സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്
Tuesday, April 30, 2024 7:55 PM IST
തിരുവനന്തപുരം: എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്തച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലാണ്.
ഇ.പി. ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. കണ്ണൂർ ലോബിയിലെ സംഘർഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. 2005ൽ മലപ്പുറം സമ്മേളനത്തിൽ പിണറായിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാൻ വി.എസ്. അച്യുതാനന്ദൻ ശ്രമിച്ചപ്പോൾ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഇ.പി.ജയരാജന്റെ നേതൃത്വത്തിലാണ്.
തന്നേക്കാൾ ജൂണിയറായ കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ എം.വി. ഗോവിന്ദൻ എന്നിവരെ പാർട്ടി സെക്രട്ടറിയാക്കിയപ്പോഴാണ് തഴയപ്പെട്ട ജയരാജൻ കുപിതനായത്. പിണറായിയെ തകർക്കാൻ വി.എസിന്റെ കോടാലിയായി പ്രവർത്തിച്ച ദല്ലാൾ നന്ദകുമാറുമായുള്ള ജയരാജന്റെ വഴിവിട്ട ബന്ധമാണ് പിണറായിയെ പ്രകോപിച്ചത്.
എന്നാൽ ബിജെപി നേതാവ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചകളെ പിണറായിയോ പാർട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല ചെറിയാൻ ഫിലിപ്പ് പറയുന്നു.
എ.കെ.ജി, സി.എച്ച്. കണാരൻ, അഴീക്കോടൻ രാഘവൻ, ഇ.കെ. നായനാർ, എം.വി. രാഘവൻ, ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി, കോടിയേരി എന്നിവർ കണ്ണൂർ ലോബിയുടെ സൃഷ്ടികളാണ്.
കണ്ണൂർ ലോബി തകരുന്നത് കേരളത്തിൽ സിപിഎം ഉന്മൂലനത്തിന് വഴി തെളിക്കും. ലോക്സഭാ ഫലം വരുന്നതോടെ സിപിഎമ്മിൽ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.