സംസ്ഥാന വിജിലൻസ് മേധാവിയും നാടുവിടാൻ ഒരുങ്ങുന്നു
Saturday, September 30, 2023 1:08 AM IST
തിരുവനന്തപുരം: ഡിജിപി പദവിയിലുള്ള സംസ്ഥാന വിജിലൻസ് മേധാവി ടി.കെ. വിനോദ് കുമാർ നാടുവിടാൻ ഒരുങ്ങുന്നു. അമേരിക്കയിലെ സർവകലാശാലയിൽ അധ്യാപക ജോലി സ്വീകരിക്കുന്നതിനായി വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് ഒന്നര വർഷത്തെ അവധി തേടി ടി.കെ. വിനോദ് കുമാർ സർക്കാരിന് അപേക്ഷ നൽകി.
സർക്കാരിൽനിന്ന് അനുമതി ലഭിച്ചാൽ അദ്ദേഹം വൈകാതെ തന്നെ അമേരിക്കയിലേക്ക് പോകും. ഫോറൻസിക് സയൻസിലാണ് അധ്യാപനത്തിനുള്ള ക്ഷണം. അനുമതി സർക്കാർ നിഷേധിച്ചാൽ, കേരളത്തിൽ തുടരും. 2025 വരെയാണ് വിനോദ്കുമാറിന് സർവീസുള്ളത്.
ഇപ്പോഴത്തെ സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബ് വിരമിച്ചു കഴിഞ്ഞാൽ, നാലു മാസത്തെ സർവീസ് മാത്രമാണു വിനോദ്കുമാറിനുള്ളത്. ആറു മാസത്തെ സർവീസ് ബാക്കിയുള്ളവരെ മാത്രമേ പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുകയുള്ളു. ഇതിനാൽ ഇനി സംസ്ഥാന പോലീസ് മേധാവിയാകാനുള്ള സാധ്യത കുറവാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ തുടർച്ചയായി ആറു വർഷം ഇന്റലിജൻസ് എഡിജിപിയായിരുന്നു വിനോദ്കുമാർ. തുടർന്നു ഡിജിപിയായി കഴിഞ്ഞ ഓഗസ്റ്റിൽ സ്ഥാനക്കയറ്റം ലഭിച്ചതോടെ വിജിലൻസ് മേധാവിയായി.
സംസ്ഥാന പോലീസ് മേധാവിയാകാനുള്ളവരുടെ അന്തിമ പാനലിൽ ഉൾപ്പെട്ടിരുന്ന ടി.കെ. വിനോദ്കുമാർ പോലീസ് മേധാവിയാകുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. എന്നാൽ, അദ്ദേഹം വിജിലൻസ് തലപ്പത്ത് എത്തുകയായിരുന്നു.
അവധിയെടുത്ത് അമേരിക്കയിലേക്കു പോയാലും കരാർ അവസാനിക്കുന്നതിന് അനുസരിച്ച് അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിക്കും. തുടർന്നു വിരമിക്കും വരെ സർവീസിൽ തുടരും.