പോസ്റ്റൽ ബാലറ്റ് വിവാദത്തിൽ അന്വേഷണം, മൊഴിയെടുപ്പ്
Friday, May 16, 2025 2:00 AM IST
ആലപ്പുഴ: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന എന്‍ജിഒ യൂണിയന് പൂര്‍വകാല നേതൃസംഗമത്തില്‍ സംസാരിക്കവെയായിരുന്നു വിവാദ വെളിപ്പെടുത്തല്‍
. 1989ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. ബാലറ്റ് പൊട്ടിച്ച് പരിശോധിച്ച് തിരുത്തിയിട്ടുണ്ടെന്നും ഇനി കേസെടുത്താലും കുഴപ്പമില്ലെന്നുമാണ് ജി. സുധാകരന് പറഞ്ഞത്. അന്ന് ജി. സുധാകരനായിരുന്നു തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി.
""തപാല്‍വോട്ട് ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്കാര് വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്. കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. 15 ശതമാനം പേരും വോട്ട് ചെയ്തത് എതിര്‍സ്ഥാനാര്‍ഥിക്കായിരുന്നു.
ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ല''- എന്നിങ്ങനെയായിരുന്നു പ്രസംഗം.അന്ന് വക്കം പുരുഷോത്തമന് എതിരായിട്ടായിരുന്നു ദേവദാസ് മത്സരിച്ചത്. യൂണിയനിലെ മിക്കവര്‍ക്കും ദേവദാസിനെ അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് അത്തരം ഒരു പ്രവൃത്തി ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം വിശദീകരിച്ചു. തെരഞ്ഞെടുപ്പില്‍ പതിനെട്ടായിരം വോട്ടിന് ദേവദാസ് തോറ്റു.
കേസെടുക്കാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
സുധാകരന്റെ വെളിപ്പെടുത്തലില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്കി. വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം. ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ നിര്‍ദേശം നല്‍കിയത്.
വെളിപ്പെടുത്തലില്‍ തുടര്‍നടപടിക്കുള്ള നിയമ വശം പരിശോധിക്കുകയാണെന്നും അത്യന്തം ഗൗരവമുള്ള കാര്യമാണിതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
ജനപ്രാതിനിധ്യ നിയമം, തെരഞ്ഞെടുപ്പു ചട്ടങ്ങള്‍, ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്കു വിധേയമായാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. എന്നാല്‍ തപാല്‍വോട്ടുകള്‍ പൊട്ടിച്ച് തിരുത്തല്‍ വരുത്തി എന്നത് ഗുരുതര നിയമലംഘനമാണ് -മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മൊഴിയെടുത്തു
തപാല്‍വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രി ജി. സുധാകരന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പു കമ്മീഷന്. ആലപ്പുഴയിലെ സുധാകരന്റെ വീട്ടിലെത്തിയ തഹസില്‍ദാറാണ് മൊഴിയെടുത്തത്.
ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതോടെ റിപ്പോര്‍ട്ട് ജില്ലാ കളക്ടർക്കു കൈമാറും. മൊഴിയെടുപ്പ് അര മണിക്കൂറോളം നീണ്ടു. വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തഹസില്‍ദാര്‍ നിയമനടപടികളിലേക്കു കടന്നത്.
ജി. സുധാകരനെ തള്ളി ജില്ലാ സെക്രട്ടറി
ജി. സുധാകരനെ തള്ളി ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസര്‍. പോസ്റ്റല്‍ വോട്ട് തിരുത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലില്‍, അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ആര്. നാസര്‍ പറഞ്ഞു. സുധാകരന് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നറിയില്ലെന്നും നാസര്‍ പ്രതികരിച്ചു. പാര്‍ട്ടി ഇക്കാര്യം ഗൗരവമായി എടുത്തിട്ടുണ്ടെന്നും അന്വേഷിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്നും നാസര്‍ പറഞ്ഞു.
തെറ്റായി വ്യാഖ്യാനിച്ചു: ജി. സുധാകരന്
തപാല്‍വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന പരാമര്ശത്തി് വശദീകണവുമായി സി പി എം നേതാവ് ജി. സുധാകരന്. നടപടികളെ ഭയക്കുന്നില്ലെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നും തഹസില്‍ദാര്‍ മൊഴിയെടുത്തതിനുശേഷം സുധാകരന് മാധ്യമങ്ങളോടു പ്രതികരിച്ചു. തന്റെ പ്രസംഗത്തെക്കുറിച്ചാണ് ചോദിച്ചതെന്നും മാന്യമായി മറുപടി നല്‍കിയെന്നും സുധാകരന് പറഞ്ഞു. ്