരേയൊരു പരിപാടി ഇതായതിനാൽ അവിടങ്ങളിലെ ആരാധകർ ഇപ്പോഴേ കാത്തിരിപ്പു തുടങ്ങിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം പ്രശസ്തമായ ഒ-2 അറീനയിൽ അർജിത് പാടിയിരുന്നു. ഇരുപതിനായിരം പേർക്ക് ഇരിക്കാവുന്ന അറീനയിൽ ആരാധകരുടെ പൂരമായിരുന്നു അന്ന്.
പരിപാടിക്കിടെ വിഖ്യാത ഗായകനും അർജിതിന്റെ സുഹൃത്തുമായ എഡ് ഷീരൻ ഒപ്പം പാടാനെത്തിയതു കാണികൾക്കു വന്പൻ വിസ്മയമാണ് സമ്മാനിച്ചത്. ഇത്തവണയും ഷീരൻ അർജിതിനൊപ്പം വേദിയിലെത്തുമെന്നു വാർത്തകളുണ്ട്. സഫയർ എന്നു പേരിട്ട ഷീരന്റെ അടുത്ത ട്രാക്ക് അപ്പോഴായിരിക്കും അവതരിപ്പിക്കുക.
ഞാൻ സാധാരണക്കാരൻ
പാട്ടുപാടുക കൂടി ചെയ്യുന്ന ഒരു സാധാരണക്കാരനാണ് ഞാൻ. ലണ്ടനിൽ വീണ്ടും പാടാൻ അവസരം ലഭിക്കുന്നതിൽ വിനയാന്വിതനാകുന്നു. ഇതൊരു ചരിത്രമാണെങ്കിൽ ഞാൻ ഏറെ അനുഗൃഹീതനാണ്- അർജിത് സിംഗ് പറയുന്നു.
എന്നാൽ, അത്ര സാധാരണമായല്ല അർജിത് സിംഗിന്റെ പാട്ടുജീവിതം മുന്നോട്ടുപോകുന്നത്. ആഗോള ജനപ്രിയ ഗായകൻ എന്ന നിലയിൽ ഏറ്റവും മുന്നിൽ നടക്കുന്നവരിൽ ഒരാളാണ് അർജിത്.
സ്പോട്ടിഫൈ മ്യൂസിക് സ്ട്രീമിംഗ് ആപ്പിൽ ഏറ്റവുമധികം പേർ ഫോളോ ചെയ്യുന്ന ആർട്ടിസ്റ്റ്. 14 കോടി പേരാണ് അർജിതിനെ ഫോളോ ചെയ്യുന്നത്. സൂപ്പർതാരങ്ങളായ ടെയ്ലർ സ്വിഫ്റ്റ്, എഡ് ഷീരൻ, അരിയാന ഗ്രാൻഡ് തുടങ്ങിയവരെ പിന്തള്ളിയാണ് അർജിത് ഒന്നാമതെത്തിയത്.
അതിനേക്കാൾ കൗതുകമൊന്നുണ്ട്- ഒരൊറ്റ ഇംഗ്ലീഷ് ഗാനംപോലും പാടിയിട്ടല്ല അർജിത് ഈ സ്ഥാനത്തെത്തിയത്!
ടെയ്ലർ സ്വിഫ്റ്റായിരുന്നു ഏറെക്കാലം ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷമാണ് അർജിത് മുന്നിലെത്തിയത്. ഇതിന്റെ പേരിൽ ആരാധകർ സോഷ്യൽ മീഡിയയിൽ വൻ ആഘോഷവും നടത്തിയിരുന്നു.
ക്ലാസിക്കലിനു ഭാവിയില്ല!
ബംഗാളിലെ മുർഷിദാബാദിനടുത്ത ജിയാഗഞ്ചിൽ ജനിച്ച അർജിത് സിംഗ് ചെറുപ്രായത്തിൽത്തന്നെ പാട്ടു പഠിച്ചുതുടങ്ങി. അമ്മയുടെയും അച്ഛന്റെയും കുടുംബങ്ങളുടെ സംഗീതപാരന്പര്യം അർജിതിനു പകർന്നുകിട്ടിയിരുന്നു. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിനു വലിയ ഭാവിയില്ലെന്ന ഗുരു രാജേന്ദ്ര പ്രസാദ് ഹസാരിയുടെ വിലയിരുത്തലാണ് അർജിതിനെ റിയാലിറ്റി ഷോയിൽ എത്തിച്ചത്.
പതിനെട്ടാം വയസിൽ പങ്കെടുത്ത ഫെയിം ഗുരുകുൽ എന്ന റിയാലിറ്റി ഷോയിൽനിന്ന് ആറാം സ്ഥാനം മാത്രം നേടി പുറത്തായെങ്കിലും നിർമാതാവ് സഞ്ജയ് ലീലാ ബൻസാലിയുടെ ശ്രദ്ധയിൽ അർജിതിന്റെ സ്വരം ഇടംനേടിയിരുന്നു. സാവരിയാ എന്ന ചിത്രത്തിൽ അദ്ദേഹം അവസരം നൽകി.
അർജിതിന്റെ പാട്ട് സിനിമയിൽ വന്നില്ലെന്നു മാത്രം. പിന്നീട് ഏതാനും ആൽബങ്ങളിൽ പാടി. മറ്റൊരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഒന്നാം സമ്മാനമായി നേടിയ തുകകൊണ്ട് സ്വന്തമായി റിക്കാർഡിംഗ് സ്റ്റുഡിയോ സ്ഥാപിച്ചു പാട്ടുകളുണ്ടാക്കി. പ്രശസ്തരായ സംഗീതസംവിധായകർക്കു വേണ്ടി പ്രോഗ്രാമറായും പ്രൊഡ്യൂസറായും പ്രവർത്തിച്ചു.
മർഡർ 2 എന്ന ചിത്രത്തിലെ ഫിർ മൊഹബ്ബത് ആയിരുന്നു ആദ്യം ബോളിവുഡിൽ പാടിയ പാട്ട്. ആഷിഖി 2 എന്ന ചിത്രത്തിനു വേണ്ടി പാടിയ തും ഹി ഹോ എന്ന പാട്ട് പുറത്തിറങ്ങിയതോടെ അർജിതിന്റെ കരിയർ ഗ്രാഫ് മാറിമറിഞ്ഞു. പുരസ്കാരങ്ങളും തുടർന്ന് കൈനിറയെ പാട്ടുകളും തേടിയെത്തി. വിവിധ ഭാഷകളിലേക്ക് ആ സ്വരം ഒഴുകി. തുടർന്നുള്ളത് ചരിത്രമാണ്.
ഹിന്ദിയിൽനിന്നു ഹൃദയംതൊടുന്ന പാട്ടുകളുണ്ടാകുന്നത് കുറഞ്ഞ കാലത്തും അർജിത് പാടിയാൽ പാട്ടു ഹിറ്റാകുമെന്ന സ്ഥിതിവന്നു. ഭൂഖണ്ഡങ്ങൾ കടന്ന് ആരാധകരുണ്ടായി.
ശബ്ദം സംരക്ഷിക്കാൻ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല എന്നതാണ് അർജിതിന്റെ ഒരു സവിശേഷത.
എന്നിട്ടും എല്ലാ നായകന്മാർക്കും ആ സ്വരം ഇണങ്ങി. എല്ലാത്തരം സംഗീതവും അയാൾക്കു വഴങ്ങി. ക്രിക്കറ്റും ബാഡ്മിന്റണും അത്യാവശ്യം എഴുത്തും ഇഷ്ടമാണ് അർജിത്തിന്. ഫുട്ബോളിന്റെ കാര്യമാണല്ലോ തുടക്കത്തിൽ പറഞ്ഞത്. ഒരു ഫുട്ബോൾ ഭ്രാന്തൻകൂടിയാണ് അർജിത്. ഇഷ്ട ക്ലബ് ഏതാണെന്നുകൂടി കേൾക്കാം- മാഞ്ചസ്റ്റർ യുണൈറ്റഡ്.