വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളില്ലെന്നും ഈ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിപോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി ലോക്സഭയിൽ നടത്തിയ പ്രസ്താവന തികച്ചും ദൗർഭാഗ്യകരം
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർഥരായ വിദ്യാർഥികൾക്കു മികച്ച വിദ്യാഭ്യാസത്തിന് അവസരം ലഭ്യമാക്കുക എന്നതാണു വിദ്യാഭ്യാസ വായ്പയുടെ ലക്ഷ്യം. മികച്ച കോഴ്സുകൾക്കു വലിയ ഫീസ് നൽകേണ്ടതിനാൽ അനവധി പാവപ്പെട്ട കുട്ടികൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസ വായ്പ, സ്കോളർഷിപ്പ് തുടങ്ങിയവയിലൂടെ യുവാക്കൾക്കു നൽകുന്ന സാന്പത്തിക പിന്തുണ സമൂഹത്തിന്റെ പൊതുവായ പുരോഗതിക്ക് അത്യാവശ്യമാണ്.
വിദ്യാഭ്യാസ വായ്പയെടുത്ത് ഉന്നതവിദ്യാഭ്യാസം നേടി മികച്ച ജോലി കരസ്ഥമാക്കിയ എത്രയോ യുവജനങ്ങൾ ഈ നാട്ടിലുണ്ട്. അതേസമയം, വർധിച്ചുവരുന്ന തൊഴിലില്ലായ്മ മൂലം വായ്പ തിരിച്ചടയ്ക്കാനാവാത്തവരുടെ എണ്ണവും ഏറെയാണ്. ഈ സാഹചര്യത്തിൽ, വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളുകയെന്നതാണു യുവജനത്തിനുവേണ്ടി സർക്കാരിനു ചെയ്യാവുന്ന വലിയൊരു ഉപകാരം. അങ്ങനെ എഴുതിത്തള്ളാൻ കേന്ദ്രസർക്കാരിന് ഒരാലോചനയും ഇല്ലെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വെളിപ്പെടുത്തൽ വളരെ നൈരാശ്യജനകമാണ്, ആശങ്കാജനകമാണ്.
രാജ്യത്തു വിദ്യാഭ്യാസവായ്പ കുടിശിക 2016-17ൽ 67,685 കോടി രൂപയായിരുന്നത് 2019 മാർച്ച് ആയപ്പോഴേക്കും 75,450 കോടിയായി. വിദ്യാഭ്യാസ വായ്പ തിരിച്ചുപിടിക്കുന്ന കാര്യത്തിൽ സമ്മർദം പാടില്ലെന്നു മന്ത്രി പറഞ്ഞെങ്കിലും എല്ലാത്തരം വായ്പകളുടെയും തിരിച്ചടവു കർശനമാക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്.
സാന്പത്തിക പരാധീനതയുള്ള വിദ്യാർഥികൾക്കു വലിയ ആശ്വാസമാണു വിദ്യാഭ്യാസ വായ്പ. ധാരാളം പേർക്ക് ഉപരിവിദ്യാഭ്യാസത്തിന് അതാണ് ഏക ആശ്രയം. മികച്ച വിദ്യാഭ്യാസം വരുംതലമുറയുടെ ഭാവി ഭദ്രമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ വികസനത്തിനു മുതൽക്കൂട്ടാകുകയും ചെയ്യും. വിദ്യാഭ്യാസ വായ്പക്കുടിശിക വർധിച്ചുവരുന്നതു ബാങ്കുകളുടെ സുസ്ഥിതിക്കു തടസമുണ്ടാക്കാമെങ്കിലും ഈ വായ്പയുടെ കാര്യത്തിൽ ചില നീക്കുപോക്കുകൾക്കും ഇളവുകൾക്കും സർക്കാരും ബാങ്കുകളും തയാറാകേണ്ടത് രാജ്യത്തിനാവശ്യമാണ്. പഠനം പൂർത്തിയായിക്കഴിഞ്ഞാൽ വിദ്യാർഥി നിശ്ചിത കാലയളവിനുള്ളിൽ തിരിച്ചടവ് ആരംഭിക്കേണ്ടതുണ്ട്. എന്നാൽ, തൊഴിലവസരങ്ങൾ കുത്തനേ കുറഞ്ഞുകൊണ്ടിരിക്കുന്നത് തിരിച്ചടവിനെ ബാധിക്കുന്നു. രാജ്യത്തിന്റെ സാന്പത്തിക വളർച്ചയെക്കുറിച്ചും ഇവിടത്തെ തൊഴിൽ സാധ്യതയെക്കുറിച്ചുമൊക്കെ പല അവകാശവാദങ്ങളും സർക്കാർ ഉന്നയിക്കുന്നുണ്ടെങ്കിലും തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നതാണു യാഥാർഥ്യം. കഴിഞ്ഞദിവസം തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വർ പാർലമെന്റിൽ ടി.എൻ. പ്രതാപന്റെ ചോദ്യത്തിനു നൽകിയ മറുപടിയിൽനിന്നുതന്നെ അതു വ്യക്തമാണ്. 2013-14 കാലത്തു 2.9 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്കെങ്കിൽ ഇപ്പോഴത് 6.1 ആയിരിക്കുകയാണെന്നു മന്ത്രി വെളിപ്പെടുത്തി. ഗ്രാമീണ മേഖലയിൽ തൊഴിലില്ലായ്മ 4.9 ശതമാനമായിരുന്നത് 5.3 ശതമാനവും നഗരമേഖലയിൽ 3.4 ശതമാനമായിരുന്നത് 7.8 ശതമാനവുമായി ഉയർന്നിരിക്കുന്നു.
ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ടു നടക്കുന്ന അദാലത്തുകളിൽ തിരിച്ചടവിനു ചില്ലറ ഇളവുകളും മറ്റും നൽകുന്നുണ്ടെങ്കിലും അനേകം വിദ്യാർഥികളും അവരുടെ മാതാപിതാക്കളും വലിയ സാന്പത്തികപ്രശ്നത്തിൽത്തന്നെ. വിദ്യാഭ്യാസ വായ്പകൾക്കു പ്രത്യേക ഈടു വേണ്ടെന്നാണു പ്രചാരണമെങ്കിലും വായ്പ കിട്ടണമെങ്കിൽ പല കടന്പകളും കടക്കേണ്ടതുണ്ട്. ബാങ്കുകൾ ആവശ്യപ്പെടുന്ന പലതരം രേഖകളുടെ അഭാവത്തിൽ വായ്പ നിഷേധിക്കപ്പെടുകയും അങ്ങനെ വിദ്യാഭ്യാസ സ്വപ്നങ്ങൾ വാടിക്കൊഴിയുകയും ചെയ്യുന്ന എത്രയോ വിദ്യാർഥികളുണ്ട്. രാജ്യപുരോഗതിക്കു മുതൽക്കൂട്ടാകേണ്ട എത്രയോ പേർക്കാണ് ഇത്തരത്തിൽ ജീവിതം മുരടിച്ചുപോകുന്നത്.
വായ്പ എടുത്തതു തിരിച്ചടയ്ക്കണം. പക്ഷേ, കൃഷി സമൂലം നശിച്ച കർഷകരോടും കടക്കെണിയിൽപ്പെട്ട ചെറുകിട വ്യവസായ സംരംഭകരോടും വിദ്യാഭ്യാസ വായ്പയെടുത്ത് യോഗ്യത നേടിയിട്ടും ജോലി കിട്ടാത്തവരോടുമൊക്കെ ബാങ്കുകളും സർക്കാരും കുറെക്കൂടി അനുഭാവപൂർണമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ചില ബാങ്കുകൾ മാത്രമാണ് ഇതിനായി അദാലത്തുകൾ നടത്തുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ വായ്പയോ ഇതര വായ്പകളോ എടുത്തു തിരിച്ചടവു മുടങ്ങിയവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതു സംബന്ധിച്ചു കോട്ടയത്ത് 12നു ചർച്ചയും ക്ലാസും നടക്കുന്നുണ്ട്. ഇത്തരം ചർച്ചകൾ വായ്പയെടുത്തവരുടെ ഉത്കണ്ഠ കുറയ്ക്കാനും അവർക്കു കാര്യങ്ങൾ ബോധ്യപ്പെടാനും സഹായകമാകണം.
ബാങ്കുകൾ ചെറുകിട വായ്പക്കാരോടു കർശന സമീപനം സ്വീകരിക്കുകയും വൻതോക്കുകൾക്കു വായ്പയെടുത്തു മുങ്ങാൻ അവസരം സൃഷ്ടിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വലിയ വിവാദങ്ങളുയർന്നെങ്കിലും പല ബാങ്കുകൾക്കും ചെറുകിടക്കാരോടു കഠിന സമീപനമാണിപ്പോഴും. 2016-17 സാന്പത്തികവർഷം പൊതുമേഖലാ ബാങ്കുകളെല്ലാംകൂടി എഴുതിത്തള്ളിയ കിട്ടാക്കടം 81,683 കോടി രൂപയുടേതായിരുന്നു. 2012-13ൽ ഇത് 27,233 കോടി രൂപ മാത്രമായിരുന്നു. എഴുതിത്തള്ളലിന്റെ ഗുണഭോക്താക്കൾ ഭൂരിപക്ഷവും വൻകിടക്കാരാണ്.
ബാങ്കിംഗ് സംവിധാനത്തിന്റെ കരുത്തും സാന്പത്തിക അച്ചടക്കവുമൊക്കെ സുസ്ഥിര വികസനത്തിന് അത്യന്താപേക്ഷിതമാണ്. പക്ഷേ, അതോടൊപ്പം, സുപ്രധാന മേഖലകൾക്കു കൈത്താങ്ങാകാനും ബാങ്കുകൾക്കു കഴിയണം. വികസനപ്രക്രിയയിൽ പ്രധാന പങ്കാണു വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്. സാന്പത്തിക പരാധീനത മികച്ച വിദ്യാഭ്യാസ യോഗ്യതകൾ ആർജിക്കുന്നതിനു തടസമാവരുതെന്നതാണു വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ കാതൽ. രാജ്യത്തെ ബാങ്കിംഗ് ശൃംഖലയെ ഉപയോഗിച്ചു വിദ്യാഭ്യാസ വായ്പാ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ റിസർവ് ബാങ്കിനു നിർദേശം നൽകിയതു 2002ലാണ്. കോഴ്സ് കാലാവധിയും ഒരു വർഷവും കഴിഞ്ഞ് 84 തുല്യ മാസഗഡുക്കളായി തുക തിരിച്ചടയ്ക്കണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ വിദ്യാർഥിയുടെ ആവശ്യത്തിനാണു മുൻഗണന നൽകേണ്ടതെന്ന കോടതിവിധിയും ഉണ്ടായി.
വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാവാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിയും ഇതുവരെ ജീവനൊടുക്കിയിട്ടില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന വിചിത്രമായിരിക്കുന്നു. ചെറിയ ആനുകൂല്യങ്ങൾക്കും ഇളവുകൾക്കും ധനസഹായത്തിനും പോലും സർക്കാർ തയാറാകണമെങ്കിൽ ആരുടെയെങ്കിലും ജീവത്യാഗം വേണമെന്ന സൂചന അസ്വാസ്ഥ്യകരമാണ്. അത്തരം സാഹചര്യമൊരുക്കാതെതന്നെ വിദ്യാർഥികൾക്കും മറ്റും ആനുകൂല്യങ്ങൾ നല്കാനാണൊരു സർക്കാർ ശ്രമിക്കേണ്ടത്.