വഖഫിലെ സുപ്രീം കോടതി വിധി ഇന്ത്യൻ ജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Monday, September 15, 2025 3:22 PM IST
തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ നൽകിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി ഇന്ത്യൻ ജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.
നിരർഥകമായ പല ഏകാധിപത്യ പ്രവണതയുള്ള വശങ്ങളും ഈ കോടതി വിധിയോടെ ഇല്ലാതായിരിക്കുകയാണ്. ഇത് വഖഫ് കാര്യത്തിലെ വിധി എന്നതിനേക്കാൾ, വിവിധ വിശ്വാസികൾ കഴിയുന്ന രാജ്യത്തെ എല്ലാവരുടെയും മൗലികാവകാശം ഉയർത്തിപ്പിടിക്കുന്ന വിധിയാണ്. അന്തിമ വിധി ഇന്ത്യൻ ജനാധിപത്യത്തിന് ശക്തി നല്‍കുന്നതാകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് നിയമഭേദഗതി ചോദ്യംചെയ്യുന്ന ഹർജികളിലാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർണായക ഉത്തരവിറക്കിയത്. അഞ്ചുവർഷത്തോളം ഇസ്ലാം മതവിശ്വാസം പിന്തുടരുന്നയാൾക്കു മാത്രമേ വഖഫ് നൽകാൻ കഴിയു എന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥയാണ് പ്രധാനമായും കോടതി സ്റ്റേ ചെയ്തത്. ഒപ്പം വഖഫ് ബോർഡിൽ മുസ്ലിംകളല്ലാത്ത അംഗങ്ങളുടെ എണ്ണം മൂന്നിൽ കൂടുതൽ ഉണ്ടാവരുതെന്നും കോടതി നിരീക്ഷിച്ചു.
മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആക്കാം. നിയമ ഭേദഗതിയുടെ സെക്ഷൻ 3സി പ്രകാരം തർക്ക പ്രദേശങ്ങളിൽ കളക്ടർ ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാൽ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സുപ്രീംകോടതി സ്റ്റേ ചെയ്തു.
നിയമം ഭരണഘടന ലംഘനമാണെന്നും വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനാണ് നീക്കമെന്നും ബോർഡുകളിൽ ഇതരമതസ്ഥരുടെ നിയമനം തെറ്റാണെന്നുമാണ് ഹർജിക്കാർ വാദിച്ചത്. അഞ്ചുവർഷം ഇസ്ലാം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നും വഖഫ് ഇസ്ലാമിലെ ആനിവാര്യമായ മതാചാരമല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതാടിസ്ഥാനത്തിൽ അല്ല തീരുമാനമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.