വന്യമൃഗ ആക്രമണങ്ങളിൽ മലപ്പുറത്ത് കൊല്ലപ്പെട്ടത് 48 പേർ
Friday, May 16, 2025 2:00 AM IST
തോമസ്കുട്ടി ചാലിയാർ
നിലന്പൂർ: മലപ്പുറത്തിന്റെ മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ കൊലവിളിയിൽ പൊലിഞ്ഞത് ഒരു വനപാലകൻ ഉൾപ്പെടെ 48 പേർ. പാന്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജില്ലയിൽ മരിച്ചത് 11 പേർ.
ഇന്നലെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൾ ഗഫൂറാണ് അവസാന ഇര. കഴിഞ്ഞ 20 വർഷത്തിനിടയിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ഇതിൽ 11 മരണം കഴിഞ്ഞ മൂന്നു വർഷത്തിനിടയിലാണ്.
നിലന്പൂർ നോർത്ത്, സൗത്ത് ഡിവിഷൻ പരിധികളിലായാണു കാട്ടാനകൾ, കാട്ടുപന്നികൾ, കടുവ, കാട്ടുപോത്ത് എന്നീ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇത്രയും പേർ കൊല്ലപ്പെട്ടത്. ഇതിൽ വാനപാലകനായിരുന്ന കെ. സുധീറും ഉള്പ്പെടുന്നു.
പോത്തുകൽ വനമേഖലയിലെ പുഷ്കരൻപൊട്ടിയിൽ വച്ച് കാട്ടാന ആക്രമണത്തിലാണ് ഇദ്ദേഹം മരണപ്പെട്ടത്. കരുളായി വനമേഖലയിലെ മാഞ്ചീരി ആദിവാസി നഗറിലെ മൂപ്പൻ, പാണപുഴ മാതൻ, മാഞ്ചിരി നഗറിലെ മണി, ചാലിയാർ പഞ്ചായത്തിലെ പാലക്കയം നഗറിലെ സഹോദരങ്ങളായ സുനിൽ, ബാലകൃഷ്ണൻ, അകന്പാടം സ്വദേശി ആമിന, കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച അകന്പാടത്തെ ഉപ്പൂടൻ അബൂട്ടി, മന്പാട് ഓടായ്ക്കൽ കണക്കൻ കടവിൽ പരശുരാംകുന്നത്ത് ആസ്യ, ഓടായ്ക്കൽ പാലക്കടവ് സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായിരുന്ന ചേർപ്പുകല്ലിൽ രാജൻ, പോത്തുകല്ല് ചെന്പൻകൊല്ലിയിലെ പാലക്കാട്ട് തോട്ടത്തിൽ ജോസ്, തമിഴ്നാട് സ്വദേശിനി ബിന്ദു, കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കരുവാരക്കുണ്ട് സ്വദേശി ഷാജി, മൂത്തേടം ഉച്ചകുളം നഗറിലെ സരോജിനി, വഴിക്കടവ് സ്വദേശി ഖദീജ, വഴിക്കടവ് പുഞ്ചക്കൊല്ലി നഗറിലെ പോക്കർ, ബൊമ്മൻ, വഴിക്കടവ് പൂവത്തിപൊയിൽ സ്വദേശികളായ ഉണ്ണീൻ, ഞണ്ടുകണ്ണി സിദ്ദീഖ്, മന്പാട് ഓടായ്ക്കൽ പൈക്കാടൻ അസ്മാബി തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
പോത്തുകൽ ഫോറസ്റ്റ് അറ്റാച്ചഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ കോഴിക്കോട് ആർആർടി ടീമിലെ സംഗീത് ഉൾപ്പെടെ 200 ലേറെ പേരാണ് വന്യമൃഗ ആക്രമങ്ങളിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.
കരുളായി വനമേഖലയിൽ മാവോയിസ്റ്റ് വേട്ടയ്ക്കു പോയ തണ്ടർബോൾട്ട് അംഗം ബഷീറിനും കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മനുഷ്യ ജീവനുകൾ പൊലിയുന്പോഴും നഷ്ടപരിഹാരം കൈമാറുന്നതല്ലാതെ വനം വകുപ്പ് ശാശ്വതമായ ഒരു നടപടിയും സീകരിക്കുന്നില്ല.