താൻ മാറിയിട്ടില്ല, മാറത്തുമില്ല; എ.കെ. ബാലനെ രൂക്ഷമായി വിമർശിച്ച് ജി. സുധാകരന്
Thursday, October 16, 2025 4:08 AM IST
ആലപ്പുഴ: എ.കെ. ബാലനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്. ബാലന്റെ പ്രതികരണത്തിലായിരുന്നു സുധാകരന്റെ വിമർശനം.
ആലപ്പുഴയില്‍ നടക്കുന്ന നികൃഷ്ടവും മ്ലേച്ഛവും മാര്‍ക്സിസ്റ്റ് വിരുദ്ധവുമായ പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ആക്രമണത്തിനെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. താന്‍ മാറിയിട്ടില്ല. മാറത്തുമില്ല. അന്നത്തെ പോലെ തന്നെ ലളിത ജീവിതം നയിക്കുന്നു. രാഷ്ട്രീയത്തിലൂടെ പൈസയൊന്നുമുണ്ടാക്കിയിട്ടില്ല.
ബാലന് മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ബാലന് മാറിക്കോളു. തനിക്ക് ബാലനെപ്പോലെ മാറാന്‍ പറ്റില്ല. ബാലന് എന്നെപ്പറ്റി പറയേണ്ട കാര്യമില്ല. താന്‍ ഇന്നേ വരെ ഒരു പ്രസ്താവനയിലും ബാലനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സൈബര്‍ ആക്രമണതത്തെ കുറിച്ച് പ്രതികരിക്കാതെ എന്നെ എതിര്‍ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
താൻ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ബ്രണ്ണന്‍ കോളജിലെ ഒരു യൂണിറ്റ് നേതാവായിരുന്ന പ്രതിനിധിയായി എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ആളാണ് ബാലന്. 72ലോ മറ്റോ നടന്ന എസ്എഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിലെ കാര്യങ്ങളാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്.
സംസ്ഥാന കമ്മറ്റിയില്‍ നിന്ന് മാറ്റി എന്നല്ല, എടുത്തില്ല എന്ന് പറയണം. തെറ്റായ വിമര്‍ശനം നടത്തിയത് കൊണ്ട് അന്നത്തെ സി.എച്ച്. കണാരന് കൂടി വന്നിരുന്നിട്ടാണ് ബാലനെ എടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. പിന്നെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമൊക്കെയായില്ലെ. ഞാന്‍ ആ പോസ്റ്റര്‍ ഒന്നും എഴുതുന്നില്ലല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.