കൊട്ടാരക്കരയിൽ വയോധികയ്ക്ക് ക്രൂര മർദനം; പ്രതി റിമാൻഡിൽ
Wednesday, August 6, 2025 2:24 PM IST
കൊട്ടാരക്കര: ഗാന്ധിമുക്കിൽ റിട്ട. അധ്യാപികയ്ക്ക് നേരെ വീടുകയറി ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ആൾ റിമാൻഡിൽ. കൊട്ടാരക്കര ഗാന്ധിമുക്ക് മൈത്രി നഗറിൽ കൃഷ്ണനിവാസിൽ സരസമ്മയെയാണ് (78) അയൽവാസി ഗാന്ധിമുക്ക് മൈത്രി നഗറിൽ പൗവത്ത് പുത്തൻവീട്ടിൽ ശശിധരനെ (70) വീട് കയറി ആക്രമിച്ചത്. ഇയാളെ പിന്നീട് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിങ്കൾ വൈകിട്ട് നാലിനായിരുന്നു സംഭവം. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് അയൽവാസിയായ ശശിധരൻ വയോധിക്യായ സരസമ്മയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. വായോധികയെ വീട്ടിൽ നിന്നു വലിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു.
വീട്ടിലേക്കു കടന്നുവന്ന ശശിധരനെ സരസമ്മ വടി കൊണ്ട് അടിക്കുന്നതും അതിനു ശേഷം സരസമ്മയെ തിരിച്ചു മർദിക്കുകയും കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി മർദിക്കുന്നതും പടവുകളിൽ കൂടി കാലിൽ പിടിച്ചു വലിച്ചിഴച്ചു കൊണ്ട് പോകുന്നതും സിസിടിവി വഴി പുറത്ത് വന്നിട്ടുണ്ട്.
വയോധികയുടെ തലയിൽ അഞ്ച് തുന്നലും ഇരു കൈയിലും പുറത്തും പരികേറ്റിട്ടുണ്ട്. ഗാന്ധിമുക്കിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു സരസമ്മ. അയൽവാസിയുമായി നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു.
ശശിധരന്റെ സുഖമില്ലാത്ത ഭാര്യ ഉൾപ്പടെയുള്ളവരെ വയോധിക മർദിക്കുകയും അവരുമായി വഴക്ക് ഉണ്ടാകുകയും പതിവായിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നു.