വന്യമൃഗശല്യം തടയാൻ നടപടിയെടുക്കാതെ വനംവകുപ്പ്; പ്രതിരോധത്തിനു വെട്ടുകത്തിയും കുറുവടിയും
Friday, May 16, 2025 2:00 AM IST
നിലന്പൂർ: വന്യമൃഗ ആക്രമണം തടയാൻ നടപടി എടുക്കാതെ വനം വകുപ്പ്. വന്യമൃഗങ്ങളെ നേരിടാൻ വനപാലകർക്കുള്ളത് കുറുവടിയും വെട്ടുകത്തിയും.
മലപ്പുറം ജില്ലയുടെ മലയോര മേഖലകളിൽ വന്യമ്യഗങ്ങൾ ആളുകളെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്പോൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണു വനംവകുപ്പ്.
ജില്ലയിൽ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ നിലന്പൂരിലും അമരന്പലത്തുമായി വനം ആർആർടിയുടെ ഓരോ ഓഫീസുകൾ ഉണ്ടെങ്കിലും നിലന്പൂർ സൗത്ത് ഡിവിഷന് കീഴിൽ അമരന്പലത്തെ ആർആർടിക്കു സ്വന്തമായി ഡെപ്യൂട്ടി റേഞ്ചർ പോലുമില്ല.
ചക്കിക്കുഴി വനംസ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചർ അഭിലാഷിനാണ് അധിക ചുമതല. റോഡ് വികസനത്തിനും സർക്കാർ ഓഫീസുകളുടെ നവീകരണങ്ങൾക്കും മറ്റുമായി സർക്കാർ കോടികൾ ചെലവഴിക്കുന്പോഴാണ് മനുഷ്യന്റെ ജീവനും കൃഷിയും നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ഉൾവനങ്ങളിലേക്ക് കയറ്റി അയയ്ക്കാനും വനത്തിനുള്ളിൽ ഭക്ഷണം ഒരുക്കാനും വനം വകുപ്പ് ആവശ്യമായ ഫണ്ട് നീക്കിവയ്ക്കാത്തത്.
കാട്ടാനകൾ, കടുവ, പുലി, കരടി, കാട്ടുപോത്തുകൾ എന്നിവയെ നേരിടാൻ ആർആർടി ജീവനക്കാർക്കുള്ളത് റബർ ബുള്ളറ്റ് ഉപയോഗിക്കാവുന്ന തോക്കുകളും വടിയും കത്തിയും മാത്രം.
പലപ്പോഴും വന്യമൃഗങ്ങളെ തുരത്താൻ എത്തുന്ന വനപാലകർ ഓടി രക്ഷപ്പെടേണ്ട അവസ്ഥയാണ്. വനംവകുപ്പ് കണക്കുകൾ മറച്ചു വയ്ക്കുന്പോഴും ജില്ലയുടെ വനമേഖലകളിൽ വന്യമൃഗങ്ങളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.
വനംവകുപ്പ് കോടികൾ ചെലവഴിച്ച് സ്ഥാപിക്കുന്ന സോളാർ വൈദ്യുത തൂക്കുവേലികൾ ഉൾപ്പെടെ കാട്ടാനകൾ നശിപ്പിക്കുകയാണ്. വനാതിർത്തികളിലും പുഴയോരങ്ങളിലും കരിങ്കൽഭിത്തികൾ നിർമിക്കുകയും വലിയ കിടങ്ങുകൾ സ്ഥാപിക്കുകയും ചെയ്താൽ ഒരു പരിധി വരെ വന്യമൃഗ ശല്യം പരിഹരിക്കാനാകും.
സർക്കാർ വന്യമൃഗശല്യം തടയാൻ ബജറ്റിൽ വലിയ തുക മാറ്റിവയ്ക്കുകയാണാവശ്യം. കാടിനുള്ളിലല്ല, കാടിന് പുറത്താണ് വന്യമൃഗങ്ങൾ മനുഷ്യരുടെ ജീവൻ കവരുന്നതും കൃഷി നശിപ്പിക്കുന്നതും.
എംഎൽഎമാർ, ത്രിതല പഞ്ചായത്ത് ഭരണ സമിതികൾ എന്നിവരും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. ദുരന്തങ്ങൾ ഉണ്ടാകുന്പോൾ ഓടിയെത്തുന്നതിന് പകരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനാണ് അധികൃതർ നടപടി സീകരിക്കേണ്ടത്.