പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഒരു ജനാധിപത്യസമൂഹത്തിനു ചേരുന്നതല്ല. മൗലിക സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലുമുള്ള കടന്നുകയറ്റം ഭരണഘടന വ്യക്തമായി വിലക്കിയിട്ടുണ്ട്. രാജ്യസുരക്ഷയുടെയും മറ്റും കാര്യം പറഞ്ഞ് വളഞ്ഞ വഴിയിലൂടെ ഇത്തരം കടന്നുകയറ്റങ്ങൾക്കു ശ്രമങ്ങൾ മുന്പും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വീണ്ടും അത്തരമൊരു അതിക്രമത്തിനു കേന്ദ്ര സർക്കാർ തുനിഞ്ഞിരിക്കുന്നു.
രാജ്യത്തെ ഏതു കംപ്യൂട്ടറുകളിലുമുള്ള എന്തു വിവരങ്ങളും ശേഖരിക്കാൻ പത്ത് കേന്ദ്ര ഏജൻസികൾക്ക് അനുവാദം നൽകിക്കൊണ്ട് ആഭ്യന്തരവകുപ്പു പുറപ്പെടുവിച്ച ഉത്തരവാണുവിവാദമായിരിക്കുന്നത്. ഇന്നലെ പാർലമെന്റിൽ ഇക്കാര്യം വലിയ ഒച്ചപ്പാടിനിടയാക്കി. പക്ഷേ, സർക്കാർ മുടന്തൻ വാദങ്ങൾ നിരത്തി ഈ ഉത്തരവിനെ ന്യായീകരിക്കുകയാണ്. ധനമന്ത്രി അരുൺ ജയ്റ്റ്ലി ഇന്നലെ രാജ്യസഭയിൽ നടത്തിയ പ്രതികരണം ഈ ന്യായവാദത്തിന്റെ മറ്റൊരു മുഖമാണ്. ഇതൊന്നും തങ്ങൾ ചെയ്യുന്നതല്ലെന്നും മുൻ യുപിഎ സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന നിയമം വ്യക്തതയോടെ നടപ്പാക്കാനുള്ള ഉത്തരവു പുറപ്പെടുവിക്കുക മാത്രമാണു ചെയ്തതെന്നുമാണു ജയ്റ്റ്ലി പറയുന്നത്. എന്നാൽ ജയ്റ്റ്ലിയുടെ വാദം പൊള്ളയാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
വ്യാഴാഴ്ച രാത്രി വൈകി ഇറക്കിയ ഉത്തരവനുസരിച്ചു ഒരു കംപ്യൂട്ടർ ഉപയോക്താവോ സേവനദാതാവോ അല്ലെങ്കിൽ കംപ്യൂട്ടർ കൈകാര്യം ചെയ്യുന്ന ആരുതന്നെയായാലും ഉത്തരവിൽ പറയുന്ന പത്ത് ഏജൻസികൾ ആവശ്യപ്പെട്ടാൽ അതിലുള്ള എല്ലാ വിവരങ്ങളും അവർക്കു കൈമാറണം. ഇതിനു തയാറാകാതിരുന്നാൽ ഏഴു വർഷത്തെ തടവും പിഴയും ശിക്ഷയായി ലഭിക്കും.
ഇന്റലിജൻസ് ബ്യൂറോ, സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, പ്രത്യക്ഷനികുതി ബോർഡ്, റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ്, എൻഐഎ, റോ, സിഗ്നൽ ഇന്റലിജൻസ് ഡയറക്ടറേറ്റ്(ജമ്മു കാഷ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ആസാം എന്നിവയ്ക്കു മാത്രമുള്ളവ), ഡൽഹി പോലീസ് കമ്മീഷണർ എന്നിങ്ങനെ പത്ത് കേന്ദ്ര ഏജൻസികൾക്കാണ് ഏതു വ്യക്തിയുടെയും കംപ്യൂട്ടറിൽനിന്നു വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണിത്. സർക്കാരിന്റെ ചാരക്കണ്ണുകൾ രാജ്യത്തെ ആകമാനം നിരീക്ഷിക്കുന്ന ഈ സാഹചര്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കു തുല്യമാണ്.
2009 മുതൽ നിലവിലുള്ള നിയമമാണിതെന്നാണ് അരുൺ ജയ്റ്റ്ലിയുടെ വാദം. ഐടി നിയമത്തിന്റെ 69-ാം വകുപ്പു ചൂണ്ടിക്കാട്ടിയാണു ജയ്റ്റ്ലിയും ഈ ന്യായവാദം നിരത്തുന്നത്. ഒരു കംപ്യൂട്ടറിലെ വിവരങ്ങൾ കണ്ടെത്താൻ ഈ വകുപ്പ് പ്രത്യേകഅനുമതി നൽകുന്നുണ്ടെങ്കിലും അങ്ങനെ വിവരം ശേഖരിക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെയോ കോടതിയുടെയോ അനുമതി ആവശ്യമാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഇത്തരം കാര്യങ്ങൾ മറച്ചുവച്ചുകൊണ്ടാണ് ആഭ്യന്തരവകുപ്പ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.
പ്രത്യക്ഷത്തിൽ നിരുപദ്രവകരമെന്നു തോന്നാമെങ്കിലും സ്വകാര്യവിവരങ്ങൾ നിർവിഘ്നം കൈമാറപ്പെടുന്ന സാഹചര്യം ഏറെ അപകടകരമാണ്. ഇപ്പോഴത്തെ ഉത്തരവിന്റെ വെളിച്ചത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കോ അവിടെയുള്ള ഏതെങ്കിലും ഉദ്യോഗസ്ഥനോ മേൽപ്പറഞ്ഞ ഏജൻസികൾ ഏതെങ്കിലുമൊന്നിനെ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയെടുക്കാൻ കഴിയും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ നീക്കത്തിനു ചില രാഷ്ട്രീയ കാരണങ്ങളും ആരോപിക്കപ്പെടുന്നുണ്ട്. രാജ്യത്ത് ആറു മാസത്തിനുള്ളിൽ പൊതുതെരഞ്ഞെടുപ്പു നടക്കണം.
അഞ്ചു നിയമസഭകളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിലെ നിർണായകമായ മൂന്നു സംസ്ഥാനങ്ങളിൽ കേന്ദ്ര ഭരണകക്ഷി പരാജയപ്പെട്ടു. എക്സിറ്റ് പോൾ പ്രവചനങ്ങൾ പലതും പാഴാകുന്നതു നാം കണ്ടു. വളരെ ശാസ്ത്രീയമെന്ന് അവകാശപ്പെട്ടു പഠനവും ഗവേഷണവും നടത്തിയവർക്കുപോലും കൃത്യമായൊരു പ്രവചനം സാധ്യമായില്ല. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ചു പരാതി ഉയർന്നിരുന്നു. പ്രതിപക്ഷം വിജയിച്ചതുകൊണ്ടാവാം പിന്നീട് ഇതെക്കുറിച്ചു വലിയ വിവാദമൊന്നും ഉണ്ടായില്ല. വോട്ടിംഗ് യന്ത്രത്തിൽ തിരിമറികൾ നടത്താൻ പലരും ശ്രമിക്കുന്നതായി ആരോപണമുയർന്നിരുന്നു. ആധുനിക ശാസ്ത്രസാങ്കേതിക സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനൊപ്പം ഇതിന്റെയൊക്കെ സുതാര്യത കൂടി നിലനിർത്തേണ്ടതുണ്ട്. ജനാധിപത്യ വ്യവസ്ഥിതി ആ സുതാര്യത ആവശ്യപ്പെടുന്നു.
യുപിഎ സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന ഐടി നിയമത്തിലെ വ്യവസ്ഥകൾ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമെങ്കിൽ നിരീക്ഷിക്കുന്നതിനുമുള്ളതായിരുന്നുവെങ്കിലും അംഗീകൃത ഏജൻസികളെ അന്ന് തെരഞ്ഞെടുത്തിട്ടില്ലായിരുന്നു. ഇപ്പോൾ പത്ത് ഏജൻസികളെ പ്രത്യേകമായി ചുമതലപ്പെടുത്തിയിരിക്കുന്നത് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണെന്നാണു സർക്കാരിന്റെ വിശദീകരണം. എന്നാൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ഇപ്പോൾ ഇറക്കിയിരിക്കുന്ന ഉത്തരവ് ഭരണകൂടത്തിനും ഉദ്യോഗസ്ഥർക്കും നൽകുന്ന അധികാരം ദുരുപയോഗിക്കപ്പെടാൻ ഏറെ സാധ്യതയുള്ളതാണ്.
വളഞ്ഞ വഴിയിലൂടെയും രഹസ്യ മാർഗങ്ങളിലൂടെയും പൗരനെ സംബന്ധിച്ച സ്വകാര്യവിവരങ്ങൾ ചോർത്തുന്നത് അടിയന്തരാവസ്ഥയുടെ നാളുകളെയാണ് ഓർമിപ്പിക്കുന്നത്. അത്തരം ജനാധിപത്യവിരുദ്ധ നടപടികൾ എടുത്തവർ ഏറെ കരുത്തരായിരുന്നിട്ടും പിന്നീടു ജനവിധി നേരിട്ടപ്പോൾ എന്താണു സംഭവിച്ചതെന്നു നമുക്കെല്ലാം അറിയാം.
പൗരന്റെ മേലുള്ള നിരീക്ഷണം ഇത്രയും ശക്തമാക്കുന്പോഴും വൻകുറ്റവാളികളും സാന്പത്തിക ക്രമക്കേടുകൾ കാട്ടിയവരും നിരീക്ഷണവലകളെല്ലാം പൊട്ടിച്ച് വിദേശത്തേക്കു കടക്കുന്നു, അവിടെ സുഖമായി ജീവിക്കുന്നു. വ്യക്തിഗതവിവരങ്ങളുടെ(ഡാറ്റ) സംരക്ഷണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ജസ്റ്റീസ് ബി.എൽ. ശ്രീകൃഷ്ണ കമ്മീഷൻ തയാറാക്കിയ റിപ്പോർട്ട് ഈയിടെ നിയമമന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.
വ്യക്തിഗതവിവരങ്ങൾ ചോർത്തുന്നവർക്ക് ഡാറ്റാ പ്രൊട്ടക്ഷൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ പിഴയും ശിക്ഷയും ഉറപ്പുവരുത്തണമെന്നായിരുന്നു കരടു നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. വിവര ചോർച്ചയ്ക്കു കനത്ത പിഴയാണു ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നത്. ഈ ദിശയിൽനിന്നു തികച്ചും ഭിന്നമായൊരു സാഹചര്യമാണ് ആഭ്യന്തരവകുപ്പിന്റെ ഇപ്പോഴത്തെ ഉത്തരവ് സൃഷ്ടിച്ചിരിക്കുന്നത്. സ്വകാര്യതയിലേക്കും മൗലികാവകാശങ്ങളിലേക്കുമുള്ള ഇത്തരമൊരു നുഴഞ്ഞുകയറ്റം സർക്കാർ പിൻവലിക്കേണ്ടതുണ്ട്.