ഉത്പാദനച്ചെലവിലെ വർധനയും വരുമാനത്തിലെ ഇടിവും പ്രളയം വരുത്തിവച്ച പ്രശ്നങ്ങളും ക്ഷീരകർഷകരെ വലയ്ക്കുകയാണ്. അവർക്കു കൈത്താങ്ങാകേണ്ട സർക്കാരാകട്ടെ കൈയുംകെട്ടിയിരിക്കുന്നു. കാലിത്തീറ്റയുടെ വിലവർധന കർഷകർക്കു കൂനിന്മേൽ കുരുവായി.
കേരളത്തിലെ ക്ഷീരകർഷക മേഖല കടുത്ത പ്രതിസന്ധിയിലാണ്. കാർഷികോത്പന്നങ്ങളുടെ വിലയിടിവും കൃഷിനാശവും ഉണ്ടാക്കിയിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയിൽ സാധാരണ കർഷകർക്ക് അല്പം ആശ്വാസമായിരുന്നത് അവർ വളർത്തുന്ന പശുക്കളിൽനിന്നുള്ള തുച്ഛമെങ്കിലും നിർണായകമായ വരുമാനമായിരുന്നു. നിത്യച്ചെലവിനു പല കർഷകർക്കും തുണയായിരുന്നത് ഈ വളർത്തുമൃഗങ്ങളാണ്. എന്നാൽ അവയെ പോറ്റാൻ കഴിയാത്ത സാഹചര്യത്തിലാണിപ്പോൾ കർഷകർ.
ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നതിന് കുറഞ്ഞതു നാല്പതു രൂപ ചെലവുള്ളതായാണു മൂന്നു വർഷം മുന്പു സർക്കാർ തന്നെ കണക്കാക്കിയത്. എന്നാൽ ആ തുകപോലും ക്ഷീരകർഷകർക്കു ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ചെറുകിട ക്ഷീരകർഷകരുടെ സ്ഥിതി ഇതാണെങ്കിൽ, ഈരംഗത്ത് സംരംഭകത്വത്തിന് ഇറങ്ങിപ്പുറപ്പെട്ട ഇടത്തരം കർഷകരുടെ കാര്യം കൂടുതൽ പരിതാപകരമാണ്. ലൈവ്സ്റ്റോക്ക് ഫാമുകളെല്ലാംതന്നെ പുതിയ ലൈസൻസ് ചട്ടങ്ങൾമൂലം പ്രതിസന്ധിയിലത്രേ. രണ്ടായിരത്തിലധികം ഫാമുകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് കിട്ടിക്കഴിഞ്ഞു. മിക്ക സർക്കാർ വകുപ്പുകളും കർഷകദ്രോഹത്തിനു മുന്നിലുണ്ട്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകൾ.
തദ്ദേശസ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സർക്കാർ സംവിധാനങ്ങൾക്കു പുറമേ പിരിവു ചോദിച്ചെത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളുംവരെ ക്ഷീര സംരംഭകർക്കു പാര പണിയുന്നു. വായ്പയെടുത്തു വാങ്ങി വളർത്തിയ പശുക്കളും കടം വാങ്ങി പണിത കാലിത്തൊഴുത്തും വലിയ ബാധ്യതയായി മാറിയിരിക്കുന്ന കർഷകരെ മുതലാളിമാരുടെ ഗണത്തിലാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പെടുത്തിയിരിക്കുന്നത്. അഞ്ചു പശുക്കളിൽ കൂടുതലുണ്ടെങ്കിൽ അതു ഫാമാണ്. അതു നടത്തുന്നതിനു ചട്ടങ്ങളുടെ ഏറെ കടന്പകൾ കടക്കണം. ഇരുപത് ആടുകളെ വളർത്തുന്നതിനും വേണം പലവിധ ലൈസൻസുകൾ.
വ്യവസായങ്ങൾ തുടങ്ങാൻ ഏകജാലകസംവിധാനം കൊണ്ടുവരുമെന്നു പറയുന്ന സർക്കാർ, ആറു പശുവിനെ വളർത്താൻ ഏകജാലകം കൊണ്ടുവരാൻ ശ്രമിക്കുന്നില്ല. ലൈവ്സ്റ്റോക്ക് ഫാം എന്ന തൊഴുത്തു നിർമിക്കാൻ കടന്പകൾ ഒന്നും രണ്ടുമല്ല. ഫാം തുടങ്ങാൻ ഷെഡ് നിർമിക്കുന്നതിന് അപേക്ഷാഫോം പൂരിപ്പിക്കുന്പോൾതന്നെ കർഷകനു തലകറങ്ങും. കെട്ടിടത്തിന്റെ സ്കെച്ചും പ്ലാനും, മാലിന്യനിർമാർജന ക്രമീകരണത്തെയും ചുറ്റുവട്ടത്തെ ജനവാസത്തെയുംകുറിച്ചുള്ള വിവരങ്ങൾ എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തണം. പഞ്ചായത്ത് സെക്രട്ടറിക്ക് എന്തെങ്കിലും ബോധ്യപ്പെടാതെ പോയാൽ ജില്ലാ മെഡിക്കൽ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ അധികാരി എന്നിവരുടെയൊക്കെ പരിശോധനാ റിപ്പോർട്ട് സമർപ്പിക്കേണ്ടിവരും. ഒരു വിധത്തിൽ ഫാം കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ചുവെന്നിരിക്കട്ടെ, പിന്നെയുമുണ്ടു കടന്പകൾ, ലൈസൻസിനുള്ള നടപടിക്രമങ്ങൾ. ലൈസൻസ് സന്പാദിച്ചു ഫീസുമടച്ച് തൊഴിൽ തുടങ്ങിയാലും സമാധാനം കിട്ടില്ല. പരിശോധകരുടെ വരവു തുടങ്ങുകയായി. പഞ്ചായത്ത് സെക്രട്ടറി, വെറ്ററിനറി സർജൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരൊക്കെ ഏതു ദിവസവും പരിശോധനയ്ക്കെത്താം. അവരിൽ ആരുടെയെങ്കിലും അപ്രീതിക്കു പാത്രമായാൽ പണി കിട്ടിയതുതന്നെ.
ശുദ്ധമായ പാലിന് കേരളത്തിൽ ആവശ്യക്കാർ ഏറെയാണ്. മിൽമയും വിവിധ സാമൂഹ്യസേവന സൊസൈറ്റികളുടെ നേതൃത്വത്തിലുള്ള സംഘങ്ങളുമൊക്കെയാണു വിശ്വാസ്യതയോടെ കേരളീയർക്കു പാൽ ലഭ്യത ഉറപ്പുവരുത്തുന്നത്. മിൽമയ്ക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായമുണ്ട്, ഫണ്ടും ലഭിക്കും. എന്നാൽ സാധാരണക്കാരായ ക്ഷീരകർഷകർക്ക് എന്നും തുണയാവുന്ന സ്വകാര്യ ക്ഷീരസംഘങ്ങൾക്ക് ഇത്തരം താങ്ങൊന്നുമില്ല. ആയിരക്കണക്കിനു ചെറുകിട ക്ഷീരകർഷകർ സ്വകര്യ ക്ഷീരോത്പാദക സഹകരണ സംഘങ്ങളെയും സൊസൈറ്റികളെയും ആശ്രയിച്ചാണു ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സംഘങ്ങൾ പ്രതിസന്ധിയിലും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു.
കാലിത്തീറ്റയുടെ വിലയിലുണ്ടായ അഭൂതപൂർവമായ വർധന ക്ഷീരമേഖലയെ ശ്വാസംമുട്ടിക്കുകയാണ്. 2018 മേയിൽ 950 രൂപയായിരുന്നു 50 കിലോഗ്രാം കാലിത്തീറ്റയ്ക്കു വില. ഇപ്പോഴത് 1350 രൂപയിലെത്തി. പ്രളയത്തിൽ കന്നുകാലികളെ നഷ്ടപ്പെട്ടവർക്കും തൊഴുത്തുകൾ നശിച്ചവർക്കും ഇനിയും കാര്യമായ സഹായമൊന്നും ലഭിച്ചിട്ടില്ല. എല്ലാം പൊതുവായ പതിനായിരം രൂപയിൽ ഒതുങ്ങി നിൽക്കുന്നു. പാൽ വില നാലു രൂപ കൂട്ടിയെന്നാണു സർക്കാരിന്റെ ന്യായവാദം. മിൽമ ഇപ്പോഴും ഒരു ലിറ്റർ പാലിനു 33 രൂപയാണു കർഷകർക്കു നൽകുന്നത്. സ്വകാര്യ സൊസൈറ്റികൾ പാൽ വില കൂട്ടുന്പോൾ അതിന്റെ 75 ശതമാനവും ക്ഷീരകർഷകർക്കു ലഭ്യമാകുന്ന വിധത്തിൽ ക്രമീകരിക്കും. തമിഴ്നാട് സർക്കാരും ഈ മാനദണ്ഡമാണു സ്വീകരിച്ചിട്ടുള്ളത്.
കാലിത്തീറ്റയുടെ വിലവർധന മൂലം കാലിവളർത്തൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നു കൊല്ലത്തു നടന്ന ക്ഷീരകർഷക കൺവൻഷനിൽ മന്ത്രി എം.എം. മണി പറഞ്ഞു. ഉത്പാദനച്ചെലവിനും അധ്വാനത്തിനും ആനുപാതികമായി ക്ഷീരകർഷകർക്കു വില ലഭിക്കാൻ നിയമനിർമാണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ സർക്കാർ എന്തു നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. മന്ത്രിയുടെ ജില്ലയിൽ മാത്രം 15 ശതമാനം ക്ഷീരകർഷകർ ഈ വർഷം ഈ മേഖല ഉപേക്ഷിച്ചതായി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ അടിമാലി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.
പ്രളയവും ക്ഷീരമേഖലയിലെ പ്രശ്നങ്ങളും ക്ഷീരകർഷകരെ തളർത്തുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തിരിക്കേ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള പാൽ കേരള വിപണി കീഴടക്കുകയാണ്. കഴിഞ്ഞ വർഷം ഉത്രാടത്തിനുമാത്രം 27 ലക്ഷം ലിറ്റർ പാലാണു കേരളത്തിൽ വിറ്റഴിച്ചത്. മിൽമയുടെ പ്രതിദിന സംഭരണം ഇപ്പോൾ 13 ലക്ഷം ലിറ്റർ മാത്രമാണ്. കഴിഞ്ഞ വർഷം ഇത് 18 ലക്ഷമായിരുന്നു. പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തമാകുമെന്ന് കഴിഞ്ഞ ദിവസവും മൃഗസംരക്ഷണ മന്ത്രി കെ. രാജു പ്രസ്താവന നടത്തി. പക്ഷേ, ഇപ്പോഴത്തേതുപോലാണു പോക്കെങ്കിൽ എങ്ങനെയുണ്ടാവും നമുക്കു സ്വയംപര്യാപ്തത?