തിരുവനന്തപുരം: പാടങ്ങളിൽ ശേഖരിച്ചിരിക്കുന്ന നെല്ല്, മില്ലുടമകൾ രണ്ടുദിവസത്തിനിടെ പൂർണമായി സംഭരിക്കണം. അലംഭാവം കാട്ടുന്നവർക്കെതിരേ കർക്കശ നടപടികൾ സ്വീകരിക്കാൻ മന്ത്രിതല ചർച്ചയിൽ തീരുമാനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കൊയ്ത്തുമായും നെല്ല് സംഭരണവുമായും ബന്ധപ്പെട്ടു നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ഭക്ഷ്യ, കൃഷിമന്ത്രിമാർ സംയുക്തമായി നടത്തിയ ചർച്ചയിലാണു തീരുമാനം.
ആവശ്യമെങ്കിൽ താത്കാലിക സ്റ്റോറേജ് സംവിധാനം ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ഏർപ്പെടുത്തും. നെല്ലിന്റെ ഇനം, ഗുണമേന്മ എന്നിവ സംബന്ധിച്ച തർക്കങ്ങൾ ഉയരുകയാണെങ്കിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട കളക്ടർമാർക്ക് നിർദേശം നൽകി.
നെൽപ്പാടങ്ങളിൽനിന്ന് യഥാസമയം നെല്ലു സംഭരിക്കുന്നുവെന്നുറപ്പാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ, പാഡി മാർക്കറ്റിംഗ് ഓഫീസർ എന്നിവർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. ബന്ധപ്പെട്ട കൃഷി ഓഫീസർ, നെല്ല് സംഭരണ ഓഫീസർ, ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ഡെപ്യൂട്ടി കളക്ടർ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ച് തൽസ്ഥിതി വിലയിരുത്തും. സമിതി എല്ലാദിവസവും കളക്ടറെ വിവരമറിയിക്കും.
യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാർ, ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, കൃഷി ഡയറക്ടർ, മില്ലുടമകളുടെ പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.