വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351.48 കോടിയുടെ ഭരണാനുമതി
Friday, May 16, 2025 2:00 AM IST
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്കു മന്ത്രിസഭായോഗം ഭരണാനുമതി നൽകി. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൽപ്പറ്റ എൽസ്റ്റോണ്‍ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കാണ് 351.48 കോടി രൂപയുടെ ഭരണാനുമതി നൽകിയത്.
കിഫ്കോണ്‍ സാങ്കേതിക അനുമതി നൽകണമെന്ന നിബന്ധനയോടെയാണു ഭരണാനുമതി നൽകിയത്.പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള ചെലവ് ഉൾപ്പെടെയാണിത്.
402 കുടുംബങ്ങളെയാണു പുനരധിവസിപ്പിക്കേണ്ടത്. ഒരു കുടുംബത്തിന് ഏഴു സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണു നിർമിച്ചു നൽകുന്നത്. വീട് നിർമാണത്തിന് സ്പോണ്‍സർമാരുണ്ട്. ടൗണ്‍ഷിപ്പിലേക്കുള്ള റോഡ്, പാലം, വൈദ്യുതി, കുടിവെള്ളം, ആരോഗ്യ കേന്ദ്രം, വിദ്യാലയം, മാർക്കറ്റ്, കമ്യൂണിറ്റി ഹാൾ അടക്കമുള്ളവയുടെ നിർമാണത്തിനാണിത്.
അതേസമയം, എൽസ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രിൽ 11ലെ ഉത്തരവു പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടി മന്ത്രിസഭ സാധൂകരിച്ചു.
ദുരന്തബാധിതരുടെ വീടുകൾക്കു വാടക നൽകുന്നില്ലെന്ന പരാതിയെ തുടർന്ന് മേയ് 12ന് വയനാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 17 കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും മന്ത്രിസഭ സാധൂകരിച്ചു.
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷൽ ഓഫീസറും, ഇപിസി കോണ്‍ട്രാക്ടറും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, കോണ്‍ട്രാക്ടർക്ക് (യുഎൽസിസിഎസ്) മുൻകൂർ തുക അനുവദിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 20 കോടി രൂപ വയനാട് ടൗണ്‍ഷിപ്പ് സ്പെഷൽ ഓഫീസർക്ക് അനുവദിക്കാനും തീരുമാനിച്ചു.