വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കം കടുത്ത ജനദ്രോഹം; വന്യജീവി നിയമത്തില്‍ കാലോചിതമായ മാറ്റം വേണം: കെസിബിസി
Thursday, June 5, 2025 3:52 PM IST
കൊച്ചി: സംസ്ഥാനത്ത് വന്യമൃഗശല്യം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ 1972-ലെ വനം വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കെസിബിസി. ഇനിയും ജനസാന്ദ്രത ഏറെയുള്ള കേരളത്തില്‍ വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള നീക്കം കടുത്ത ജനദ്രോഹമാണെന്നും കെസിബിസി വര്‍ഷകാല സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.
അനേകലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കും കടുത്ത വെല്ലുവിളിയായി മാറിയ ഈ പ്രതിസന്ധിയെ ക്രിയാത്മകമായും ഫലപ്രദമായും നേരിടാനും ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയാറാകണം. വികസിത രാജ്യങ്ങളിലെപോലെ, പെരുകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള ശാസ്ത്രീയ സമീപനങ്ങള്‍ കേരളത്തില്‍ സ്വീകരിക്കണം. സമീപകാലങ്ങളായി വനംവകുപ്പ് നിഷ്ക്രിയമായും ജനവിരുദ്ധമായും മാറുന്നതായുള്ള പരാതികള്‍ പരിഗണിച്ച് യുക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
കാര്‍ഷികമേഖലയുടെയും കര്‍ഷകരുടെയും പുനരുദ്ധാരണത്തിന് സാധ്യമായ പ്രായോഗിക പദ്ധതികള്‍ വിഭാവനം ചെയ്യാനും നടപ്പാക്കാനും സര്‍ക്കാര്‍ തയാറാകണം. കര്‍ഷക കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് എല്ലാവിധ പിന്തുണകളും സഭ ഉറപ്പുനല്‍കുന്നു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുകയും വേണം. സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
കേരളത്തില്‍ നിയന്ത്രണാതീതമായി വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെയും അതിന്റെ പരിണിത ഫലങ്ങളെയും കുറിച്ച് കെസിബിസി യോഗം ആശങ്ക പ്രകടിപ്പിച്ചു. ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് സഭയുടെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും രാവിലെ അസംബ്ലിയോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും.
മാസങ്ങളായി സമരമുഖത്ത് തുടരുന്ന മുനമ്പം നിവാസികളുടെ പ്രതിസന്ധികള്‍ക്ക് ഇനിയും പരിഹാരമാകാത്തത് കെസിബിസി ഗൗരവമായി ചര്‍ച്ച ചെയ്തു. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഉചിതമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും നിവാസികളുടെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും ശാശ്വതമായും പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ അവധാനതയോടെ കൈക്കൊള്ളുകയും വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
അസംഘടിത തൊഴിലാളികള്‍ നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ കെസിബിസി ലേബര്‍ കമ്മീഷന്റെ നേതൃത്വത്തില്‍ അവര്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും വ്യാപകവുമാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മെത്രാന് സമിതി തീരുമാനിച്ചു.
തീരശോഷണവും കടലാക്രമണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന് ആനുപാതികമായി തീരദേശവാസികളും മല്‍സ്യബന്ധനം ഉപജീവനമാര്‍ഗമായി സ്വീകരിച്ചിരിക്കുന്ന അനേകായിരം കുടുംബങ്ങളും കൂടുതല്‍ വലിയ പ്രതിസന്ധികളില്‍ അകപ്പെട്ടിരിക്കുകയാണ്. ആ ജനതയുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണം.
വയനാട്, വിലങ്ങാട് ദുരന്തബാധിത മേഖലകളില്‍ സഭയുടെ നേതൃത്വത്തിലുള്ള പുനരധിവാസ - സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായ വിധത്തില്‍ മുന്നേറുന്നതായി മെത്രാന്മാര് വിലയിരുത്തി. കെസിബിസി പ്രഖ്യാപിച്ച വയനാട്, വിലങ്ങാട് പ്രകൃതിദുരന്ത പുനരധിവാസ പദ്ധതി പ്രകാരമുള്ള നൂറു ഭവനങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പല ഘട്ടങ്ങളിലായി മുന്നേറിക്കൊണ്ടിരിക്കുന്നു. അര്‍ഹരായ നൂറു ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ മാസത്തോടെ ഭവനങ്ങള്‍ കൈമാറുന്നതാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിൽ സമീപകാലങ്ങളായി മാനേജ്മെന്റുകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കേണ്ടതുണ്ടെന്നും കെസിബിസി വിലയിരുത്തി. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങളും പദ്ധതികളും നടപ്പിലാക്കപ്പെടുന്നത് എന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.
നിര്‍ദ്ദിഷ്ട ഭിന്നശേഷി നിയമനങ്ങള്‍ സര്‍ക്കാര്‍ നല്കുന്ന ലിസ്റ്റ് പ്രകാരം നടത്താന്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകള്‍ തയ്യാറാണ്. എന്നാല്‍, അപേക്ഷകരില്ലാതെ ഭിന്നശേഷി നിയമനം നടക്കാത്ത പക്ഷം മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിന് മാറ്റമുണ്ടാകണം. അപ്രകാരം കാലങ്ങളായി തടസപ്പെട്ടിരിക്കുന്ന നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കിടയില്‍ ഒഡീഷ സംസ്ഥാനത്ത് മാത്രം വൈദികര്‍ക്കും സന്യസ്തര്‍ക്കും എതിരെ രണ്ട് അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പാവപ്പെട്ട ജനങ്ങള്‍ക്ക് വിദ്യാഭ്യാസ - ആതുര ശുശ്രൂഷാ സേവനങ്ങള്‍ പതിറ്റാണ്ടുകളായി നല്‍കിവരുന്ന പ്രേഷിതര്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനനിരതരായിരിക്കുന്ന മിഷണറിമാര്‍ നേരിടുന്ന ഭീഷണികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായെടുക്കുകയും പരിഹാരം കണ്ടെത്തുകയും വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠനം നടത്തിയ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് ഇനിയും പ്രസിദ്ധീകരിക്കാനോ ശിപാര്ശകളിന്മേല് നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ ശ്രമിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുകയും തുടര്‍നടപടികള്‍ അടിയന്തരമായി കൈക്കൊള്ളുകയും വേണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ഈമാസം മൂന്ന്, നാല് തീയതികളിലായി കേരളകത്തോലിക്കാസഭാ കാര്യാലയമായ പാലാരിവട്ടം പിഒസിയിലാണ് കെസിബിസി വര്‍ഷകാലസമ്മേളനം നടന്നത്. കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള മെത്രാന്മാര് പങ്കെടുത്തു.
2025 ലെ മഹാജൂബിലി ആഘോഷവും കേരളകത്തോലിക്കാ സഭ പ്രഖ്യാപിച്ച സഭാനവീകരണവും നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികവും സംയുക്തമായി കേരളസഭാതലത്തില്‍ ആചരിക്കാനും കെസിബിസി സമ്മേളനം തീരുമാനിച്ചു.