തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തിരുവല്ല പെരുംതുരുത്തി പ്രക്കാട് വീട്ടില്‍ പി. ടി. ജോഷി (68), ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് തെക്കേപ്ലാശേരിൽ ടി.ജെ. സ്കറിയായുടെ മകൻ ജോസ് ജോയി(39) എന്നിവരാണു മരിച്ചത്. ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒന്‍പതായി.
61 പേർ കൂടി രോഗബാധിതരായി. പത്തു പേർ രോഗമുക്തരായി. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ പത്തനംതിട്ടയിൽ ആറു രോഗികളെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അഞ്ചു രോഗികളാണുള്ളതെന്ന് ജില്ലാ ഭരണകൂടം വിശദീകരിച്ചു.
പുതിയ രോഗികൾ: പാലക്കാട്-14, കണ്ണൂർ- 7, തൃശൂർ, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം- 5 വീതം, കാസർഗോഡ്, എറണാകുളം - 4 വീതം, ആലപ്പുഴ- 3, വയനാട്-2, കൊല്ലം -2, കോട്ടയം, ഇടുക്കി, കോഴിക്കോട്- 1.
രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ ഒരു ആരോഗ്യപ്രവർത്തകനും രണ്ടു റിമാൻഡ് പ്രതികളും ഉൾപ്പെടുന്നു. എയർ ഇന്ത്യയുടെ രണ്ടു കാബിൻ ക്രൂവിനും രോഗം സ്ഥിരീകരിച്ചു.
33 പേർ വിദേശത്തു നിന്നു വന്നതാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 23. സന്പർക്കത്തിലൂടെ ഒരാൾക്കു രോഗം ബാധിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്- 10 വീതം, കർണാടക, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നു വന്ന ഓരോരുത്തർക്കുമാണ് ഇന്നലെ രോഗം കണ്ടെത്തിയത്.
ഇന്നലെ 22 പ്രദേശങ്ങൾ പുതിയ ഹോട്ട് സ്പോട്ടുകളായി. ആകെ ഹോട്ട് സ്പോട്ടുകൾ 101.
നെയ്യാറ്റിൻകര സബ്ജയിലിലുള്ള രണ്ടു റിമാൻഡ് പ്രതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി ഇടപഴകിയ ജയിൽ ജീവനക്കാരെയും ഇവരെ പാർപ്പിച്ച ബ്ലോക്കിലെ മറ്റു തടവുകാരെയും നിരീക്ഷണത്തിലാക്കി.
ഷാർജയിലെ മക്കളെ സന്ദർശിച്ച പി.ടി. ജോഷിയും ഭാര്യ ലീലാമ്മയും 11നാണ് നെടുന്പാശേരി വഴി മടങ്ങിയെത്തിയത്. നിരീക്ഷണത്തില്‍ കഴിയവേ 18ന് കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. 25നാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തിരുവല്ല ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്ക ദേവാലയ സെമിത്തേരിയില്‍ ഇന്നലെ വൈകുന്നേരം സംസ്കാരം നടന്നു. മക്കള്‍: ലിജോ, ലിജി, ലിജു. മരുമക്കള്‍: ജോമോള്‍, ലിജോ, ലിബി.
അബുദാബിയിൽനിന്നെത്തിയ ജോസ് ജോയി നിരീക്ഷണത്തിൽ ആയിരുന്നു. ഇദ്ദേഹത്തെ കരൾ രോഗം അലട്ടിയിരുന്നു. സഹോദരി: ജോളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.