വന്യജീവിഭീതി കൂടാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം: മാർ റാഫേൽ തട്ടിൽ
Saturday, May 17, 2025 2:06 AM IST
കൊച്ചി: വനാതിർത്തികളോടു ചേർന്നു ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷിതത്വം ഒരുക്കാൻ ബന്ധപ്പെട്ടവർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. വന്യജീവി ഭീതി കൂടാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം.
നിലമ്പൂർ കാളികാവിൽ റബർ ടാപ്പിംഗ് തൊഴിലാളി ഗഫൂർ അലിയെ കൃഷിയിടത്തിൽ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ദുഃഖവും പരേതന്റെ കുടുംബാംഗങ്ങളോടുള്ള അനുശോചനവും രേഖപ്പെടുത്തുന്നു.
ജനവാസമേഖലകളിൽ ദിനംപ്രതി വർധിക്കുന്ന വന്യജീവി ആക്രമണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. ജനങ്ങൾക്കു സ്വന്തം കൃഷിയിടങ്ങളിൽപ്പോലും പ്രവേശിക്കാൻ കഴിയാത്തവിധം കഴിഞ്ഞ കുറെ നാളുകളായി വന്യജീവികൾ ജനവാസമേഖലകളിൽ പെരുകുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു. നിഷ്ക്രിയവും ഉദാസീനവുമായ ഭരണകൂടത്തിന്റെയും വനംവകുപ്പിന്റെയും കാര്യക്ഷമതയില്ലായ്മയുടെ തെളിവാണിത്.
പരിഷ്കൃത സമൂഹങ്ങളെയും വികസിതരാജ്യങ്ങളെയും മാതൃകയാക്കി വന്യജീവികളെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. വനംവകുപ്പിന്റെ മനുഷ്യത്വരഹിതമായ നടപടികളും നയങ്ങളും തിരുത്തണമെന്നും മേജർ ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.