Kerala
കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാലാ യൂണിയന് സംഘടിപ്പിച്ച ദേശീയ സെമിനാറിന് അനുവദിച്ച തുക തിരിച്ചടയ്ക്കാനുള്ള വൈസ് ചാന്‍സലറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
മുന്‍കൂറായി നല്കിയ 2,81,250 രൂപ തിരികെ നല്‍കണമെന്ന ഓഗസ്റ്റ് ഒന്നിലെ ഉത്തരവ് ചോദ്യം ചെയ്തു സര്‍വകലാശാലാ യൂണിയനും ജനറല്‍ സെക്രട്ടറി പി.എസ്. അമലും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഇടക്കാല ഉത്തരവ്.
സര്‍വകലാശാലയോടും വിസിയോടും രജിസ്ട്രാറോടും വിശദീകരണം തേടിയ കോടതി ഹര്‍ജി വീണ്ടും ഒക്ടോബർ ഒമ്പതിന് പരിഗണിക്കാന്‍ മാറ്റി.
സെമിനാറിന്റെ പോസ്റ്ററില്‍ പാറ്റയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനുള്ള പ്രതികാരമായാണു വിസിയുടെ നടപടിയെന്നാരോപിച്ചാണു ഹര്‍ജി നല്‍കിയത്.
ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ, പോസ്റ്ററുകളുടെ പേരില്‍ സര്‍വകലാശാല ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പരിപാടികളില്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നു വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
പോസ്റ്ററുകളില്‍ രാഷ്ട്രീയ ചിഹ്നങ്ങളോ മുദ്രാവാക്യങ്ങളോ ഇല്ലെന്ന് യൂണിയന് ഭാരവാഹികള്‍ വിശദീകരണം നല്‍കിയെങ്കിലും ഇതു തള്ളിയാണ് തുക തിരിച്ചടയ്ക്കാന്‍ വിസി ഉത്തരവിട്ടത്.
Kerala
കൊച്ചി: വിവിധ ബോര്‍ഡുകളുടെയടക്കം തലപ്പത്തു അഴിമതിക്കാരെ നിയമിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നു ഹൈക്കോടതി.
അഴിമതി പ്രവണതയുള്ളവരുടെ നിയമനം അഴിമതികളും ക്രമക്കേടുകളും ആവര്ത്തിക്കാനിടയാക്കുമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വാക്കാല്‍ ചൂണ്ടിക്കാട്ടി.
സിബിഐ അന്വേഷിക്കുന്ന കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രതിയായ കെ.എ. രതീഷ് മൂന്ന് പ്രധാന സ്ഥാപനങ്ങളുടെ മേധാവിയായി തുടരുന്നത് ചോദ്യം ചെയ്ത് അഡ്വ. കെ.എം. ഷാജഹാന് നല്കിയ ഹര്‍ജി പരിഗണിക്കവെയാണു കോടതിയുടെ മുന്നറിയിപ്പ്.
ഹര്‍ജി പരിഗണിക്കവേ, രതീഷ് ചുമതലകള്‍ രാജിവച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി.
Kerala
കൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ട എം. ഗീതാനന്ദനടക്കം ആദിവാസി ഗോത്ര മഹാസഭ നേതാക്കള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്കി.
ജൂലൈ 31ലെ കല്‍പ്പറ്റ സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാനന്ദനുപുറമെ പ്രതികളായ ബിനു, രമേശന്, അനില്‍കുമാര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയത്.
ഗൂഢാലോചനക്കുറ്റം മാത്രമേ പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെട്ടിട്ടുള്ളൂവെന്ന് കോടതിതന്നെ നിരീക്ഷിച്ചിട്ടും മറ്റു കുറ്റങ്ങളില്‍ ശിക്ഷിച്ചത് നിയമപരമല്ലെന്നാണു ഹര്‍ജിയിലെ പ്രധാന വാദം.
സംസ്ഥാനസര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും മുന്‍കൂര്‍ അനുമതിയില്ലാതെയാണു സിബിഐ അന്വേഷണം നടത്തിയതെന്നും അന്വേഷണവും അതിന്റെ അടിസ്ഥാനത്തിലുള്ള കോടതിവിധിയും നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
Kerala
തിരുവനന്തപുരം: എസ്. ശ്രീജിത്തിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിൽ സർക്കാർ നടപടിയിൽ ഹൈക്കോടതിക്ക് എന്തു തീരുമാനം വേണമെങ്കിലും എടുക്കാമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
സർക്കാറിനു മുന്നിൽ ഒരു ഒഴിവ് വരുന്പോൾ ചെയ്യേണ്ട നടപടിക്രമം പൂർത്തിയാക്കുക മാത്രമാണു ചെയ്തത്. സർക്കാറിന് മുന്നിലെത്തിയ ഫയലിൽ ശ്രീജിത്തിനെതിരേ വിജിലൻസ് കേസില്ല. വിജിലൻസ് കേസ് വന്നേക്കും എന്ന് പറഞ്ഞ് ഒരാളുടെ സ്ഥാനക്കയറ്റം എന്തിനു തടയണമെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രഥമദൃഷ്ട്യാ ഗുരുതരമായ തെറ്റ് ചെയ്തതായി കണ്ടെത്തിയതുകൊണ്ടാണു തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗണ്‍സിലർ സുഗതന് അവധി അനുവദിക്കുന്നതിന് അനുകൂലമായി എഴുതിയ തദ്ദേശ വകുപ്പ് അണ്ടർസെക്രട്ടറിയെ സസ്പെൻഡ് ചെയ്തത്. അന്വേഷണം നടത്തിയാണ് സർക്കാർ അവർക്കെതിരേ നടപടിയെടുത്തത്. മന്ത്രി കൊടുത്തതല്ല, നിർദേശം.
ബോധപൂർവം ഒരാളെ സഹായിക്കാൻ വേണ്ടി ചെയ്തതായി പ്രഥദൃഷ്ട്യാ മനസിലായതിനാലാണു സസ്പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തീകരിച്ച ശേഷം തുടർനടപടിയെടുക്കും.
ബിജെപിക്ക് അനുകൂലമായി റിപ്പോർട്ട് കൊടുത്തയാളെ സസ്പെൻഡ് ചെയ്താൽ അവർ അണ്ടർ സെക്രട്ടറിയെ പിന്തുണയ്ക്കുമെന്നത് സ്വാഭാവികമാണല്ലോയെന്ന്, ബിജെപി പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പോസ്റ്റില്ലാത്ത സമയത്ത്
നിയമിച്ചതുകൊണ്ടായിരിക്കും 13 കെഎഎസുകാർ തസ്തികയില്ലാതെ ഇരിക്കാൻ കാരണം. അവരെ വഴിയാധാരമാക്കാൻ കഴിയില്ലല്ലോ എന്നും ഒരുപാട് ക്രമക്കേടുകൾ ഇത്തരം കാര്യങ്ങളിൽ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: നടി ആക്രമണക്കേസിലെ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിക്കണമെന്ന രണ്ടാംപ്രതി മാര്ട്ടിന് ആന്റണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.
20 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധിക്കെതിരേ നല്കിയ അപ്പീലിലെ ആവശ്യമാണു ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് തള്ളിയത്.
ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഡ്രൈവര്‍ മാത്രമാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഹര്ജിക്കാരന് ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും നേരിട്ടു പങ്കെടുത്തതായി കോടതി ചൂണ്ടിക്കാട്ടി.
കുറ്റകൃത്യത്തിനുശേഷം തെളിവ് നശിപ്പിക്കാന്‍ പ്രതിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിട്ടുണ്ട്. സമാനതകളില്ലാത്ത കുറ്റകൃത്യമാണു നടന്നത്. ഇരയുടെ മൊഴി അവിശ്വസിക്കേണ്ട ഒരു സാഹചര്യവുമില്ല.
കുറ്റകൃത്യത്തിന്റെ ഗൗരവം, സമൂഹത്തിലുണ്ടാക്കിയ ആഘാതം, സ്ത്രീകളുടെ സുരക്ഷ എന്നിവ പരിഗണിക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തേ ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കമുള്ളവരുടെ ഹര്‍ജികളും കോടതി തള്ളിയിരുന്നു.
Kerala
കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി.എസ്. അജിത്തിനെ ഉള്‍പ്പെടുത്തി താത്കാലിക കമ്മിറ്റിക്കു രൂപം നല്കിയ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.
എൻറോള്‍മെന്റിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കമ്മിറ്റിയുണ്ടാക്കിയ നടപടി ചോദ്യംചെയ്തു അഭിഭാഷകരായ പ്രസാദ് ചന്ദ്രന്, ബാര്‍ കൗണ്‍സില്‍ അംഗം യശ്വന്ത് ഷേണായ് എന്നിവര്‍ നല്കിയ ഹർജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഇടക്കാല ഉത്തരവ്.
സംസ്ഥാന ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പുഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ നിലവിലെ അംഗങ്ങളെ മാത്രമേ എൻറോള്‍മെന്റ് കമ്മിറ്റിയിലേക്കോ മറ്റു ചുമതലകളിലേക്കോ നിയോഗിക്കാനാകൂവെന്നു വിലയിരുത്തിയാണ് ഉത്തരവ്.
എൻറോള്‍മെന്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍സ്ഥാനം ബാര്‍ കൗണ്‍സില്‍ എക്സ് ഒഫീഷ്യോ അംഗമായ അഡ്വക്കറ്റ് ജനറലിനായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പുഫലം ജൂണ്‍ 16ന് പ്രസിദ്ധീകരിച്ചെങ്കിലും വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന വിഷയം സുപ്രീംകോടതി പരിഗണനയിലായതിനാല്‍ കൗണ്‍സില്‍ യോഗം ചേരാനായിട്ടില്ല.
Kerala
കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു ഹൈക്കോടതി.
തെരുവുനായ്ക്കളുടെ നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമായതിനാല്‍ വീഴ്ച വരുത്തിയാല്‍ മറുപടി പറയാനും അധികൃതര്‍ക്കു ബാധ്യതയുണ്ട്.
തെരുവുനായ്ക്കളെ പിടികൂടാനും വന്ധ്യംകരിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. ഇതിനായി മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും നായ്ക്കളുടെ കണക്കെടുപ്പ് നടത്തണമെന്നുമാണ് നിയമം. ഫണ്ട് ലഭ്യമല്ല എന്ന കാരണത്താല്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ജസ്റ്റീസുമാരായ സതീഷ് നൈനാന്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
2007ല്‍ റോഡില്‍വച്ച് തെരുവുനായയുടെ കടിയേറ്റ 70കാരന് 10,000 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള വിധി ചോദ്യം ചെയ്തു കണ്ണൂര്‍ എരുവേശി പഞ്ചായത്ത് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി തള്ളിയാണു ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള ചുമതലയുണ്ടെങ്കിലും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ വ്യവസ്ഥയും ജനന നിയന്ത്രണ ചട്ടങ്ങളും അതിനു തടസമാണെന്നായിരുന്നു പഞ്ചായത്തിന്റെ വാദം.
എന്നാല്‍, പൊതുനിരത്തുകള്‍ ആരുടെ നിയന്ത്രണത്തിലാണോ അവര്‍ക്ക് അതുപയോഗിക്കാന്‍ അവകാശപ്പെട്ടവരോട് ഉത്തരവാദിത്വമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും ഓരോ തദ്ദേശ സ്ഥാപനത്തിനും നിര്‍ബന്ധിത ചുമതലയുണ്ട്. തെരുവുനായ്ക്കളെ പിടികൂടാനും നശിപ്പിക്കാനും പ്രത്യേക പരിശീലനം ലഭിച്ചവരെ നിയമിക്കാന്‍ തദ്ദേശ സ്ഥാപനത്തിന് അധികാരമുണ്ട്.
വളര്‍ത്തുനായ്ക്കള്‍ക്കു ലൈസന്‍സും തെരുവുനായ്ക്കളുടെ എണ്ണം പെരുകാതിരിക്കാന്‍ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പും ഉറപ്പുവരുത്തണം.
പരാതികള്‍ ഇല്ലെങ്കിലും ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.
നായയുടെ ആക്രമണമുണ്ടായാല്‍ ആറുമാസത്തിനകം കേസ് നല്‍കണമെന്ന പഞ്ചായത്തീരാജ് നിയമത്തിലെ നിബന്ധന ഇത്തരം സംഭവങ്ങളില്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: അനധികൃത ഫ്ലക്സുകളുടെയും ബോര്‍ഡുകളുടെയും കാര്യത്തില്‍ നിയമലംഘനം തുടര്‍ന്നാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി.
കോടതി ഉത്തരവുകള്‍ ലംഘിച്ച് അനധികൃത ബോര്‍ഡുകള്‍ വ്യാപകമാകുന്നതായി അമിക്കസ് ക്യൂറി നല്കിയ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇക്കാര്യം വ്യക്തമാക്കിയത്.
കോടതി ഉത്തരവ് അംഗീകരിച്ചിട്ടും എന്തുകൊണ്ടാണു സംസ്ഥാനത്ത് സര്‍ക്കാര്‍ തമിഴ്നാട് സ്വീകരിച്ചതുപോലെ നിരോധനമടക്കം നടപടികള്‍ സ്വീകരിക്കാത്തതെന്ന് കോടതി ചോദിച്ചു.
കോടതി നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ എന്തു നടപടി സ്വീകരിച്ചെന്ന് സര്‍ക്കാര്‍ അറിയിക്കണം. തങ്ങളുടെ പരിധിയിലുള്ള മേഖലകളില്‍നിന്ന് അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാനും ഭാവിയില്‍ സ്ഥാപിക്കാതിരിക്കാനും തദ്ദേശഭരണ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.
കൊല്ലത്തും തിരുവനന്തപുരത്തും അനധികൃത ഫ്ലക്സുകളും ബോര്‍ഡുകളും സ്ഥാപിച്ചിട്ടുള്ളതായി ഹര്‍ജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാര്‍, മതസ്ഥാപനങ്ങള്‍, മര്‍ച്ചന്റ്സ് അസോസിയേഷനുകള്‍, സംഘടനകള്‍ തുടങ്ങിയവരാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. നിയമലംഘനം തുടര്‍ന്നാല്‍ നഗരകാര്യ ജോയിന്റ് ഡയറക്ടര്‍മാര്‍ കോടതിയില്‍ നേരിട്ടു ഹാജരാകേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി നല്കി.
Kerala
കൊച്ചി: ഐഎച്ച്ആര്‍ഡി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 58ല്‍നിന്ന് 60 ആക്കി ഉയര്‍ത്തിയ തീരുമാനം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
വിരമിക്കല്‍ പ്രായം ഉയര്‍ത്താനുള്ള മന്ത്രിസഭാതീരുമാനത്തിനും ഉത്തരവ് പ്രാബല്യത്തില്‍ വന്നതിനും ഇടയിലുള്ള കാലയളവില്‍ വിരമിച്ചവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളോടെയും സര്‍വീസ് നീട്ടി നല്കിയ ഉത്തരവാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.
2025 മേയ് 28ന് ഐഎച്ച്ആര്‍ഡി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും 2025 ഓഗസ്റ്റ് 13 മുതലാണ് ഉത്തരവിലൂടെ ഇതു പ്രാബല്യത്തില്‍ വന്നത്. ഈ കാലയളവിനകത്ത് വിരമിച്ചവര്‍ക്ക് ഗുണകരമാകണമെന്നു നിരീക്ഷിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.
എന്നാല്‍ ഇവര്‍ വിരമിച്ച ഒഴിവില്‍ സ്ഥാനക്കയറ്റം ലഭിച്ച ചില ജീവനക്കാർ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ നല്കിയ അപ്പീല്‍ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതും എന്നു നടപ്പാക്കണമെന്നതും സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും കോടതിക്ക് ഇടപെടാനാകില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അതേസമയം സിംഗിള്‍ ബെഞ്ച് ഉത്തരവുപ്രകാരം ജോലിയില്‍ തിരികെ പ്രവേശിച്ചവരുടെ കാര്യത്തില്‍ മറ്റു സര്‍വീസ് ആനകൂല്യങ്ങള്ക്കു പരിഗണിക്കാതെ ജോലി ചെയ്ത കാലയളവിലെ ശമ്പളം അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Kerala
കൊച്ചി: എഡിജിപി എസ്. ശ്രീജിത്തിനെതിരേ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ദിപിന് എടവന നല്കിയ പരാതിയില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
എസ്. ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ പരാതിക്കാരനെ തനിച്ചു കേട്ട് തീരുമാനമെടുത്തശേഷം റിപ്പോര്‍ട്ട് നല്കാന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വിജിലന്‍സിന്റെ ചുമതലയുള്ള ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്കി.
അതേസമയം, കോടതി നിര്‍ദേശപ്രകാരം നേരത്തേ നിശ്ചയിച്ച ഹിയറിംഗില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആഭ്യന്തരവകുപ്പിനെ കോടതി വിമര്‍ശിച്ചു.
Kerala
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരിതപൂര്‍ണമായ അവസ്ഥ കണ്ടിട്ടും പതറാത്തവര്‍ മനുഷ്യരല്ലെന്നു ഹൈക്കോടതി. അത്രയേറെ ഞെട്ടിക്കുന്ന അവസ്ഥയാണ് ഇവിടുത്തെ അന്തേവാസികള്‍ നേരിടുന്നത്. മൃഗങ്ങളെ പാര്‍പ്പിക്കാൻ പോലുമുള്ള സൗകര്യമില്ല. രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന മുറികളെ സെല്‍ എന്നൊന്നും പറയാനാകില്ല.
മതിയായ വെളിച്ചം കയറുന്നില്ല. അവര്‍ അനുഭവിക്കുന്ന ദുരിതം വാക്കുകളില്‍ വിവരിക്കാനാകില്ല. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണു മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്നതെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും പണം തടസമാകരുതെന്നും കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം, തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രവും അടുത്ത ദിവസം ജഡ്ജിമാര്‍ നേരിട്ടു സന്ദര്‍ശിക്കും.
മാനസികാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള പടി മുതല്‍ അന്തേവാസികളുടെ ദുരിതം തുടങ്ങുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടിടത്തും പഴയ നൂറ്റാണ്ടുകളിലെ അവസ്ഥയാണു നിലനില്‍ക്കുന്നത്.
സെല്ലിനുള്ളില്‍ മുറിയുടെ നടുക്കാണ് മറപോലുമില്ലാതെ ശൗചാലയം സ്ഥിതിചെയ്യുന്നത്. ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണു നിലവിലെ അവസ്ഥയിലെങ്കിലും സ്ഥാപനങ്ങളെ കൊണ്ടുപോകാനാകുന്നതെന്നും കോടതി പറഞ്ഞു.
Kerala
കൊച്ചി: മെഡിസെപ് പദ്ധതിയുടെ ഭാഗമായി പട്ടികയില്‍ ചേര്‍ത്തിട്ടില്ലാത്ത ആശുപത്രിയില്‍ ചികിത്സ നല്കിയാലും പദ്ധതിയുടെ ഇന്‍ഷ്വറന്‍സ് ക്ലെയിം നിരസിക്കാനാകില്ലെന്നു ഹൈക്കോടതി.
ചികിത്സയുടെ അടിയന്തര സ്വഭാവവും ചെലവഴിച്ച തുകയുടെ വ്യക്തമായ തെളിവുകളും പരിശോധിച്ച് മെഡിസെപ് ആനുകൂല്യം നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയാണു വേണ്ടതെന്നും ജസ്റ്റീസ് വിജു ഏബ്രഹാം വ്യക്തമാക്കി. പോലീസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കൊട്ടാരക്കര സ്വദേശി അനില്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
ബോണ്‍ മാരോ കാന്‍സര്‍ (മജ്ജ) ബാധിതനായ അനില്‍കുമാറിന് വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി പോലീസ് വകുപ്പില്‍നിന്നും മുന്‍കൂട്ടി അനുമതി ലഭിച്ചിരുന്നു. ഒരു കോടിയോളം രൂപ ചികിത്സയ്ക്കായി ചെലവായി. ആദ്യം ചികിത്സ തേടിയ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു മതിയായ സൗകര്യമില്ലാത്തതിനാല്‍ എറണാകുളം അമൃത ആശുപത്രിലേക്ക് മാറ്റേണ്ടിവന്നു.
എന്നാല്‍, ഈ ആശുപത്രി മെഡിസെപ് ഇന്‍ഷ്വറന്‍സില്‍ എംപാനല്‍ ചെയ്തതല്ലെന്ന കാരണം കാട്ടി ഇന്‍ഷ്വറന്‍സ് അധികൃതര്‍ ക്ലെയിം അപേക്ഷ തള്ളി. വര്‍ഷങ്ങളായി ഇന്‍ഷ്വറന്‍സ് പ്രീമിയം തുക കൃത്യമായി അടയ്ക്കുന്ന ജീവനക്കാരനാണെന്നും അര്‍ഹമായ ആനുകൂല്യം സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് തടഞ്ഞുവയ്ക്കുന്നത് ന്യായമല്ലെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, അടിയന്തര ഘട്ടങ്ങളില്‍ ജീവന് രക്ഷിക്കാന്‍ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തേടേണ്ടി വരുമ്പോള്‍ ആശുപത്രി ഇന്‍ഷ്വറന്‍സ് പാനലില്‍ ഉണ്ടോ എന്നതു മാത്രം നോക്കി ക്ലെയിം നിരസിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.
എംപാനല്‍ ചെയ്തിട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ അപേക്ഷ തള്ളാനാകില്ല. ഹാജരാക്കിയ ബില്ലുകളുടെ വിശ്വസനീയതയും ചികിത്സയുടെ നിജസ്ഥിതിയും മാത്രം പരിഗണിച്ച് ഒരു മാസത്തിനുളില്‍ അര്‍ഹമായ മുഴുവന്‍ തുകയും ഹര്‍ജിക്കാരനു നല്‍കാനും മെഡിസെപ് ജില്ലാ അധികൃതര്‍ക്കു കോടതി നിര്‍ദേശം നല്കി.
Kerala
കൊച്ചി: ഓണ്‍ലൈന്‍ ചാനലിലൂടെ നടി ലക്ഷ്മിപ്രിയ തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു നടി അന്‍സിബ ഹസന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ക്രിമിനല്‍ കേസെടുക്കാനുള്ള ആവശ്യം അനുവദിക്കാതെ മാനനഷ്ടത്തിനു കേസെടുക്കാമെന്ന എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരേയാണു ഹര്‍ജി.
Kerala
കൊച്ചി: സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളവരുമാനം നോണ്‍ക്രീമിലെയര്‍ വരുമാനപരിധി നിശ്ചയിക്കുമ്പോള്‍ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി.
ശമ്പളവരുമാനവും കാര്‍ഷികവരുമാനവും കൂട്ടിച്ചേര്‍ത്തു പരിഗണിക്കരുതെന്ന സര്‍ക്കാര്‍ നിബന്ധനയുടെ ലക്ഷ്യം ശമ്പളവരുമാനം പൂര്‍ണമായും ഒഴിവാക്കണമെന്നല്ല. രണ്ടുതരം വരുമാനങ്ങളും വെവ്വേറെ കണക്കാക്കണമെന്നാണെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
പ്രഫഷണല്‍ കോഴ്സുകളിലെ പ്രവേശനത്തിനു സംവരണത്തിനായി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിലെ സീനിയര്‍ വൈസ് പ്രസിഡന്റിന്റെ മകളും യുകെയിലെ ബാര്‍ക്ലേയ്സ് ബാങ്കില്‍ ലീഡ് സൊല്യൂഷന് ആര്‍ക്കിടെക്ടായ പ്രവാസിയുടെ മകനും നല്കിയ ഹര്‍ജികള്‍ തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
പ്രതിവര്‍ഷം 1.12 കോടി രൂപയിലധികം വാര്‍ഷിക ശമ്പളവരുമാനവും ആഡംബര കാറുകളും ഫ്ലാറ്റുകളും ആദ്യ ഹര്‍ജിക്കാരന്റെ പിതാവിനു സ്വന്തമായുണ്ടെന്നും 33 ലക്ഷം രൂപയാണു രണ്ടാം ഹര്‍ജിക്കാരന്റെ പിതാവിന്റെ വാര്ഷികശമ്പളമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പിന്നാക്കവിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്കു സംവരണ ആനുകൂല്യം ഉറപ്പാക്കാനാണ് ക്രീമിലെയര്‍ പരിധി നിശ്ചയിച്ചിട്ടുള്ളതെന്നും ഉയര്‍ന്ന വരുമാനമുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാപരമായ തുല്യനീതിക്കു വിരുദ്ധമാണെന്നും വിലയിരുത്തിയ കോടതി ഹര്‍ജിക്കാര്‍ക്കു നിലവിലെ മാനദണ്ഡപ്രകാരം നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയില്ലെന്നു വ്യക്തമാക്കി.
സ്വകാര്യമേഖലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ക്രീമിലെയര്‍ പരിധിയില്‍നിന്ന് ഒഴിവാക്കുന്നത് അര്‍ഹരായ മറ്റു പിന്നാക്ക വിഭാഗക്കാരുടെ അവസരം നഷ്ടപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ വരവും ചെലവും ഒരു രൂപയുടേതാണെങ്കില്‍ പോലും കണക്കില്‍ വരണമെന്നും കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി.
ഓഡിറ്റിംഗിലെ കാലതാമസം അംഗീകരിക്കാനാകില്ലെന്നും ഓഡിറ്റിഗ് യഥാസമയം പൂര്‍ത്തിയാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
Kerala
കൊച്ചി: കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍മാര്‍ക്ക് അനുയോജ്യമായ രീതിയില്‍ ആര്‍ത്തവ അവധിനയം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി. തീവ്രമായ ആര്‍ത്തവ പ്രശ്നങ്ങള്‍ ആരോഗ്യത്തെയും ജോലിയെയുമൊക്കെ ബാധിക്കുന്നതിനാല്‍ അവധി അവര്‍ക്ക് ഗുണകരമാകുമെന്നും ജസ്റ്റീസ് വിജു ഏബ്രഹാം വ്യക്തമാക്കി.
ആര്‍ത്തവ അവധി അനുവദിക്കണമെന്ന കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍മാരുടെ നിവേദനത്തില്‍ മൂന്നു മാസത്തിനകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടു ദിവസത്തെ ശമ്പളത്തോടെ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്കിയ നിവേദനത്തില്‍ കെഎസ്ആര്‍ടിസിയെ കൂടി കേട്ട് തീരുമാനമെടുക്കാനാണ് നിര്‍ദേശം. നിവേദനത്തില്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി ചില വനിത കണ്ടക്ടര്‍മാര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
കര്‍ണാടകയില്‍ മാസത്തില്‍ ഒരു ദിവസം വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചിട്ടുണ്ടെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. കേരളത്തില്‍ സര്‍വകലാശാല വിദ്യാര്‍ഥിനികള്‍ക്കും അവധി അനുവദിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ മൂവായിരത്തോളം വനിത ജീവനക്കാര്‍ക്കും അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം.
ഏറെനേരം നില്‍ക്കുകയും നടക്കുകയും ചെയ്യേണ്ട ജോലിയാണ് ഹര്‍ജിക്കാരുടേതെന്ന് കോടതി ചൂണ്ടിക്കാട്ടി. വൃത്തിയുള്ള വിശ്രമ സൗകര്യമടക്കം പരിമിതവുമാണ്. അതിനാല്‍ നടപടി വേണ്ടതുണ്ട്.
സ്ത്രീ ജീവനക്കാരില്‍ ആര്‍ത്തവം ചെലുത്തുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങളെ അംഗീകരിക്കുന്ന പുരോഗമനപരമായ ക്ഷേമ നടപടിയാണ് ആര്‍ത്തവ അവധി. സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതിനും നീതിയുക്തവും മാനുഷികവുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിനും പിന്തുണയേകുന്ന ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്നതാണ് ഈ അവധിയെന്നും കോടതി പറഞ്ഞു.
Kerala
കൊച്ചി: ഭാര്യക്കും കുഞ്ഞിനും ജീവനാംശം നല്‍കാത്തത് ഭര്‍തൃവീട്ടില്‍ സ്ത്രീ ഗാര്‍ഹിക പീഡനത്തിനിരയായി എന്നതിന് ഏറ്റവും വലിയ തെളിവെന്നു ഹൈക്കോടതി. നടപടി സാമ്പത്തിക പീഡനമായതിനാല്‍ ഗാര്‍ഹികപീഡന പരിധിയില്‍ വരുമെന്നും ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
ഗാര്‍ഹിക പീഡനക്കേസില്‍ ഭാര്യക്കും മകള്‍ക്കും പ്രതിമാസം 10,000 രൂപവീതം ജീവനാംശവും ഭാര്യക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന ചിറ്റൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്തു പാലക്കാട് പുതുശേരി സ്വദേശിയായ ഭര്‍ത്താവ് നല്കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. മജിസ്ട്രേറ്റ് കോടതി ഉത്തരവ് പാലക്കാട് സെഷന്‍സ് കോടതിയും നേരത്തേ ശരിവച്ചിരുന്നു.
ഭാര്യ സ്വകാര്യ കോളജില്‍ അധ്യാപികയാണെന്നും ജീവനാംശത്തിന് അര്‍ഹതയില്ലെന്നും ജീവനാംശം നല്‍കാനുള്ള സാമ്പത്തികശേഷിയില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍, എട്ടു മാസം മാത്രം താത്കാലിക ജോലി ചെയ്തത് ജീവനാംശം നിഷേധിക്കാന്‍ മതിയായ കാരണമല്ലെന്നു കോടതി വ്യക്തമാക്കി.
സാമ്പത്തികശേഷി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണം. ഭര്‍ത്താവിന് ആരോഗ്യപ്രശ്നങ്ങളില്ല. നിലവിലെ ജീവിതച്ചെലവ് പരിഗണിക്കുമ്പോള്‍ അനുവദിച്ച തുക അമിതമല്ലെന്നും ജീവനാംശം നല്കാന് ഭര്‍ത്താവിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. സാമ്പത്തിക ഇടപാടുകളിലെ പരാതികളിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഓഡിറ്റ് റിപ്പോർട്ടും കോടതി ഇന്ന് വിശദമായി പരിശോധിക്കും.
സ്വർണം, വെള്ളി, കുങ്കുമപ്പൂവ് തുടങ്ങി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കൾ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കൂടാതെ കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക പരിശോധന നടത്തിയിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾ ദേവസ്വം ബോർഡ് തള്ളിക്കളഞ്ഞിരുന്നു.
ക്ഷേത്രത്തിൽ നിന്ന് ഒരു തരി സ്വർണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബോർഡിന്റെ വാദം. വിഷയത്തിൽ നിലവിലുള്ള സാഹചര്യം നേരിട്ട് ഹാജരായി വിശദീകരിക്കാൻ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: വയനാട് കള്ളാടിയില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കുണ്ടെന്ന് ഹൈക്കോടതി.
പരിസ്ഥിതി അനുമതി ലഭിച്ചതിനാല്‍ ഇതുമായി ബന്ധപ്പെട്ടു തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന അഥോറിറ്റി നിലപാടിനെ വിമര്‍ശിച്ചാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. ഉത്തരവാദിത്വത്തില്‍നിന്ന് അഥോറിറ്റിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു കോടതി വ്യക്തമാക്കി.
സംഭവത്തില്‍ ദുരന്തനിവാരണ അഥോറിറ്റിയുടെ വീഴ്ച ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി നേരത്തേ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ മറുപടി നല്കാന് സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റി.
മണ്ണിടിച്ചില്‍ സാധ്യതയുള്ള മറ്റിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും മുന്‍കരുതല്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. ചൂരല്‍മല ദുരന്തത്തെത്തുടര്‍ന്ന് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് കള്ളാടി വിഷയവും പരിഗണിക്കുന്നത്.
Kerala
കൊച്ചി: നിലവിലുള്ളതും കാലാവധി കഴിഞ്ഞു പോയവരുമായ എംപി, എംഎല്‍എമാര്‍ ഉള്‍പ്പെട്ട തീര്‍പ്പാകാത്ത കേസുകള്‍ സംബന്ധിച്ച കണക്കുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി.
ജൂണ്‍ 30 വരെ വിവിധ കോടതികളിലായി ജനപ്രതിധികള്‍ പ്രതികളായ 555 കേസുകള്‍ നിലവിലുള്ളതായി ഹൈക്കോടതി അഡ്മിനിസ്ട്രേഷന് വിഭാഗവും 256 കേസുകള്‍ ഉള്ളതായി പോലീസ് മേധാവിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പൊരുത്തക്കേട് പരിഹരിച്ചു കൃത്യമായ കണക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി ഭാവിയില്‍ റിപ്പോർട്ട് നല്കുമ്പോള് പോലീസ് മേധാവി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നല്കി.
ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ പുരോഗതി വിലയിരുത്താന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം 2021ല്‍ സ്വമേധയാ എടുത്ത കേസാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
അഞ്ചു വര്‍ഷത്തിലേറെ പഴക്കമുള്ള 12 കേസുകളിലും രണ്ടു വര്ഷത്തിലേറെയായ 31 കേസുകളിലും വാറന്റോ സമന്‍സോ ഇനിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് ജില്ലാ ജുഡീഷറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ഏറെയും വാറന്റുകള്‍ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇക്കാര്യത്തില്‍ ജില്ലാ ജുഡീഷറിയുടെ കണക്കുകള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് പോലീസ് എഐജിക്കു കോടതി നിര്‍ദേശം നല്കി. തുടര്‍ന്ന് ഹര്‍ജി ഓഗസ്റ്റ് 13ന് പരിഗണിക്കാന്‍ മാറ്റി.
Kerala
കൊച്ചി: വെടിക്കെട്ടിന് അനുമതി നല്കുന്നതുമുതല് അപകടമുണ്ടായാല്‍ കേസെടുക്കുന്നതില്‍ വരെ ശിപാര്‍ശകളുമായി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃശൂര്‍ മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ്, ഇതുമായി ബന്ധപ്പെട്ടു സ്വമേധയാ രജിസ്റ്റർ ചെയ്ത ഹര്‍ജിയില്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വെടിക്കെട്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിശീലനം, സര്‍ട്ടിഫിക്കറ്റ്, ജോലിഭാരം കുറയ്ക്കാന്‍ പ്രവൃത്തിസമയത്തിലെ നിയന്ത്രണം എന്നിവയടക്കം ശിപാര്‍ശകളിലുണ്ട്. വെടിക്കെട്ട് നിര്മാണശാലകള്ക്കു ലൈസന്‍സ് അനുവദിക്കുകയും പുതുക്കുകയും ചെയ്യുന്നതിനുമുമ്പ് പോലീസ്, അഗ്നി രക്ഷാവിഭാഗം, പെസോ, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന വേണം.
നിര്‍മാണശാലകളില്‍ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഒഴിവാക്കാന്‍ കവാടങ്ങളില്‍ കോപ്പര്‍ ഗ്രൗണ്ടിംഗ് പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കണം. പരിശീലനം ലഭിച്ചവര്‍ക്കു മാത്രമേ ഇവിടേക്കു പ്രവേശനം നല്‍കാവൂ. വലിയ അഗ്നിശമന വാഹനങ്ങള്‍ക്കു കടന്നുചെല്ലാന്‍ പാകത്തില്‍ വീതിയുള്ള രണ്ട് റോഡുകള്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജനവാസമേഖലകള്‍ എന്നിവ കണക്കിലെടുത്തു മാത്രമേ വെടിക്കെട്ടിന് അനുമതി നല്‍കാവൂ.
ഉത്സവസീസണുകളില്‍ അനധികൃത നിര്‍മാണവും സംഭരണവും കണ്ടെത്താന്‍ പ്രത്യേക പരിശോധനകള്‍ നടത്തും. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് അമിത അളവില്‍ വെടിക്കെട്ട് സാമഗ്രികള്‍ ആവശ്യപ്പെടുന്ന ഉത്സവ കമ്മിറ്റികള്‍ക്കെതിരേ നടപടിയുണ്ടാകണം. അപകടങ്ങളില്‍ മരണമുണ്ടായാല്‍ അശ്രദ്ധ മൂലമുള്ള മരണത്തിനു കേസെടുക്കണം.
നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കണം, വെടിക്കെട്ട് സുരക്ഷയെക്കുറിച്ച് ബോധവത്കരണ കാമ്പയിനുകള്‍ സംഘടിപ്പിക്കണം തുടങ്ങിയവയാണ് മറ്റു ശിപാര്‍ശകള്‍. ഓഗസ്റ്റ് അഞ്ചിന് ഹര്‍ജി പരിഗണിക്കും.
Kerala
കൊച്ചി: റെയില്‍വേ തത്കാല്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ അധിഷ്ഠിത ഒടിപി നിര്‍ബന്ധമാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
വ്യാജ ബുക്കിംഗുകളും ഏജന്റുമാര്‍ ദുരുപയോഗം ചെയ്യുന്നതും തടയാനാണ് ആധാര്‍ ഒടിപി ഏര്‍പ്പെടുത്തിയതെന്ന റെയില്‍വേയുടെ വിശദീകരണമടക്കം പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.
Kerala
കൊച്ചി: സഹ അപേക്ഷകരായ മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോര്‍ കുറവാണെങ്കില്‍ മക്കള്‍ക്ക് ബാങ്കുകള്‍ വിദ്യാഭ്യാസവായ്പ നിഷേധിക്കുന്നതില്‍ തെറ്റില്ലെന്നു ഹൈക്കോടതി.
2005ലെ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനീസ് (റഗുലേഷന്) ആക്ടിന്റെ ലക്ഷ്യങ്ങള്‍ പരിഗണിച്ചാല്‍ വിദ്യാഭ്യാസവായ്പയ്ക്കുള്ള അപേക്ഷയിന്മേല് സഹ വായ്പക്കാരന്റെ ക്രെഡിറ്റ് സ്കോറോ ക്രെഡിറ്റ് റിപ്പോര്‍ട്ടോ പരിഗണിക്കരുതെന്ന് പറയാനാകില്ലെന്നും ജസ്റ്റീസ് എം.എ. അബ്ദുൾ ഹക്കീം വ്യക്തമാക്കി.
മാതാപിതാക്കളുടെ സിബില്‍ സ്കോര്‍ കുറഞ്ഞതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചതു ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ നല്കിയ ഹർജികള്‍ തള്ളിയാണ് കോടതിനിരീക്ഷണം. വായ്പാതിരിച്ചടവില്‍ വീഴ്ചയുണ്ടായാല്‍ ബാങ്കുകള്‍ക്ക് ഗാരന്റി നല്കുന്ന വിധമാണു കേന്ദ്രസര്‍ക്കാരിന്റെ ക്രെഡിറ്റ് ഗാരന്റി ഫണ്ട് ഫോര്‍ എഡ്യുക്കേഷണല്‍ ലോണ്‍ സ്കീം തയാറാക്കിയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ വായ്പാമാനദണ്ഡങ്ങളില് ഇളവ് നിര്‍ദേശിക്കുന്നില്ല.
വായ്പയ്ക്കു ബാങ്കുകള്‍ക്ക് തനതായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാവുന്നതാണ്. അപേക്ഷകന്റെ ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുന്നത് സ്വാഭാവികനടപടിയുമാണ്. വിദ്യാഭ്യാസവായ്പ ഒരു അവകാശമായി ഉന്നയിക്കാനാകില്ല.
ബാങ്കുകളുടെ നിലവിലുള്ള സ്കീമുകള്‍ക്കും സര്‍ക്കുലറുകള്‍ക്കും വിധേയമായി മാത്രമേ വായ്പ അനുവദിക്കാനാകൂ. വായ്പാനയം ഹർജിക്കാര്‍ ചോദ്യം ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ബാങ്കുകളുടെ നടപടിയില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, നിലവില്‍ വായ്പ നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികള്‍ മികച്ച ക്രെഡിറ്റ് സ്കോറുള്ള മറ്റൊരാളെ സഹ അപേക്ഷകനായി ഉള്‍പ്പെടുത്തി നല്കുന്ന അപേക്ഷകള്‍ ബാങ്കുകള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Kerala
കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്കും മരിച്ചവരുടെ ആശ്രിതർക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത സംബന്ധിച്ച് ഹൈക്കോടതി പരിഗണിച്ച കേസ് രണ്ടാഴ്ചത്തേയ്ക്ക് മാറ്റി. കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരത്തിനുള്ള തുക സംബന്ധിച്ചാണ് കേസ്.
കേസിൽ കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കാത്തതോടെയാണ് മാറ്റിവച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാൻ സാവകാശം തേടിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ ഇതോടകം അപകടവുമായി ബന്ധപ്പെട്ട് നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഏപ്രിൽ 21ന് നടന്ന വെടിക്കെട്ട് അപകടത്തിൽ 16 പേർ മരിച്ചിരുന്നു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
Kerala
കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനു ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
റാമിനെ രക്ഷിക്കാന്‍ പോലീസ് തലപ്പത്ത് ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്നതടക്കമുള്ള വിമര്‍ശനങ്ങളാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഉന്നയിച്ചത്.
ഡോ. റാമിന് തലശേരി എസ്സി/എസ്ടി പ്രത്യേക കോടതിയില്‍നിന്നു ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യം പോലീസ് വിശദമായി അന്വേഷിക്കണം. അല്ലെങ്കില്‍ കോടതി ഉത്തരവിടുമെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. പ്രതിയുമായി ബന്ധപ്പെട്ടവരുടെ കോള്‍ റെക്കോര്‍ഡുകളടക്കം പരിശോധിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യും.
അറസ്റ്റിന്റെ കാരണം വ്യക്തമാക്കണമെന്ന സുപ്രീംകോടതി മാനദണ്ഡം പാലിക്കാതെ പ്രതിയെ പ്രത്യേക സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കോടതി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പ്രതിയില്‍നിന്നു പാരിതോഷികം പറ്റിയതായി സംശയിക്കണം. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന സ്ഥിതിയാണിത്. കാശുള്ളവന് എന്തുമാകാമെന്ന ഹുങ്കാകാം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇങ്ങനെയൊരു സംഭവവും ഉണ്ടായിട്ടില്ല. ഭരണനിര്‍വഹണത്തിലെ പരാജയമാണിത്.
ഡിവൈഎസ്പിക്കു തുടരാന്‍ അര്‍ഹതയില്ല
പ്രതി പോയിടത്തെല്ലാം പോലീസ് പിന്നാലെ പോയി ഫുഡ് അടിച്ച് ആഘോഷമാക്കി. അയാള്‍ കീഴടങ്ങാന്‍ വന്നപ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങാന്‍ പഴുതിട്ട് അറസ്റ്റ് ചെയ്തു. പാവപ്പെട്ടവരെ ഉപദ്രവിക്കാനും പണക്കാരെ രക്ഷിക്കാനുമാണോ ഇവിടെ പോലീസ്? ഡിവൈഎസ്പിക്കു പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ കാരണം അറിയിക്കണമെന്ന് അത്തരമൊരാള്‍ക്ക് അറിയാഞ്ഞിട്ടാണോ? ആദ്യമായിട്ടാണോ ഒരാളെ അറസ്റ്റ് ചെയ്യുന്നത്?
ഡിവൈഎസ്പിയുടെ നടപടി ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഫലമാണ്. ലോണ്‍ ആപ്പിലെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതുകൊണ്ട് നിതിന്‍ ആത്മഹത്യ ചെയ്തു എന്നൊക്കെയുള്ള പോലീസിന്റെ വാദം ജനം വിശ്വസിക്കില്ല. ലോണ്‍ കേസില്‍ പ്രതികളെ വേഗത്തില്‍ പിടികൂടി. മാനദണ്ഡങ്ങളും പാലിച്ചു. പോലീസ് ആരുടെ കൂടെയാണു നില്‍ക്കുന്നതെന്ന് ജനം കാണുന്നുണ്ട്. ഇതെല്ലാം കഴിഞ്ഞിട്ട് അന്വേഷണസംഘത്തെ മാറ്റി തലയൂരാനുള്ള ശ്രമം നടത്തുകയാണെന്നും കോടതി പറഞ്ഞു.
പ്രതിയെ ഹാജരാക്കിയപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥന് നാളെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയുടെ മാനദണ്ഡം പാലിക്കാന്‍ എന്തു ചെയ്തുവെന്ന് വിവരിച്ച് സത്യവാങ്മൂലവും നല്‍കണം. ഉത്തരവിന്റെ പകര്‍പ്പ് ജാമ്യക്കോടതിയും സമര്‍പ്പിക്കണം. അറസ്റ്റിനു കാരണം അറിയിക്കാതെ പ്രതിയെ രക്ഷിക്കുന്ന പ്രവണത പതിവാണ്. അതിനാല്‍ ജാമ്യക്കോടതികള് ഇതു കൃത്യമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിട്ടുണ്ട്. ഇത്തരത്തില്‍ സൂക്ഷ്മ പരിശോധന നടന്നോ എന്നതില്‍ പ്രത്യേക ജഡ്ജി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഡോ. റാമിനെ ജാമ്യത്തിൽ വിട്ടയച്ച സാഹചര്യം ചൂണ്ടിക്കാട്ടി നിതിന്‍ രാജിന്റെ മാതാപിതാക്കളായ ലത, രാജന് എന്നിവര്‍ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. വിഷയം നാളെ വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തില്‍ നഷ്ടപരിഹാരം നല്‍കിയതിന്റെ വിശദാംശങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും നല്കിയ തുകയുടെ കണക്കുകളാണ് അറിയിച്ചത്.
അതേസമയം കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സമയം തേടിയതിനെത്തുടര്‍ന്ന് രണ്ടാഴ്ച സമയം അനുവദിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത പൊതുതാത്പര്യ ഹര്‍ജിയാണു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം.ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ഏപ്രില്‍ 21ലെ വെടിക്കെട്ടുപുര ദുരന്തത്തില്‍ 16 പേരാണു മരിച്ചത്. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റിരുന്നു. തൃശൂര്‍ പൂരത്തിനു മുന്നോടിയായി തിരുവമ്പാടി ദേശത്തിനുവേണ്ടി ഒരുക്കിയ കരിമരുന്നുശേഖരമാണ് പൊട്ടിത്തെറിച്ചത്.ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
Kerala
കൊച്ചി: രോഗിയായ അമ്മയ്ക്കൊപ്പം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന 11 കാരിക്ക് പഠനസൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി.
കുട്ടിയുടെ പഠനത്തിന് പ്രൈവറ്റ് ഇന്‍സ്ട്രക്ടറെ രണ്ടാഴ്ചയ്ക്കകം ഏര്‍പ്പെടുത്തണമെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
കുട്ടിയുടെ മാനസിക ഉല്ലാസത്തിനായി താത്പര്യമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കണമെന്നും മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനും സാമൂഹ്യനീതി ഡയറക്ടര്‍ക്കും കോടതി നിര്‍ദേശം നല്കി.
കഴിഞ്ഞ 18ന് ജഡ്ജിമാര്‍ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. കുട്ടിക്ക് സ്വന്തമായി മറ്റൊരു ഇടമില്ലാത്ത സാഹചര്യമാണുള്ളതെന്നു വിലയിരുത്തിയാണ് സംരക്ഷണത്തിന് കോടതി പ്രത്യേക നിര്‍ദേശം നല്‍കിയത്.
പെണ്‍കുട്ടിയുടെ നിസഹായാവസ്ഥ അമിക്കസ് ക്യൂറിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
Kerala
കൊച്ചി: കണ്ഠര് രാജീവരുടെ മകന് കണ്ഠര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
തന്ത്രി നിയമന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ അനുമതി തേടാന്‍ തീരുമാനിച്ച സാഹചര്യത്തിലായിരുന്നു സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായതോടെ കണ്ഠര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നും മകന് ബ്രഹ്മദത്തനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കത്തു നല്‍കിയിരുന്നു. സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം 27ന് പരിഗണിക്കാന്‍ മാറ്റി.
Kerala
കൊച്ചി: കിളിരൂര്‍, കവിയൂര്‍ ബലാത്സംഗക്കേസുകളിലെ ഇരകളുടെ പേര് സ്വന്തം യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയെന്ന കേസില്‍ മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്പറേഷന് കൗണ്‍സിലറുമായ ആര്. ശ്രീലേഖയ്ക്കെതിരേ നിര്‍ബന്ധിത നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി.
Kerala
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്തുവച്ച് കള്ളക്കടത്തുസ്വര്‍ണം പിടികൂടിയതിന്റെ പേരില്‍ പോലീസിനു കസ്റ്റംസ് നല്കിയ കാരണം കാണിക്കല്‍ നോട്ടീസുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
കസ്റ്റംസിന്റെ അധീനതയിലുള്ള വിമാനത്താവള പരിസരത്തുനിന്ന് സ്വര്‍ണം പിടികൂടിയതിന് പിഴ ഈടാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് (പ്രിവന്റീവ്) ജോയിന്റ് കമ്മീഷണര്‍ നല്കിയ നോട്ടീസ് ചോദ്യം ചെയ്തു കരിപ്പൂര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന ടി.എസ്. ബിനു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്. കസ്റ്റംസിന്റെ വിശദീകരണം തേടിയ കോടതി കേന്ദ്രസര്‍ക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കുമടക്കം നോട്ടീസയയ്ക്കാനും ഉത്തരവിട്ടു.
കസ്റ്റംസ് പരിശോധന വെട്ടിച്ച് വിമാനത്താവളത്തിനു പുറത്തിറങ്ങിയ യാത്രക്കാരില്‍നിന്ന് അനധികൃത സ്വര്‍ണവും പണവും പിടികൂടിയതിന്റെ പേരില്‍ നോട്ടീസ് നല്‍കിയത് പ്രതികാരബുദ്ധിയോടെയുള്ള നടപടിയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. നിയമവ്യവസ്ഥകള്‍ പാലിച്ചാണു തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. പിടികൂടിയവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
2023 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പാര്‍ക്കിംഗ് ഏരിയയിലും മറ്റും നടന്ന സ്വര്‍ണവേട്ടയാണ് വകുപ്പുകള്‍ തമ്മിലുള്ള നിയമപോരാട്ടത്തിനു വഴിവച്ചത്. നാലു സംഭവങ്ങളിലായി ആകെ 2886.6 ഗ്രാം സ്വര്‍ണം പിടിച്ചെടുത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
മിശ്രിതരൂപത്തിലുള്ള സ്വര്‍ണം കോടതികള്‍ നേരിട്ടു സ്വീകരിക്കാത്തതിനാല്‍ അംഗീകൃത സ്വര്‍ണപ്പണിക്കാരെക്കൊണ്ട് ശുദ്ധീകരിച്ചശേഷമാണു കോടതിയില്‍ ഹാജരാക്കിയിരുന്നത്. കോടതി ഇതു കസ്റ്റംസിന് കൈമാറുകയും കസ്റ്റംസ് അതു സ്വീകരിച്ച് തുടര്‍നടപടി സ്വീകരിക്കുകയുമാണ് ചെയ്തിരുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
National
ന്യൂഡൽഹി: കേരള വഖഫ് ബോർഡിൽ നയപരവും നിർണായകവുമായ തീരുമാനമെടുക്കാൻ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന നിർദേശം നിലനിൽക്കുമെന്ന് സുപ്രീംകോടതി.
എന്നാൽ സർക്കാർ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ വഖഫ് ബോർഡ് പ്രവർത്തിക്കണം എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് നീക്കം ചെയ്യാൻ സുപ്രീംകോടതി നിർദേശിച്ചു. ബോർഡ് നടപടികൾ സ്റ്റേ ചെയ്തതിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
വഖഫ് ബോർഡ് കേസിൽ എല്ലാവരുടെയും വാദം കേട്ട് ഉടൻ തീർപ്പ് കൽപ്പിക്കാൻ കേരള ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. ഹൈക്കോടതി നിർദേശം ഇടക്കാല ഉത്തരവാണെന്നും അതിനാൽ വിഷയത്തിൽ ഇടപെടാൻ ആകില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ ബോർഡ് എടുക്കാൻ പാടില്ലെന്നും മൂലധന ചെലവുകൾ ഉണ്ടാക്കരുതെന്നുമായിരുന്നു ഹൈക്കോടതിയുടെ മുൻ ഉത്തരവ്. ഇതിന് പുറമെ വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ തത്കാലം ബോർഡ് പ്രവർത്തിക്കട്ടെ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് സംസ്ഥാന വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം സേവനദാതാവും ഉപഭോക്താവും തമ്മിലുള്ളതല്ലാത്തതിനാല് ഗ്രാറ്റുവിറ്റി കുടിശിക തര്‍ക്കങ്ങളില്‍ ഉപഭോക്തൃ കമ്മീഷന് ഉത്തരവിടാനാകില്ലെന്ന് ഹൈക്കോടതി.
30 വര്‍ഷത്തെ സേവനത്തിനുശേഷം ബാങ്കില്‍ നിന്നു വിരമിച്ച ജീവനക്കാരന് ഗ്രാറ്റുവിറ്റി കുടിശിക നല്‍കാനുള്ള മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന് ഉത്തരവിനെതിരെ തിരൂര്‍ സര്‍വീസ് സഹകരണബാങ്ക് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് പരിഗണിച്ചത്.
Kerala
കൊച്ചി: വിജിലന്‍സ് കേസില്‍ പ്രോസിക്യൂഷന് അനുമതി നല്കാന് അധികാരം സര്‍ക്കാരിനാണെങ്കിലും തെറ്റായ തീരുമാനമാണെങ്കില്‍ റദ്ദാക്കുമെന്ന് ഹൈക്കോടതി.
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ തുടര്‍ച്ചയായി പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
സര്‍ക്കാര്‍ സ്വേച്ഛാപരമായ തീരുമാനമെടുക്കാതെ രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കണം. അല്ലെങ്കില്‍ ആയിരം തവണ പാസാക്കിയാലും ഉത്തരവ് റദ്ദാക്കുമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
കോടതി നിലപാട് കുടുപ്പിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയെങ്കിലും വിഷയം ഗൗരവമുള്ളതാണെന്നും കോടതിയെ കുറ്റപ്പെടുത്തി ആദ്യ ഉത്തരവ് ഇറക്കിയതില്‍ വ്യവസായ സെക്രട്ടറി കെ. ബിജു നല്കിയ മാപ്പപേക്ഷ സ്വീകരിക്കണോ വേണ്ടയോ എന്നതില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.
17 വര്‍ഷത്തോളം പ്രവൃത്തി പരിചയമുള്ള ഉന്നത ഉദ്യോഗസ്ഥനാണ് കോടതിയെ കുറ്റപ്പെടുത്തി ഉത്തരവിറക്കിയതെന്ന് കോടതി പറഞ്ഞു. ഹര്‍ജി വീണ്ടും നാളെ പരിഗണിക്കും.
Kerala
കൊച്ചി: എംഎസ്സി എൽസ -3 കപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ അടിഞ്ഞ കണ്ടെയ്നറുകളും രാസവസ്തുക്കളും പരിസ്ഥിതിക്ക് ഭീഷണിയുണ്ടാക്കുന്നുണ്ടോയെന്ന പരിശോധനയ്ക്ക് ഇന്ത്യൻ നേവിയുടെ സേവനം കിട്ടുമോയെന്ന് ആരാഞ്ഞ് ഹൈക്കോടതി.
ഇക്കാര്യം പ്രതിരോധ മന്ത്രാലയം അറിയിക്കണമെന്ന് ജസ്റ്റീസ് വി. രാജ വിജയരാഘവൻ, ജസ്റ്റീസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ആഴക്കടലിലെ രക്ഷാപ്രവർത്തനങ്ങൾക്കായി തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് നിരീക്ഷക് എന്ന കപ്പൽ സ്വന്തമായുള്ള നേവിക്ക് സങ്കീർണമായ കടൽ പര്യവേക്ഷണങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും പ്രത്യേക വൈദഗ്ധ്യമുണ്ടെന്ന അമികസ് ക്യൂറി റിപ്പോർട്ട്കൂടി പരിഗണിച്ചാണ് ഉത്തരവ്.
കപ്പലപകടത്തിനിരയായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനുൾപ്പെടെ ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജികളിലാണ് ഉത്തരവ്. ഹർജി വീണ്ടും ഓഗസ്റ്റ് 11ന് പരിഗണിക്കാൻ മാറ്റി.
‘സ്വകാര്യ ഏജൻസിയുടെ പഠനം ആധികാരികമല്ല’
എംഎസ്സി എൽസ -3 മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കു വേണ്ടി ബ്രാൻഡ് മറൈൻ കൺസൾട്ടന്റ്സ് എന്ന സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിൽ പരിസ്ഥിതിക്ക് ദോഷകരമായതൊന്നും കടലിൽ പതിച്ചിട്ടില്ലെന്നു റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് ആധികാരികതയില്ലെന്നും റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ ശാസ്ത്രീയ വൈദഗ്ധ്യമുള്ള കൺസൾട്ടന്റിനെയോ സ്വതന്ത്ര ഏജൻസിയെയോ ചുമതലപ്പെടുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യത്തിലും കേന്ദ്രം നിലപാട് അറിയിക്കണമെന്നും നിർദേശം നൽകി.
കപ്പലിലുണ്ടായിരുന്ന കാൽസ്യം കാർബൈഡ് ഉൾപ്പെടെ മാരക രാസവസ്തുക്കളടങ്ങുന്ന ഭൂരിപക്ഷം ചരക്കും കടലിനടിയിൽ തന്നെയാണെന്ന് നേരത്തേ കോടതി വിലയിരുത്തിയിരുന്നു.
Kerala
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാർ ബലിദാനികളുടെയും വിവിധ ദൈവങ്ങളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന കോടതി ഉത്തരവിനെ ഓൺലൈൻ മാധ്യങ്ങൾ തെറ്റായി അവതരിപ്പിച്ചതായി ഹൈക്കോടതിയുടെ വിമർശനം.
അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ച കോടതി വിവിധ ദൈവങ്ങളുടെയും മറ്റും പേരിലുള്ള സത്യപ്രതിജ്ഞ അനുവദിച്ചില്ലെന്ന തരത്തിലായിരുന്നു ഓൺലൈൻ മാധ്യമങ്ങളിലെ പ്രചാരണം.
ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ വേണമെന്നാണു ഭരണഘടനയിൽ പറയുന്നതെന്ന് വിലയിരുത്തിയാണ് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയത്.
എന്നാൽ, തെറ്റിദ്ധരിപ്പിക്കും വിധമാണ് ഓൺലൈൻ മാധ്യമങ്ങൾ ഇതിനെ അവതരിപ്പിച്ചത്. എന്നാൽ, മുഖ്യധാരാ മാധ്യമങ്ങൾ ശരിയായാണു റിപ്പോർട്ട് ചെയ്തതെന്നും കോടതി വ്യക്തമാക്കി.
Editorial
ഭരണഘടനയുടെ മതേതര സ്വർണപ്പാളികളെ സംരക്ഷിക്കേണ്ടവരിൽ ചിലർ പാർലമെന്റ് സന്നിധാനത്തിരുന്ന് അതു പൊളിച്ചടുക്കിയ ചരിത്രമാണ് വഖഫ് നിയമത്തിന്റേത്. വഖഫ് ബോർഡിന്റെ മുനന്പത്തെ തട്ടിപ്പുശ്രമം കോടതി കണ്ടെത്തി. ഇതു നീതി നടപ്പാക്കാൻ സർക്കാരിനു കിട്ടിയ സുവർണാവസരമാണ്. വച്ചുതാമസിപ്പിക്കരുത്.
മുനന്പത്തെ മനുഷ്യരുടെ നിലവിളിക്കു കോടതി കാത് നൽകിയിരിക്കുന്നു. 610 കുടുംബങ്ങൾ വിലകൊടുത്തു വാങ്ങിയ കിടപ്പാടത്തിൽ കൈയേറ്റത്തിന്റെ കൊടി കുത്തിയ വഖഫ് ബോർഡിനു മുന്നിൽ ഇന്ത്യൻ രാഷ്ട്രീയം കുന്പിട്ടുനിൽക്കവേയാണ് ഇരകൾക്ക് ആശ്വാസമായി കോടതി നിരീക്ഷണം. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മുനന്പത്ത് കണ്ണീർ വാർത്തിട്ട്, നിയമസഭയിലും പാർലമെന്റിലും വഖഫ് നിയമ സംരക്ഷണത്തിനു കൈകോർത്തവർക്കുകൂടിയുള്ളതാണ് ഈ കോടതി നിരീക്ഷണം. ഇനി കമ്മീഷനും പഠനവും ചർച്ചയുമല്ല, അനധികൃതമായി വഖഫ് ബോർഡ് കവർന്ന റവന്യു അവകാശങ്ങൾ ഉടമകൾക്കു തിരിച്ചുകൊടുക്കുകയാണു സർക്കാർ ചെയ്യേണ്ടത്.
കോടതി വളച്ചുകെട്ടില്ലാതെ ചൂണ്ടിക്കാട്ടിയ സത്യത്തെ രാഷ്ട്രീയ വ്യാഖ്യാനങ്ങൾകൊണ്ട് അട്ടിമറിക്കരുത്. ഇതാണു സമയം! മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാന്‍ കഴിയില്ല. 1950ലെ ആധാരപ്രകാരം മുഹമ്മദ് സിദ്ദിഖ് സേട്ട്, കോഴിക്കോട് ഫാറൂഖ് കോളജിന് ഇഷ്ടദാനമായി നൽകിയതാണത്. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറി.
ഇതു വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ 2019ലെ നീക്കം ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. ഭൂമി കൈമാറി 69 വർഷത്തിനുശേഷമുള്ള നടപടിയിൽ നീതീകരിക്കാനാകാത്ത കാലതാമസമുണ്ട്. വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തത് -ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വിധിക്കുകയും ചെയ്തു.
കഴിഞ്ഞ നവംബറിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷനെ ഇക്കൊല്ലം മാർച്ചിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 1954ലാണ് വഖഫ് നിയമം പാസാക്കിയത്. കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40-ാം അനുഛേദ പ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം. അങ്ങനെ 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 610 കുടുംബങ്ങളുടെ 404 ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ ആസ്തി വിവരത്തിൽ ഉൾപ്പെടുത്തി. 2022 ജനുവരി 13ന് വഖഫ് ബോർഡ് റവന്യു വകുപ്പിനു (കൊച്ചി തഹസീൽദാർക്ക്) നോട്ടീസയച്ചു.
അതോടെ മുനന്പംകാർക്ക് തങ്ങളുടെ ഭൂമിക്കു കരമടയ്ക്കാൻ സാധിക്കാതെയായി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിലെത്തിയപ്പോൾ സർക്കാർ തീരുമാനമനുസരിച്ച്, കുടുംബങ്ങൾക്കു കരം അടയ്ക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടർ പറയുകയും റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു.
പക്ഷേ, 2022 ഡിസംബർ 27ന് ഡിവിഷൻ ബെഞ്ചിലെത്തിയപ്പോൾ, വഖഫ് ഭൂമി കൈവശപ്പെടുത്തിയവർക്കാണ് കരമടയ്ക്കാൻ അനുവാദം കൊടുത്തതെന്ന് പ്രോസിക്യൂട്ടർ നിലപാടു മാറ്റി. ഇതു സർക്കാർ അറിയാതെയാണോ? അതോടെ കരമടയ്ക്കൽ കോടതി റദ്ദാക്കി. അതു പുനഃസ്ഥാപിക്കാനുള്ള അവസരമാണ് 10-ാം തീയതിയിലെ കോടതി പരാമർശത്തിലൂടെ സർക്കാരിനു കൈവന്നിരിക്കുന്നത്.
മതേതരത്വത്തിന്റെ മൂടുപടമിട്ട് ഇന്ത്യൻ രാഷ്ട്രീയം മതമൗലികവാദപ്പുരകളിലേക്കു നടത്തിയ അപഥസഞ്ചാരങ്ങളുടെ സൃഷ്ടിയായിരുന്നു വഖഫ് നിയമം. നിരവധി മനുഷ്യരെ അതു വഴിയാധാരമാക്കുകയും പൊതുമുതലുകൾ കവരുകയും ചെയ്തു. ഒടുവിൽ, മുനന്പത്തെ ഇരകൾ സ്വന്തം മണ്ണിനുവേണ്ടി നിലവിളിക്കുന്പോഴും ആ മതേതരവിരുദ്ധ നിയമത്തിന്റെ ഒന്നാം ഉത്തരവാദിയായ കോൺഗ്രസ് പാർട്ടി തങ്ങളുടെ സൃഷ്ടിയെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു.
വഖഫ് നിയമത്തിലെ കൈയേറ്റാവകാശത്തിന്റെ വാറോലയുമായി മുനന്പത്തെത്തിയ വഖഫ് ബോർഡിനെ നിയന്ത്രിക്കാത്ത സിപിഎം ഉൾപ്പെടെയുള്ള മറ്റു പാർട്ടികളും ഇരയ്ക്കൊപ്പമെന്നു തെറ്റിദ്ധരിപ്പിച്ചു വേട്ടക്കാരനൊപ്പം ഓടി. സമരപ്പന്തലിലേക്കു ബിജെപി എത്തിയത്, രാഷ്ട്രീയ സാധ്യതകളുടെ ആഹ്ലാദത്തെ ഉള്ളിലൊളിപ്പിച്ചു മാത്രമായിരുന്നെന്ന് മുനന്പത്തെ തൊടാതെ അവർ പാസാക്കിയ വഖഫ് ഭേദഗതി നിയമം വെളിപ്പെടുത്തി.
പതിയെപ്പതിയെ ‘മതേതര-ജനാധിപത്യ ജോലികൾ’ തുടരാൻ പാർട്ടിക്കാർ മുനന്പം വിട്ടു. പക്ഷേ, വഖഫ് ഇരകൾക്കു പോകാനിടമില്ലായിരുന്നു. രാഷ്ട്രീയ പിന്തുണയുള്ള വഖഫ് ബോർഡ് പ്രാകൃതനിയമത്തിന്റെ കുതിരപ്പുറത്തേറി വന്നെങ്കിലോയെന്ന ആധിയിൽ അവർ സമരപ്പന്തലിൽ ഉറങ്ങാതിരുന്നു. ഈ കോടതിവിധി, നികൃഷ്ടനിയമം കവർന്ന മുനന്പംജനതയുടെ നഷ്ടജീവിതത്തെ തിരിച്ചുപിടിക്കാനുള്ളതാണ്.
ഇതിനിടെ, കൈയേറ്റ വകുപ്പുകൾ ഉൾപ്പെടെ റദ്ദാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ അടച്ച് എതിർത്തു. മുനന്പത്ത് അവർ വാരിപ്പൂശിയ മതേതരത്വത്തിന്റെ നിറങ്ങൾ പാർലമെന്റിൽ ഒലിച്ചുപോയി. ബിജെപിക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാകാം.
പക്ഷേ, ഒരു മുസ്ലിം രാജ്യത്തുപോലും ന്യായീകരിക്കാനാവാത്ത കൈയേറ്റ വകുപ്പുകളാണ് അവർ ഭേദഗതി ചെയ്തതിൽ ഏറെയും. ഇതിനെതിരേ 140 ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. പക്ഷേ, മുനന്പത്ത് ഭൂമി തട്ടിയെടുക്കാൻ സഹായിച്ച 40-ാം വകുപ്പിന്റെ ഭേദഗതിയുൾപ്പെടെയുള്ളവ കോടതി റദ്ദാക്കിയില്ല. വർഗീയ ധ്രുവീകരണത്തെപ്പോലെ തന്നെ, വോട്ടിനുവേണ്ടിയുള്ള പ്രീണനരാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയത്തെ മലിനമാക്കിയെന്നു തെളിയിക്കുന്നതാണ് മുനന്പം ഭൂമി തട്ടിപ്പുകേസ്.
വഖഫ് നിയമം ഭേദഗതി ചെയ്തതോടെ രാജ്യത്തൊരിടത്തും മുനന്പം ആവർത്തിക്കില്ല. പക്ഷേ, അതിനു മുൻകാല പ്രാബല്യമില്ലാതെ വന്നതോടെ മുനന്പം ഇരകൾ നിരാശയിലായിരുന്നു. അപ്പോഴാണ് രാഷ്ട്രീയം തടഞ്ഞ നീതിയെ കോടതി ഉയർത്തിപ്പിടിച്ചിരിക്കുന്നത്. അന്തിമമായി പറഞ്ഞാൽ, ഇന്ത്യയിലെ ചില രാഷ്ട്രീയ പാർട്ടികളെ സ്വന്തം ആസ്തിപ്പട്ടികയിൽ ഉൾപ്പെടുത്തിയശേഷമാണ് വഖഫ് ബോർഡ് മുനന്പത്തെത്തിയത്.
അല്ലായിരുന്നെങ്കിൽ മുനന്പത്തിന്റെ കണ്ണീരിൽ ചവിട്ടിയെത്തിയ രാഷ്ട്രീയ പാർട്ടികൾ പാർലമെന്റിൽ വഖഫിലെ കൈയേറ്റവകുപ്പുകളെയെങ്കിലും തള്ളിപ്പറയുമായിരുന്നു. ഭരണഘടനയുടെ മതേതര സ്വർണപ്പാളികളെ സംരക്ഷിക്കേണ്ടവരാണ് പാർലമെന്റ് സന്നിധാനത്തിരുന്ന് അതു പൊളിച്ചടുക്കിയത്. ഏതായാലും ഭേദഗതിയുടെ പിൻബലമില്ലാതെതന്നെ വഖഫ് ബോർഡിന്റെ മുനന്പത്തെ തട്ടിപ്പുശ്രമം കോടതി കണ്ടെത്തി. ഇതു നീതി നടപ്പാക്കാൻ സർക്കാരിനു കിട്ടിയ സുവർണാവസരമാണ്. വച്ചുതാമസിപ്പിക്കരുത്.
District News
കൊച്ചി: ശബരിമല സ്വർണപാളി വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തര വിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെ ന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം.
സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്പത്തിൻ്റെ സ്വർണപ്പാളിയിൽ സ്വർണം പൂശിയതിലട ക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോട തി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങൾ ആർ ക്കും കൈമാറരുതെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ ജഡ്ജി റാങ്കിൽ കുറയാത്ത ആ ളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോർഡിന് പേര് ശിപാർശ ചെയ്യാം. എന്നാൽ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക.
സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. ദേവ സ്വം ബോർഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങൾ കൈമാറരുത്. ര ഹസ്യസ്വഭാവത്തിലുള്ള റിപ്പോർട്ട് കോടതിക്ക് നേരിട്ട് സമർപ്പിക്കാനും ജസ്റ്റീസുമാരാ യ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യ ക്തമാക്കി.
സ്ട്രോംഗ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റർ ഉൾപ്പ ടെ പരിശോധിക്കണം, ദേവസ്വത്തിൻ്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ പറയണമെന്നും കോടതി നിർദേശിക്കുന്നു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.